സിസ്റ്റർ ലൂസിക്കെതിരെ അപവാദ പ്രചാരണം
text_fieldsമാനന്തവാടി: ബലാത്സംഗക്കേസ് പ്രതി ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ പിന്തുണച്ച കാരക്കാമല എഫ്.സി കോൺവെൻറ് അംഗം സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം തുടരുന്നു. സിസ്റ്റര്‍ ലൂസിക്ക് പള്ളി വികാരി ഏര്‍പ്പെടുത്തിയ വിലക്ക് വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കെതിരെയും അധിക്ഷേപമുണ്ട്.
കാരക്കാമല ഇടവക പാരിഷ് കൗണ്‍സില്‍ യോഗത്തിലേക്ക് ഇരച്ചുകയറിയവരില്‍ അന്യമതസ്ഥരും മദ്യപാനികളും ഉണ്ടായിരുന്നുവെന്നാണ് സഭയെയും വൈദികരെയും അനുകൂലിച്ചുള്ള ഒരു പോസ്റ്റില്‍ പറയുന്നത്. അന്യമതസ്ഥരെ സംഘടിപ്പിക്കാനും പ്രശ്നങ്ങള്‍ സൃഷ്ടിക്കാനും ഗൂഢാലോചന നടത്തിയത് മാധ്യമ പ്രവര്‍ത്തകരാണെന്നാണ് മറ്റൊരു വിമര്‍ശനം.
ഇങ്ങനെയുള്ള ജനക്കൂട്ടത്തെ ഭയപ്പെട്ടാണ് പള്ളി വികാരി വിലക്ക് പിന്‍വലിച്ചത്.
സിസ്റ്റര്‍ ലൂസി തന്നിഷ്ടപ്രകാരം ജീവിക്കുന്ന ആളാണെന്നും പ്രചരിപ്പിക്കുന്നുണ്ട്. ‘‘മേലയങ്ങ് കര്‍ദിനാള്‍ തൊട്ട് മാനന്തവാടി മെത്രാെൻറയടക്കം കഥ പുറത്തുപറയാന്‍ കൊള്ളുന്നതാണോ’’ എന്ന് സിസ്റ്റര്‍ ലൂസി ഫേസ്ബുക്കിലൂടെ ചോദിച്ചെന്നാണ് ഒരു ആരോപണം.
പരാതി അവഗണിച്ചു
സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നതിനെതിരെ താൻ നൽകിയ പരാതി പൊലീസ് അവഗണിച്ചതായി സിസ്റ്റർ ലൂസി. കഴിഞ്ഞ 12ന് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിെനതിരെ 14ന് മാനന്തവാടി സ്റ്റേഷനിൽ പരാതിയുമായി എത്തിയെങ്കിലും അത് സ്വീകരിക്കാതെ അനുനയിപ്പിച്ചു വിടാനാണ് ശ്രമിച്ചത്. പിറ്റേന്ന് ഇ-മെയിൽ വഴി പനമരം സ്റ്റേഷനിലും ജില്ല പൊലീസ് മേധാവി, ഡിവൈ.എസ്.പി എന്നിവർക്കും പരാതി നൽകി. നാളിതുവരെയായിട്ടും മൊഴിയെടുക്കാൻ പോലും തയാറായില്ല. അപകീർത്തിപ്പെടുത്തുന്നത് സഭക്കുള്ളിൽനിന്നു തന്നെയാണോ എന്ന് സംശയിക്കുന്നു. പൊലീസിന് പരാതി നൽകിയശേഷവും തനിക്കെതിരെ അപകീർത്തി തുടരുകയാണ്. നീതി നടപ്പാക്കാൻ പൊലീസ് തയാറായില്ലെങ്കിൽ നിയമപോരാട്ടം തുടരുമെന്ന് അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.