പൈതൃക ഇടനാഴിയിലേക്കുള്ള ദൂരം ഇനിയും അകലെ; കുണ്ടമൺകടവ് പഴയ പാലം സംരക്ഷിക്കപ്പെടുമോ ?
text_fieldsനേമം: 1898-ൽ ശ്രീമൂലം തിരുനാളിൻറെ ഭരണകാലത്ത് ബ്രിട്ടീഷുകാർ പണിത കുണ്ടമൺകടവിലെ പഴയ പാലം പൈതൃക ഇടനാഴിയാക്കാനുള്ള തീരുമാനം ഇനിയും അകലെ. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പഴയ പാലത്തിൻറെ തലയെടുപ്പ് അവസാനിച്ചത് ഈ ഭാഗത്ത് വിസ്തൃതിയുള്ള പുതിയ പാലത്തിൻറെ നിർമ്മാണം പൂർത്തീകരിച്ച് ഗതാഗതത്തിന് തുറന്നുകൊടുത്തതോടെയാണ്. മലയോരപ്രദേശങ്ങളെ തലസ്ഥാനവുമായി ബന്ധപ്പെടുത്തുന്ന കരമനയാറിന് കുറുകെയുള്ള ഇരുമ്പ് പാലമാണ് ഇത്.
ബ്രിട്ടീഷുകാരുടെ എൻജിനീയറിങ് മികവിൽ നിർമാണം പൂർത്തീകരിച്ച പാലത്തിലൂടെ ചരക്ക് വാഹനങ്ങളും മറ്റും നിരന്തരം സഞ്ചരിച്ചിരുന്നു. വ്യാപാരം ആയിരുന്നു പ്രധാന ലക്ഷ്യം. മുല്ലപ്പെരിയാർ ഡാം നിർമ്മാണ ഘട്ടത്തിലാണ് കരമനയാറിന് കുറുകെ പാലം പണിതത്. അതുവരെ ചങ്ങാടം ഉപയോഗിച്ച് യാത്ര നടത്തിയിരുന്നവർക്ക് ഇതൊരു ആശ്വാസമായി. ഇംഗ്ലണ്ടിൽ നിന്നാണ് പാലം നിർമ്മാണത്തിനുള്ള മെറ്റീരിയലുകൾ എത്തിച്ചത്. കാളവണ്ടികളും പുകതുപ്പി പായുന്ന ബസ്സുകളും മാറി വാഹനത്തിരക്ക് വർദ്ധിച്ചതോടെ പാലത്തിന് താങ്ങാവുന്നതിൽ അധികം ഭാരമായി.
ഇതോടെയാണ് പാലം നാശത്തിന്റെ വക്കിലായത്. ഇടയ്ക്കിടെ അറ്റകുറ്റപ്പണി നടത്തി അധിക്യതർ മടങ്ങും. എന്നാൽ പാലത്തിന്റെ പല ഭാഗത്തും വിള്ളലും മറ്റും വന്നു തുടങ്ങി. പാലത്തിന്റെ ചുവട്ടിൽ നിന്നു വൻതോതിൽ മണലൂറ്റ് നടന്നതോടെ അടിവാരവും ഇളകിത്തുടങ്ങി. തുടർന്നാണ് പുതിയ പാലം എന്ന ആശയം ഉടലെടുക്കുന്നതും പൂർണ്ണതയിൽ എത്തുന്നതും. പഴയ പാലത്തിൽ നിന്ന് ആറ്റിലേക്ക് ജനങ്ങൾ മാലിന്യം ഇടാൻ തുടങ്ങിയതോടുകൂടിയാണ് ഇതിനെ സംരക്ഷിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു വന്നത്. നാലു വർഷത്തിനു മുമ്പാണ് ഐ.ബി സതീഷ് എം.എൽ.എ ഈ പദ്ധതിയുമായി മുന്നോട്ടു വന്നത്. പാലത്തെ ഒരു പൈത്യക പാലമായി പ്രഖ്യാപിക്കാനും സാധ്യതയേറി. പാലത്തിൽ സി.സി.ടി.വി കാമറകൾ വയ്ക്കാനും പാലത്തിൽ നിരീക്ഷണ സമിതികൾ രൂപീകരിക്കാനും ജൈവവൈവിധ്യ ബോർഡിന്‍റെ സഹായത്തോടെ മാസ്റ്റർ പ്ലാനും നടപ്പിലാക്കാനും തീരുമാനമെടുത്തിരുന്നു. ഈ പാലം സാംസ്‌ക്കാരിക വിനിമയത്തിനുള്ള ഇടമായും പൈത്യക പാലമായും മാറ്റാൻ ആലോചിച്ചതാണ്. എന്നാൽ പഴയ പാലം മഴയും വെയിലുമേറ്റ്, ഗതാഗതം വളരെ കുറഞ്ഞ് ആരും ശ്രദ്ധിക്കാതെ കാലപ്പഴക്കംകൊണ്ട് നശിച്ചുകൊണ്ടിരിക്കുന്നതല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.