Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2020 8:56 PM GMT Updated On
date_range 10 Jun 2020 8:56 PM GMTനാലു സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അഴിമതി വിരുദ്ധ ബ്യൂറോ റെയ്ഡ്
text_fieldsbookmark_border
ബംഗളൂരു: കർണാടകയിലെ വാണിജ്യ നികുതി വിഭാഗം അഡീഷനൽ കമീഷണർ ഉൾപ്പെടെ . നാലു ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടുള്ള സംസ്ഥാനത്തെ 14 സ്ഥലങ്ങളിലാണ് ബുധനാഴ്ച റെയ്ഡ് നടത്തിയത്. വരുമാനത്തിൽ കവിഞ്ഞ് സ്വത്ത് കൈവശം വെച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു നടപടി. റെയ്ഡിൽ എന്താണ് കണ്ടെത്തിയതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. കർണാടക വാണിജ്യ നികുതി വിഭാഗം അഡീഷനൽ കമീഷണർ എൽ. സതീഷ് കുമാർ, കോലാർ ശ്രീനിവാസപുരയിലെ വനം വകുപ്പ് ഡിവിഷനൽ ഒാഫിസർ എൻ. രാമകൃഷ്ണ, റായ്ച്ചൂർ ജില്ല ഡെവലപ്മൻെറ് സെല്ലിലെ എക്സിക്യൂട്ടിവ് എൻജിനീയർ ഗോപാൽ ഷെട്ടി മല്ലികാർജുന, ബഗൽകോട്ടിലെ കൃഷ്ണ ഭാഗ്യ ജല നിഗം ലിമിറ്റഡിലെ ഉദ്യോഗസ്ഥനായ രംഘപ്പ ലാലപ്പ ലാമിനി എന്നിവരുടെ വസതികളിലും അവരുമായി ബന്ധപ്പെട്ട മറ്റുസ്ഥലങ്ങളിലുമായിരുന്നു റെയ്ഡ്. സതീഷ് കുമാറിൻെറ മൈസൂരുവിലെയും ബംഗളൂരുവിലെ ഡൊളേഴ്സ് കോളനിയിലെയും വസതികളിൽ റെയ്ഡ് നടന്നു. ഗോപാൽ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ട്രാക്ടർ ഷോറൂമിലും റെയ്ഡ് നടന്നു. മഹാരാഷ്ട്രയിൽനിന്ന് എത്തുന്നവർക്കും ഇനി ഹോം ക്വാറൻറീൻ ബംഗളൂരു: മഹാരാഷ്ട്രയിൽനിന്നും സംസ്ഥാനത്തേക്ക് എത്തുന്നവർക്കും ഇനി മുതൽ ഹോം ക്വാറൻറീൻ അനുവദിക്കുമെന്ന് ആരോഗ്യമന്ത്രി ബി. ശ്രീരാമുലു. ഇതുവരെ ഇവർക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ആയിരുന്നു ഏർപ്പെടുത്തിയിരുന്നത്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന രോഗ ലക്ഷണമില്ലാത്തവരെ മാത്രമായിരുന്നു ഇതുവരെ ഹോം ക്വാറൻറീനിലാക്കിയിരുന്നത്. എന്നാൽ, ഇനി മുതൽ മഹാരാഷ്ട്രയിൽനിന്നെത്തുന്ന രോഗ ലക്ഷണമില്ലാത്തവരെയും ഹോം ക്വാറൻറീനിലേക്ക് മാറ്റുമെന്ന് മന്ത്രി അറിയിച്ചു. 14 ദിവസത്തെ ഹോം ക്വാറൻറീൻ നിർബന്ധമായിരിക്കും. വീടുകളില്ലാത്തവർക്കും നിർധനരായവർക്കും വീട്ടിൽ പ്രത്യേക സൗകര്യമില്ലാത്തവർക്കുമാത്രമായിരിക്കും ഇനി മുതൽ സർക്കാറിൻെറ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ഏർപ്പെടുത്തുകയെന്നും അദ്ദേഹം പറഞ്ഞു. ഹോം ക്വാറൻറീനിൽ കഴിയുന്ന എല്ലാ വ്യക്തികളുടെയും വീടുകളിൽ കർശന നിരീക്ഷണമുണ്ടാകും. സാന്ത്വനഭവന നിർമാണം പുനരാരംഭിച്ച് കേരള സമാജം ബംഗളൂരു: കഴിഞ്ഞ വർഷമുണ്ടായ കാലവർഷക്കെടുതിയിൽ വീടുകൾ നഷ്ടപ്പെട്ടവര്‍ക്ക് കേരള സമാജം 'സാന്ത്വന ഭവനം' പദ്ധതിയിലൂടെ വയനാട് ജില്ലയിലെ കല്‍പറ്റ മുട്ടിൽ പഞ്ചായത്തില്‍ നിര്‍മിക്കുന്ന പതിനാല് വീടുകളുടെ നിർമാണം കഴിഞ്ഞ ദിവസം പുനരാരംഭിച്ചു. ലോക്ഡൗൺ കാരണം നിർമാണ പ്രവർത്തനങ്ങൾ രണ്ട് മാസത്തോളം നിർത്തിവെച്ചിരിക്കുകയായിരുന്നു. ഏപ്രിൽ മാസം എല്ലാ വീടുകളുടെയും നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് വിഷുക്കൈനീട്ടമായ് താക്കോൽദാനം നടത്തുവാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, പെട്ടെന്നുണ്ടായ ലോക്ഡൗൺ കാരണം നിർമാണ പ്രവർത്തനങ്ങൾ സ്തംഭിക്കുകയായിരുന്നു. കാലവര്‍ഷം ശക്തിപ്രപിക്കുന്നതിനു മുമ്പ് ഒരു മാസത്തിനുള്ളിൽ വീടുകളുടെ നിർമാണം പൂർത്തീകരിക്കാനുള്ള തീരുമാനവുമായാണ് കേരള സമാജം മുന്നോട്ട് പോവുന്നതെന്ന് ജനറല്‍ സെക്രട്ടറി റജി കുമാര്‍ പറഞ്ഞു. നവംബര്‍ 27ന് ആദ്യ വീടിൻെറ തറക്കല്ലിടീൽ വയനാട് കലക്ടർ ഡോ. അദീല അബ്ദുല്ലയും കെട്ടിട നിർമാണത്തിൻെറ ഉദ്ഘാടനം സുൽത്താൻബത്തേരി എം.എൽ.എ ഐ.സി.ബാലകൃഷ്ണനുമാണ് നിർവഹിച്ചത്. കല്‍പറ്റ ഫ്രണ്ട്സ് ക്രിയേറ്റിവ് മൂവ്മൻെറിൻെറ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിശദ വിവരങ്ങള്‍ക്ക് ഫോൺ: 9845222688,9945691596. ശ്രമിക് ട്രെയിനിൽ ടി.ടി.ഇ ചമഞ്ഞ് തട്ടിപ്പ്; അന്വേഷണം ആരംഭിച്ചു ബംഗളൂരു: ബംഗളൂരുവിൽ നിന്ന് ഉത്തർപ്രദേശിലേക്ക് അന്തർ സംസ്ഥാന തൊഴിലാളികളുമായി പോയ ശ്രമിക് ട്രെയിനിൽ ടി.ടി.ഇമാർ ചമഞ്ഞ് രണ്ടുപേർ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ദക്ഷിണ പശ്ചിമ റെയിൽവേ അന്വേഷണം ആരംഭിച്ചു. സർക്കാർ െചലവിൽ സൗജന്യമായി നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികളിൽനിന്ന് ടി.ടി.ഇമാരാണെന്ന വ്യാജേന രണ്ടുപേർ ടിക്കറ്റ് തുക ആവശ്യപ്പെടുകയായിരുന്നു. ഞായറാഴ്ച രാത്രി കെ.എസ്.ആർ സിറ്റി റെയിൽവേ സ്റ്റേഷനിൽനിന്നാണ് ഉത്തർപ്രദേശിലെ ഗോരഖ്പൂരിലേക്ക് ട്രെയിൻ പുറപ്പെട്ടത്. ഇതിനിടയിൽ ട്രെയിനിലുണ്ടായിരുന്ന രണ്ടുപേർ ടി.ടി.ഇമാരാണെന്ന് വ്യക്തമാക്കി ഒരോരുത്തരിൽനിന്നും 905 രൂപ ടിക്കറ്റ് നിരക്കായി നൽകാൻ നിർബന്ധിക്കുകയായിരുന്നു. ട്രെയിനിലുണ്ടായിരുന്ന തൊഴിലാളികളിൽ ചിലർ സംഭവം സന്നദ്ധ സംഘടനകളെ അറിയിക്കുകയായിരുന്നു. തുടർന്നാണ് വിഷയം അധികൃതരറിയുന്നത്. ടി.ടി.ഇമാരുടെ യൂനിഫോമായിരുന്നു ഇരുവരും ധരിച്ചിരുന്നത്. ടിക്കറ്റ് തുക നൽകിയില്ലെങ്കിൽ ഇറക്കിവിടുമെന്നും ഭീഷണിപ്പെടുത്തി. എന്നാൽ, തൊഴിലാളികളാരും പണം നൽകാൻ തയാറായില്ല. സംഭവത്തെ തുടർന്ന് ആന്ധ്രാപ്രദേശിലെ ഹിന്ദുപുരിലെത്തിയ ട്രെയിനിൽനിന്നും റെയിൽവേ പൊലീസ് തൊഴിലാളികളിൽനിന്ന് മൊഴിയെടുക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story