വിദ്യാഭ്യാസ പാക്കേജിെൻറ പേരിൽ മണി ചെയിൻ തട്ടിപ്പ്
text_fieldsകൊച്ചി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പഠനം ഓൺലൈനായതോടെ വിദ്യാഭ്യാസ പാക്കേജിെൻറ പേരിൽ അന്താരാഷ്ട്രതലത്തിൽ തട്ടിപ്പുനടക്കുന്നതായി പരാതി. തുടക്കത്തിൽ സ്പെയിനും പിന്നീട് ദുബൈയും ആസ്ഥാനമായുള്ള പ്രമുഖ ആഗോള നെറ്റ് വർക്ക് മാർക്കറ്റിങ് കമ്പനിക്കെതിെരയാണ് വയനാട് സ്വദേശിയായ പ്രേംജി രംഗത്തെത്തിയത്.
നിരവധി രാജ്യാന്തര സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി തങ്ങൾക്ക് കരാറുണ്ടെന്നും കമ്പനിയുടെ ശൃംഖലയിൽ അംഗമായാൽ ഓരോരുത്തർക്കും ഇഷ്ടപ്പെട്ട കോഴ്സുകൾ തിരഞ്ഞെടുക്കാനും ഓൺലൈൻ വഴി പഠിക്കാനും വിദ്യാഭ്യാസ പാക്കേജ് വിപണനത്തിലൂടെ വരുമാനമുണ്ടാക്കാമെന്നും വാഗ്ദാനം ചെയ്താണ് ആളുകളെ ചേർക്കുന്നത്. അംഗത്വമെടുത്ത് വിദ്യാഭ്യാസ പാക്കേജ് ലഭിക്കാൻ ഒരാൾ മുടക്കേണ്ടത് 99 യൂറോയാണ് (ഏകദേശം 8700 രൂപ). വിനിമയനിരക്കിലെ ഏറ്റക്കുറച്ചിലും കമീഷനും അടക്കം ഒരാളിൽനിന്ന് 9000 രൂപയാണ് ഈടാക്കുന്നതെന്ന് പരാതിക്കാരൻ വ്യക്തമാക്കി.
അംഗത്വ ഫീസിന് രശീതി നൽകില്ല, പകരം ദുബൈ ആസ്ഥാനമായുള്ള ഒരുകമ്പനിയുടെ പേരിൽ ഇൻവോയിസ് നൽകും. അംഗങ്ങളായവർ വിദ്യാഭ്യാസ പാക്കേജിലെ വിവിധ വിവരങ്ങളും ഫയലുകളും കാത്തിരിക്കുമ്പോൾ ലഭിക്കുക റിയൽ എസ്റ്റേറ്റ് ബിസിനസ്, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളിലുള്ള നാമമാത്ര വിഡിയോകൾ മാത്രം. ഇതോടെയാണ് സംശയം തോന്നിയതെന്ന് പരാതിക്കാരൻ പറഞ്ഞു.
അംഗങ്ങൾ കമ്പനിയുമായി ഒരു കരാർ ഒപ്പുെവക്കുകയും പ്രതിമാസം കരാർ പുതുക്കുകയും വേണം. വിദ്യാഭ്യാസ പാക്കേജിന് കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്തണം.
ഇതും കൂടാതെ അംഗങ്ങൾ തങ്ങൾക്ക് ലഭിക്കുന്ന വരുമാനത്തിെൻറ നിശ്ചിതസംഖ്യ കമ്പനിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചൂതാട്ട കമ്പനികളിൽ ഓൺലൈൻ ചൂതാട്ടത്തിന് വിനിയോഗിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. മറ്റുചില കമ്പനികളുടെ ഗെയിമുകളിൽ പണം കൊടുത്ത് കളിക്കണം എന്നുകൂടി ആവശ്യപ്പെട്ടപ്പോഴാണ് ഇതിലെ ചതിക്കുഴി കൂടുതലായി മനസ്സിലാക്കിയതെന്ന് പരാതിക്കാരൻ കൂട്ടിച്ചേർത്തു. കമ്പനിയുടെ ചില ഉൽപന്നങ്ങൾ വൻ തുകയും ഡെലിവറി ചാർജും നൽകി വാങ്ങാനും നിർബന്ധിക്കുന്നുണ്ട്.
കമ്പനി നൂറുകണക്കിന് ആളുകളെ തട്ടിപ്പിനിരയാക്കിയതായി പ്രേംജി പറഞ്ഞു. ഇവരുമായി ചേർന്ന് നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.