ബിരിയാണിപ്പാടത്തെ വിളവ് ദുരിതാശ്വാസ നിധിയിലേക്ക്
text_fieldsഅരീക്കോട്: സ്കൂളിലെ യാത്രയയപ്പ് സംഗമം ‘പൊളി’യാക്കാൻ പാടത്തിറങ്ങി ബിരിയാണി അരി വിളയിച്ചെടുത്ത് വിദ്യാർഥികൾ. അരീക്കോട് സുല്ലമുസ്സലാം ഓറിയൻറൽ ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർഥികളാണ് ഒരുവർഷം നീണ്ട അധ്വാനത്തിലൂടെ വെള്ളേരിയിലെ ഒരേക്കർ ചാലിപ്പാടത്ത് ബിരിയാണി അരി കൊയ്തത്.
സ്കൂളിൽനിന്ന് പിരിഞ്ഞുപോവുന്ന പത്താം തരം വിദ്യാർഥികൾക്കും പ്ലസ് ടുക്കാർക്കുമുള്ള യാത്രയയപ്പ് സംഗമത്തിൽ തങ്ങൾ വിളയിച്ച അരി ഉപയോഗിച്ച് ആയിരങ്ങൾക്ക് ബിരിയാണി വെച്ച് വിളമ്പാനായിരുന്നു എൻ.എസ്.എസ് യൂനിറ്റിെൻറ തീരുമാനം. എന്നാൽ, കോവിഡ് എല്ലാം തകിടംമറിച്ചു. ഇതോടെ വിദ്യാർഥികളുടെ പ്ലാൻ നാടിെൻറ ദുരിതത്തിൽ ആശ്വാസമേകാനായിരുന്നു.
കോവിഡ് മഹാമാരിക്ക് ശേഷം വരാനിരിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ ദൗർലഭ്യം മുൻകൂട്ടിക്കണ്ട് വിളവ് പൂർണമായും ഇവർ വിത്താക്കി മാറ്റി ആവശ്യക്കാർക്ക് നൽകി. നാല് ക്വിൻറൽ വിത്താണ് കർഷകർക്ക് നൽകിയത്. തങ്ങൾക്ക് അടുത്ത വർഷവും കൃഷിയിറക്കാൻ മാത്രമുള്ള വിത്ത് മാറ്റിവെച്ചു. വിത്ത് നൽകി സമാഹരിച്ച തുകയായ 31,430 രൂപ വിദ്യാർഥികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് മാറ്റിയത്. നൗഷർ കല്ലടയുടെ വയലിലാണ് കുട്ടികൾ കഴിഞ്ഞ അഞ്ചു വർഷമായി കൃഷിയിറക്കുന്നത്.
മൂന്ന് മാസം മുമ്പ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്ത മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിതന്നെയാണ് എൻ.എസ്.എസ് വളൻറിയർ ലീഡർ അനസിൽനിന്ന് ദുരിതാശ്വാസനിധിയിലേക്ക് ചെക്ക് സ്വീകരിച്ചത്. പ്രൻസിപ്പൽ കെ.ടി. മുനീബ് റഹ്മാൻ, ഹെഡ്മാസ്റ്റർ സി.പി. അബ്ദുൽ കരീം, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ മുഹ്സിൻ ചോലയിൽ എന്നിവർ കുട്ടികളെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.