പിണറായിയുടെത് നാണംകെട്ട രാഷ്ട്രീയം; പി.സി. ജോർജ് തൃക്കാക്കരയിലേക്ക് പുറപ്പെട്ടു
text_fieldsകൊല്ലം: പിണറായിയുടെത് നാണംകെട്ട വൃത്തികെട്ട രാഷ്ട്രീയമെന്ന് പി.സി.ജോർജ്. എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തൃക്കാക്കരയിലേക്ക് പുറപ്പെടും മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്വേഷ പ്രസംഗക്കേസിൽ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകണമെന്ന പൊലീസിന്റെ നോട്ടീസ് തള്ളിയാണ് പി.സി. ജോർജ് തൃക്കാക്കരയിലേക്ക് പോകുന്നത്. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ ഹാജരാകാനാകില്ലെന്നാണ് ജോർജ് പൊലീസിനെ അറിയിച്ചത്.
ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് പി.സി. ജോർജ് പറഞ്ഞു. തനിക്കെതിരെ രജിസ്റ്റർ ചെയ്തത് കള്ളക്കേസാണ്. തെരഞ്ഞെടുപ്പില്ലായിരുന്നെങ്കിൽ തനിക്കെതിരെ എഫ്.ഐ.ആർ പോലും ഉണ്ടാകുമായിരുന്നില്ല. താൻ ഭരണഘടനാ ലംഘനം നടത്തുന്നവനല്ലെന്നും ജോർജ് പ്രതികരിച്ചു.
തന്റെ അനുഭാവികൾ ആർക്ക് വോട്ട് ചെയ്യണമെന്ന് പറയേണ്ട ബാധ്യത തനിക്കുണ്ട്. അത് തന്റെ അവകാശമാണ്. പൊലീസും കേസും കോടതിയുമെല്ലാമായി ഇതുവരെ പോകാൻ പറ്റിയില്ല. ഇന്നെങ്കിലും പോയി പറയേണ്ടതുണ്ടെന്നും ജോർജ് വ്യക്തമാക്കി.
തൃക്കാക്കര എൻ.ഡി.എ പ്രചാരണത്തിന് എത്തുന്ന പി.സി. ജോർജിന് എട്ടുമണിക്ക് വെണ്ണല ക്ഷേത്രത്തിൽ സ്വീകരണം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.