കന്യാസ്ത്രീ മഠങ്ങളിലെ ദുരിതം; വനിത കമീഷൻ റിപ്പോർട്ട് മുക്കി
text_fieldsകോഴിക്കോട്: കത്തോലിക്ക സഭയിലെ കന്യാസ്ത്രീകളുടെ ദുരിതങ്ങളെക്കുറിച്ച് വനിത കമീഷൻ തയാറാക്കിയ പഠന റിപ്പോർട്ട് മുക്കി. സന്യസ്ഥ ജീവിതത്തിനിടയിലെ പീഡനങ്ങൾ സംബന്ധിച്ച് കന്യാസ്ത്രീകളുടെ തുറന്നുപറച്ചിൽ പെരുകുേമ്പാഴും റിപ്പോർട്ട് കണ്ടെടുക്കാനോ ശിപാർശകൾ നടപ്പാക്കാനോ സർക്കാർ തയാറല്ല. 2008ലാണ് വനിത കമീഷൻ റിപ്പോർട്ട് തയാറാക്കിയത്. മഠങ്ങളിെല ദുരൂഹ മരണങ്ങൾ, ലൈംഗിക പീഡനങ്ങൾ, സാമ്പത്തിക ചൂഷണങ്ങൾ തുടങ്ങിയ പരാതികൾ പെരുകിയപ്പോഴാണ് അന്വേഷണത്തിന് മുതിർന്നതെന്ന് വനിത കമീഷൻ മുൻ അംഗം പി.കെ. സൈനബ പറഞ്ഞു. പ്രതികാര നടപടി ഭയന്ന് പരാതി നൽകാൻ കന്യാസ്ത്രീകൾ തയാറായിരുന്നില്ല. എന്നാൽ, ഫോണിൽ നിരവധി പേർ സങ്കടങ്ങൾ പറഞ്ഞു. കന്യാസ്ത്രീകൾക്കുവേണ്ടി പരാതികൾ നൽകിയ ബന്ധുക്കളിൽനിന്ന് തെളിവെടുത്താണ് റിപ്പോർട്ട് തയാറാക്കിയത്.
തലസ്ഥാനത്തെ കോൺവെൻറിൽ ഗർഭിണിയായ കന്യാസ്ത്രീ ഗർഭഛിദ്രത്തിന് വിസമ്മതിച്ചതിനെത്തുടർന്ന് സഭയിൽനിന്ന് പുറത്താക്കുകയും ജോലി രാജിവെപ്പിക്കുകയും ചെയ്തിരുന്നു. അമ്മയാകുന്നത് അവകാശമാണെന്നും ജോലി തിരികെ വേണമെന്നും ആവശ്യപ്പെട്ട് കന്യാസ്ത്രീ വനിത കമീഷനെ സമീപിച്ചു. അന്വേഷണത്തിനിടെ സമാനമായ നിരവധി സംഭവങ്ങളുണ്ടെന്ന് ശ്രദ്ധയിൽപെട്ടു. ഇതോടെ 18 വയസ്സ് തികയാതെ പെൺകുട്ടികളെ മഠങ്ങളിൽ പ്രവേശനം നൽകരുതെന്ന നിർദേശം കമീഷൻ മുന്നോട്ടുവെച്ചു. ജീവിതം സമർപ്പിച്ച കന്യാസ്ത്രീകളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സഭക്ക് ഉണ്ടെന്ന് ചൂണ്ടിക്കാട്ടാനും തയാറായി. ശിപാർശകൾ വിവാദമായതോടെ രഹസ്യ തെളിവെടുപ്പാണ് നടത്തിയത്.
മഠങ്ങളിലും മറ്റും സംഭവിക്കുന്നതിെൻറ ചെറിയ അംശമേ പുറത്തറിയുന്നുള്ളൂവെന്നാണ് രഹസ്യ തെളിവെടുപ്പിന് കാരണമായി കമീഷൻ പറഞ്ഞത്. ലൈംഗിക ചൂഷണത്തിന് പുറമെ കന്യാസ്ത്രീകളടെ ശമ്പളം മദർ സുപ്പീരിയറിെൻറ അക്കൗണ്ടിലേക്കാണ് പോകുന്നതെന്നും ഏതെങ്കിലും കാരണവശാൽ പുറത്തായാൽ വഴിയാധാരമാകുന്ന അവസ്ഥ പലർക്കും ഉെണ്ടെന്നും കമീഷൻ കണ്ടെത്തിയിരുന്നു. പ്രായമായ കന്യാസ്ത്രീകളെ സംരക്ഷിക്കുന്നതിലെ വിമുഖത, മാനസിക പീഡനം, വിവേചനം തുടങ്ങിയ പരാതികളും ലഭിച്ചു. കന്യാസ്ത്രീകൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച കോട്ടയം ജില്ലയിലെ മഠങ്ങളിലടക്കം തെളിവെടുത്ത് സമർപ്പിച്ച റിപ്പോർട്ട് ഇപ്പോൾ എവിടെയാണെന്ന് ആർക്കുമറിയില്ല. നടപടികൾ പൂർത്തീകരിച്ച് സർക്കാറിന് സമർപ്പിക്കാൻ നിർദേശിച്ചിരുന്നതായി തെളിവെടുപ്പുകൾക്ക് മുൻകൈയെടുത്ത പി.കെ. സൈനബ പറഞ്ഞു.
എന്നാൽ, ഇങ്ങനെയൊരു റിപ്പോർട്ട് ഉള്ളതായി അറിയില്ലെന്ന് നിലവിലെ കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ പറഞ്ഞു. നിലവിൽ കന്യാസ്ത്രീകൾ പരാതിയൊന്നും നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ കമീഷൻ പ്രത്യേകിച്ചൊന്നും ചെയ്യുന്നുമില്ല. ലൂസി കളപ്പുരക്കലിനെ കേന്ദ്രീകരിച്ച് വിവാദങ്ങൾ ഉണ്ടായപ്പോൾ കമീഷൻ സ്വമേധയാ കേസടുത്തു. എന്നാൽ, അഞ്ചു തവണ ആവശ്യപ്പെട്ടിട്ടും ഇവർ ഹാജരായില്ലെന്ന് ജോസഫൈൻ പറഞ്ഞു. മുൻ റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചോ, അതിൽ നടപടികൾ എടുത്തോ എന്ന കാര്യങ്ങൾ അറിയില്ലെന്ന് വനിത കമീഷൻ ഡയറക്ടർ വി.യു. കുര്യാക്കോസും പ്രതികരിച്ചു. പതിറ്റാണ്ട് മുമ്പുതന്നെ കന്യാസ്ത്രീകളുടെ അവസ്ഥക്ക് വലിയ മാറ്റം വരുത്താനിടയാക്കുമെന്ന് കരുതിയ റിപ്പോർട്ടാണ് ഇതോടെ മുങ്ങിയത്. മാറിയ സാഹചര്യത്തിലെങ്കിലും റിപ്പോർട്ട് ഉയിർത്തെഴുന്നേൽക്കുമെന്ന പ്രതീക്ഷയിലാണ് തെളിവെടുപ്പിൽ പങ്കെടുത്ത കന്യസ്ത്രീകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.