മൂന്നു പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നു
text_fieldsതിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിെൻറയും സന്ദീപ് നായരുടെയും സരിത്തിെൻറയും സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ സഫേമ നിയമപ്രകാരം കസ്റ്റംസ് നടപടികൾ ആരംഭിച്ചു. മൂവർക്കും വലിയതോതിൽ ബിനാമി ഉൾപ്പെടെ സ്വത്തുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ വിവരങ്ങള്‍ ശേഖരിച്ചതിെൻറ അടിസ്ഥാനത്തിലാണ് നടപടി.
ഭൂസ്വത്തിെൻറ വിവരങ്ങള്‍ തേടി സംസ്ഥാന രജിസ്ട്രേഷന് വകുപ്പിനും റവന്യൂവകുപ്പിനും കസ്റ്റംസ് കത്ത് നല്കി. ബന്ധുക്കളുടെയും സ്വത്തുവിവരങ്ങള്‍ പരിശോധിക്കുന്നുണ്ട്. വിദേശനാണ്യ വിനിമയചട്ടം ലംഘിച്ച് സ്വത്ത് സമ്പാദനം നടത്തിയാല്‍ അത് കണ്ടുകെട്ടാനുള്ള നിയമമാണ് സഫേമ. ചെന്നൈയിലാണ് ഇത്തരം കേസുകൾക്കായി കോടതിയുള്ളത്.
നയതന്ത്ര പാർസലെന്ന മറവില്‍ 23 തവണ സ്വര്‍ണം കടത്തിയെന്നാണ് നിഗമനം. നേരിട്ട് പണമായും സ്വര്‍ണമായുമാണ് പ്രതിഫലം കൈപ്പറ്റിയത്. കണ്ണേറ്റുമുക്കില്‍ വീട് നിര്‍മിക്കുന്ന പിതാവ് സുരേഷിെൻറ പേരിലുള്ള ഭൂമി അദ്ദേഹത്തിെൻറ മരണശേഷം ലഭിച്ചതാണ്. ഓരോ ഇടപാടിലും അഞ്ചുമുതല്‍ 15 ലക്ഷം രൂപ വരെ ലഭിച്ചു. കിട്ടിയ തുകയെല്ലാം ചെലവഴിച്ച് തീര്‍ക്കാന്‍ വഴിയില്ല. ഒരു കോടിക്കുമേല്‍ ബിനാമി നിക്ഷേപമുണ്ടെന്നാണ് സൂചന.
സന്ദീപിന് നെടുമങ്ങാട് പത്താംകല്ലിൽ കാർബൺ ഡോക്ടർ, കുറവൻകോണത്ത് ബ്യൂട്ടി പാർലർ എന്നിവയുണ്ടെന്ന് കണ്ടെത്തി. സരിത്തിെൻറ വ്യക്തിപരമായ സ്വത്ത് സമ്പാദനത്തിന് പുറമെ ബന്ധുക്കളുടെ സമ്പാദ്യവും പരിശോധിക്കുന്നുണ്ട്. റവന്യൂ ഇൻറലിജൻസ് വിഭാഗവും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും ഇവരുടെ സ്വത്ത് സംബന്ധിച്ച വിശദാംശങ്ങൾ പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.