അസം സ്വദേശിയുടെ മരണത്തിൽ വഴിത്തിരിവ്; നാലുപേർ പിടിയിൽ
text_fieldsമട്ടാഞ്ചേരി: അസം സ്വദേശിയായ പ്രാഞ്ചല്‍ ഗോഗോയിനെ (30) കൊലപ്പെടുത്തിയ കേസില്‍ നാല് അസം സ്വദേശികള്‍ മട്ടാഞ്ചേരി പൊലീസിെൻറ പിടിയിലായി. അസമിലെ ദിബ്രുഗഡ് ജില്ലക്കാരായ ജഗത് (24), സുബിന്‍ സോനോവാള്‍( ഖാന്‍-25), ബിതു ബോറ (മൈന -24), ഹെറോത്ത് ജ്യോതി ബോറ (24) എന്നിവരാണ് പിടിയിലായത്. നാലാം പ്രതി നിര്‍മല്‍ ഘൊഘോഷിനെ പിടികൂടാനുണ്ട്. കഴിഞ്ഞ മാസം 27നാണ് പ്രാഞ്ചല്‍ ഗൊഗോയിയെ മട്ടാഞ്ചേരി ജ്യൂ ടൗണിലെ ബോട്ട് യാര്‍ഡില്‍ വെള്ളത്തില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവിടെ സെൻറ് ഇഗ്നേഷ്യസ് എന്ന ബോട്ടിലെ ജീവനക്കാരനായിരുന്നു ഇയാള്‍.
നടപടികള്‍ക്കായി പൊലീസ് എത്തിയ വേളയില്‍തന്നെ ഇയാളുടെ സുഹൃത്തുക്കളില്‍ ചിലര്‍ കൊലപാതകമാണെന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സംശയം തോന്നിയതോടെ പൊലീസ് ഇയാളുടെ അസം സ്വദേശികളായ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ഇയാളെ പ്രതികള്‍ മര്‍ദിച്ച് കഴുത്തില്‍ തോര്‍ത്ത് മുറുക്കി വെള്ളത്തില്‍ തള്ളിയിടുകയായിരുന്നു. സംഭവശേഷം ഇവരിൽ നാല് പ്രതികള്‍ അസമിലേക്ക് കടന്നിരുന്നു. മൊബൈല്‍ ഫോൺ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അഞ്ചാംപ്രതി ഹെറോത്ത് ജ്യോതി ബോറയെ പൊലീസ് പെരുമ്പാവൂരില്‍നിന്ന് അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ മനുരാജ്, അനന്ത് ലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക ടീമിനെ നിയോഗിച്ച് അന്വേഷണം നടത്തുകയുമായിരുന്നു.
അസമില്‍ പ്രതികളെ തേടി പൊലീസ് പോയെങ്കിലും ഇവര്‍ അവിടെനിന്ന് മുങ്ങി. പൊലീസ് പിടികൂടുമെന്ന ഘട്ടമെത്തിയപ്പോള്‍ പ്രതികള്‍ അസമിലെ മാംമ്റൂദ് പൊലീസില്‍ കീഴടങ്ങുകയും തുടർന്ന് മട്ടാഞ്ചേരി പൊലീസിന് കൈമാറുകയുമായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍നിന്ന് കഴിഞ്ഞദിവസം കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ അന്വേഷണത്തിനുശേഷം വീണ്ടും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐമാരായ വിന്‍സെൻറ്, രമേശ്, അജയകുമാര്‍, പ്രേംകുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സാബിര്‍, സാഹിഷ്, ഉമേഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.