Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2020 11:33 PM GMT Updated On
date_range 30 May 2020 11:33 PM GMTസമരവുമായി ആശാവർക്കർമാർ; സുരക്ഷ ഒരുക്കണമെന്നാവശ്യം
text_fieldsbookmark_border
-മുഖ്യമന്ത്രിക്ക് നിവേദനം നൽകി ബംഗളൂരു: കോവിഡ് വ്യാപനം തടയുന്നതിൻെറ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ നേരിടുന്ന ആക്രമണങ്ങളില്‍നിന്ന് സംരക്ഷണം നല്‍കണമെന്ന് ആശാവര്‍ക്കര്‍മാര്‍. ഈ ആവശ്യമുന്നയിച്ച് കഴിഞ്ഞദിവസം സംസ്ഥാന വ്യാപകമായി സമരം നടന്നു. 'കര്‍ണാടക രാജ്യ സംയുക്ത ആശാ കാര്യകര്‍ത്തേയര സംഘ' ത്തിൻെറയും 'ആൾ ഇന്ത്യ യുനൈറ്റഡ് ട്രേഡ് യൂനിയന്‍സ് സൻെററി'ൻെറയും (എ.ഐ.യു.ടി.യു.സി) നേതൃത്വത്തിലാണ് സമരം നടത്തിയത്. സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ആശാവര്‍ക്കര്‍മാര്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്കും കുടുംബാരോഗ്യ ക്ഷേമമന്ത്രി ബി. ശ്രീരാമുലുവിനും നിവേദനം നല്‍കി. കോവിഡ് വ്യാപനം തടയുന്നതിനും ജനങ്ങളെ ബോധവത്കരിക്കുന്നതിനും ആശാവര്‍ക്കര്‍മാര്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്ന് എ.ഐ.യു.ടി.യു.സി. സംസ്ഥാന കമ്മിറ്റി അംഗം രമ പറഞ്ഞു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വീടുകള്‍ കയറി ആരോഗ്യവിവരങ്ങള്‍ തിരക്കുന്ന ആശാവര്‍ക്കര്‍ക്കു സുരക്ഷിതത്വമില്ലെന്ന അവസ്ഥ ദൗര്‍ഭാഗ്യകരമാണെന്നും അവര്‍ പറഞ്ഞു. ആശാവര്‍ക്കര്‍മാരെ ആക്രമിച്ചവരെ ശിക്ഷിക്കണം, മര്‍ദനമേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം, മാസശമ്പളം 10,000 രൂപയാക്കണം എന്നിവയാണ് ഇവരുടെ മറ്റു പ്രധാന ആവശ്യങ്ങള്‍. നമ്മ മെട്രോ സർവിസ് പുനരാരംഭിക്കുമ്പോൾ ആരോഗ്യ സേതു നിർബന്ധം ബംഗളൂരു: അഞ്ചാം ഘട്ട ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുകയും ബംഗളൂരുവിൽ നമ്മ മെട്രോ ട്രെയിൻ സർവിസ് ആരംഭിക്കുകയും ചെയ്താൽ സ്വീകരിക്കേണ്ട മാർഗനിർദേശങ്ങൾ അധികൃതർ പുറത്തിറക്കി. ബി.എം.ആർ.സി.എൽ തയാറാക്കിയ മാർഗനിർേദശ പ്രകാരം ആരോഗ്യ സേതു ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തവർക്ക് മാത്രമായിരിക്കും ട്രെയിനിൽ പ്രവേശിക്കാൻ കഴിയുക. ആപ്പിൽ പച്ചനിറമായിരിക്കണം. നിയന്ത്രിത മേഖലയിൽനിന്ന് ഉൾപ്പെടെയുള്ളവർ യാത്രചെയ്യുന്നത് ഒഴിവാക്കുന്നതിനാണ് ഇത്തരം മുൻകരുതൽ. മെട്രോ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷയെ മുൻനിർത്തിയുള്ള നടപടികളാണ് സ്വീകരിക്കുക. സുരക്ഷാ പരിശോധനക്കിടെ ആരോഗ്യ സേതു ആപ്ലിക്കേഷനും പരിശോധിക്കും. ഇതില്ലാത്തവരെ യാത്ര ചെയ്യാൻ അനുവദിക്കില്ല. തെർമൽ സ്കാനിങ്ങിൽ താപനില 38 ഡിഗ്രിയിൽ കൂടുതലായവരെയും സ്റ്റേഷനിൽ കയറ്റില്ല. ചുമ, തുമ്മൽ, ശ്വാസതടസ്സം തുടങ്ങിയവ ഉള്ളവരെയും യാത്രചെയ്യാൻ അനുവദിക്കില്ല. ഒരേസമയം 346 യാത്രക്കാരെ മാത്രമായിരിക്കും സാമൂഹിക അകലം പാലിച്ച് മെട്രോ ട്രെയിനിൽ കയറ്റുക. ട്രെയിനിൽ അനുവദനീയമായ യാത്രക്കാരായാൽ അടുത്ത സ്റ്റോപ്പിൽനിന്ന് ആളുകളെ കയറ്റാതെ പോകും. കേന്ദ്ര നിർദേശം ലഭിച്ചാൽ നമ്മ മെട്രോ സർവിസ് ആരംഭിക്കാനാണ് അധികൃതരുടെ തീരുമാനം. നിലവിലെ സാഹചര്യത്തിൽ ജൂൺ ഒന്നു മുതൽ സർവിസ് ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ലോക്ഡൗണിൽ ജോലി പോയി; വൃക്കദാനം ചെയ്ത് പണം നേടാൻ ശ്രമിച്ച യുവതി തട്ടിപ്പിനിരയായി ബംഗളൂരു: കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് വൃക്ക ദാനം ചെയ്ത് പണം സ്വരൂപിക്കാൻ ശ്രമിച്ച യുവതി തട്ടിപ്പിനിരയായി. യുവതിയുടെ 3.1 ലക്ഷം രൂപയാണ് വൃക്ക തട്ടപ്പിനിരയായി നഷ്ടമായത്. കോവിഡ്-19 പ്രതിസന്ധിയെ തുടർന്ന് സ്വകാര്യ ബാങ്കിലെ ജോലി നഷ്ടമായ മൂഡലപാളയ സ്വദേശിനിയായ 25 കാരിയുടെ പണമാണ് നഷ്ടമായത്. ഫേസ്ബുക്കിൽ കണ്ട പരസ്യത്തിലൂടെയാണ് യുവതി വൃക്ക നൽകാൻ തീരുമാനിച്ചത്. വൃക്ക ദാനം ചെയ്താൽ കോടി രൂപ ലഭിക്കുെമന്നായിരുന്നു പരസ്യം. മറ്റുവഴികളില്ലാതെയാണ് വൃക്ക നൽകാൻ യുവതി തീരുമാനിച്ചത്. മാതാപിതാക്കൾ സാമ്പത്തിക ബുദ്ധിമുട്ടു നേരിടുന്നതിനാൽ ഒരു വൃക്ക നൽകിയാൽ ലഭിക്കുന്ന പണം ഉപയോഗിച്ച് കടം വീട്ടാമെന്നായിരുന്നു കരുതിയിരുന്നത്. ഒരു വൃക്ക നൽകിയാൽ അതിനുശേഷമുള്ള ജീവിതത്തെക്കുറിച്ചും യുവതി ഒാൺലൈൻ വിഡിയോകൾ കണ്ട് തിരിച്ചറിയുകയും ദാനം ചെയ്യാൻ തയാറാകുകയുമായിരുന്നു. തുടര്‍ന്ന് വൃക്കദാനം ചെയ്യാന്‍ സമ്മതമാണെന്ന് അറിയിച്ച് പരസ്യത്തില്‍ തന്നിരുന്ന ഫോണ്‍നമ്പറിലേക്ക് സന്ദേശം അയച്ചു. ഹദ ഫങ് എന്ന് പരിചയപ്പെടുത്തിയ ആളാണ് മറുപടി നൽകിയത്. വൃക്കദാനം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കും ഫീസിനും വേണ്ടി പണം ആവശ്യപ്പെട്ട് ഹദ ഫങ് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ യുവതിക്ക് അയച്ചുകൊടുത്തു. കൈയിൽ പണമില്ലാത്തതിനാൽ ആഭരണങ്ങൾ പണയം വെച്ച് കിട്ടിയ 3.1 ലക്ഷം രൂപ യുവതി അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. തുടർന്ന് അതേ നമ്പറിൽ വിളിക്കാൻ ശ്രമിച്ചപ്പോൾ സ്വിച്ച് ഒാഫായിരുന്നു. തുടർന്നാണ് താൻ കബിളിക്കപ്പെട്ടതായി യുവതി തിരിച്ചറിഞ്ഞത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വഞ്ചനാ കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story