പാലാരിവട്ടം അഴിമതിപോലൊന്ന് കേട്ടിട്ടില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: പാലാരിവട്ടം മേല്‍പാലം നിര്‍മാണ അഴിമതിക്ക് സമാനമായ മറ്റൊന്ന് ഇതുവരെ കേട്ടിട്ടില്ലെന്ന് ഹൈകോടതി. അന്വേഷണം ഏത് ഘട്ടത്തിലാണെന്ന് വിജിലൻസിനോട് വിശദീകരണം തേടിയ ജസ്റ്റിസ് സുനിൽ തോമസ് ടി.ഒ. സൂരജ് അടക്കം മൂന്ന് പ്രതികളുടെ ജാമ്യഹരജി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി.
പൊതുമരാമത്ത് മുന്‍ സെക്രട്ടറിയായ നാ ലാം പ്രതി സൂരജിനെ കൂടാതെ, ഒന്നാം പ്രതിയും ആർ.ഡി.എസ് കമ്പനി ഉടമയുമായ സുമിത് ഗോയല്‍, രണ്ടാം പ്രതിയും കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോർപറേഷന്‍ മുന്‍ അസി. ജനറല്‍ മാനേജറുമായ എം.ടി. തങ്കച്ചന്‍ എന്നിവർ നൽകിയ ജാമ്യ ഹരജിയാണ് കോടതി പരിഗണിച്ചത്.
ആഗസ്റ്റ് 30 മുതല്‍ താൻ ജയിലിലാണെന്നും ഇടമലയാര്‍, പാതാളം അഴിമതിക്കേസുകളിലെ ആരോപണവിധേയർക്ക് പോലും ഇത്രയും കാലം ജയിലിൽ കഴിയേണ്ടി വന്നിട്ടില്ലെന്നുമായിരുന്നു സൂരജിെൻറ വാദം. ഈ ഘട്ടത്തിലാണ് പാലാരിവട്ടംപോലുള്ള ഒരു അഴിമതി ഇതിനുമുമ്പ് കണ്ടിട്ടില്ലെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചത്. സൂരജിനെതിരെ ഒട്ടനവധി പരാതികളും കേസുകളുമുള്ളതായും കോടതി ചൂണ്ടിക്കാട്ടി.
പരാതികളെല്ലാം തീര്‍പ്പായെന്നായിരുന്നു സൂരജിനുവേണ്ടി ഹാജരായ അഭിഭാഷകെൻറ മറുപടി. ചില രേഖകള്‍ ഹാജരാക്കാനുണ്ടെന്ന് സുമിത് ഗോയലിെൻറ അഭിഭാഷകന്‍ അറിയിച്ചപ്പോഴാണ് അന്വേഷണം എവിടെ വരെയായെന്ന് കോടതി വിജിലന്‍സിനോട് ആരാഞ്ഞത്.
അന്വേഷണത്തിെൻറ ഭാഗമായി നിരവധി രേഖകള്‍ പിടിച്ചെടുത്തെന്നും സാക്ഷി മൊഴികൾ രേഖപ്പെടുത്തിയെന്നും വിജിലന്‍സ് സ്പെഷല്‍ ഗവ. പ്ലീഡര്‍ കോടതിയെ അറിയിച്ചു. കേസന്വേഷണം പുരോഗമിക്കുകയാണെന്നും ജാമ്യഹരജിക്ക് വിശദമായ മറുപടി നല്‍കുമെന്നും അറിയിച്ചതോടെ കേസ് പിന്നീട് പരിഗണിക്കാൻ മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.