Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2020 11:58 PM GMT Updated On
date_range 24 Nov 2020 11:58 PM GMTശുചീകരണത്തൊഴിലാളി മാത്രമല്ല; സുഗന്ധി മുൻ പഞ്ചായത്ത് പ്രസിഡൻറാണ്
text_fieldsbookmark_border
കാട്ടാക്കട: കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിലെ ശുചീകരണത്തിരക്കിലാണ് സുഗന്ധി ഇപ്പോൾ. മുൻ പഞ്ചായത്ത് പ്രസിഡൻറല്ലേ എന്ന് ചോദിച്ചാൽ അതേയെന്ന് അവർ പറയും. തൻെറ ഭരണകാലത്ത് നടത്തിയ ജനക്ഷേമപ്രവർത്തനങ്ങളെക്കുറിച്ച് വാചാലയാവും. കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ മുൻ പ്രസിഡൻറ് കുറ്റിച്ചൽ മലവിള റോഡരികത്ത് വീട്ടിൽ സുഗന്ധി (49) ആണ് കോട്ടൂർ ആന പുനരധിവാസകേന്ദ്രത്തിലെ തൂപ്പുജോലി ചെയ്്ത് ഉപജീവനം കഴിക്കുന്നത്. ഫയലുകൾ ഒപ്പിട്ട കരങ്ങളിൽ ജീവിത സാഹചര്യങ്ങൾ ചൂല് പിടിപ്പിച്ചെങ്കിലും സംതൃപ്തിയോടെ ഏറ്റെടുക്കുകയായിരുന്നു. ആരോടും പരിഭവമില്ല. തെരഞ്ഞെടുപ്പ് കാലത്ത് വോട്ടഭ്യർഥിച്ചെത്തുന്നവരെ ചിരിച്ചുകൊണ്ടു മടക്കും. ആർക്ക് വോട്ട് ചെയ്യുമെന്ന് വെളിപ്പെടുത്താറുമില്ല. 1995ലെ പഞ്ചായത്ത് െതരഞ്ഞെടുപ്പിലാണ് ഇവർ തെരഞ്ഞെടുക്കപ്പെടുന്നത്. ഇടതു-വലത് മുന്നണികളെ പരാജയപ്പെടുത്തി സ്വതന്ത്ര സ്ഥാനാർഥിയായായിരുന്നു 95ലെ വിജയം. 1997 മുതൽ രണ്ട് വർഷത്തോളം കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി. വീടില്ലാത്ത നിരവധി പേർക്ക് വീട് നിർമിച്ച് നൽകാനായതും പ്രദേശത്തെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താനായും ഇക്കാലയളവിെല നേട്ടങ്ങളിൽപെടുന്നു. വീടില്ലാത്തവർക്ക് വീട് നൽകുേമ്പാഴും കുടിലിലാണ് സുഗന്ധി കഴിഞ്ഞിരുന്നത്. ജനപ്രതിനിധി കസേര ഒഴിഞ്ഞശേഷം കുടുംബത്തിൽ പട്ടിണി മാറ്റാനായി ആദ്യം വനത്തിൽനിന്ന് വിറക് ശേഖരിക്കാനാണിറങ്ങിയത്. തുടർന്ന് ഇക്കോ ഡെവലപ്മൻെറ് കമ്മിറ്റിയിൽ അംഗമായി. ശേഷമാണ് കോട്ടൂർ കാപ്പുകാട് ആന പുനരധിവാസകേന്ദ്രത്തിലെത്തുന്നത്. പിന്നീടിങ്ങോട്ടുള്ള തെരഞ്ഞെടുപ്പുകളിലൊന്നും മത്സരിക്കാൻ അവസരവുമുണ്ടായില്ല, മാത്രമല്ല അതിന് ശ്രമിച്ചതുമില്ല. സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചതിനാൽ മുന്നണി നേതാക്കളും ഗൗനിക്കാതെയായി. കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ് ആരവങ്ങൾക്കിടയിലൂടെ നടന്നുനീങ്ങുമ്പോൾ സുഗന്ധിയുടെ െതരഞ്ഞെടുപ്പുകാലത്തെ വിശേഷങ്ങളും അനുഭവങ്ങളും മനസ്സിൽ തെളിയും. എല്ലാം ഉള്ളിലൊതുങ്ങി ജോലിയിൽ മുഴുകും. കാപ്ഷൻ: സുഗന്ധി കോട്ടൂർ കാപ്പുകാട് ആന പുനരധിവാസകേന്ദ്രത്തിൽ തൂപ്പ് ജോലിയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story