Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2020 11:58 PM GMT Updated On
date_range 15 Nov 2020 11:58 PM GMTതദ്ദേശ തെരഞ്ഞെടുപ്പ്: സംഘർഷമൊഴിവാക്കാൻ ക്രിമിനലുകളെ നാടുകടത്തുന്നു
text_fieldsbookmark_border
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൻെറ സുഗമമായ നടത്തിപ്പിന് ഒരോ പ്രദേശത്തെയും കുപ്രസിദ്ധ ക്രിമിനലുകളെ കലക്ടർമാർ നാടുകടത്തുന്നു. രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലാണ് കഴിഞ്ഞ മൂന്നുവർഷത്തിനിടയിൽ തുടർച്ചയായി ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ ഗുണ്ടാ ആക്ട് പ്രകാരം ആറുമാസത്തേക്ക് നാടുകടത്തുന്നത്. ആറുമാസ കാലയളവിനുള്ളിൽ ഇയാൾ ജില്ലയിൽ തിരികെ പ്രവേശിച്ചാൽ അറസ്റ്റ് അടക്കമുള്ള നടപടികൾ സ്വീകരിക്കാനും ജില്ല പൊലീസ് മേധാവിമാർക്ക് കലക്ടർമാർ നിർദേശം നൽകി. ഏഴുവർഷത്തിനിടയിൽ കൊലപാതകമടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെ കാപ്പ ചുമത്തി ജയിലിൽ അടയ്ക്കാം. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സംഘർഷമുണ്ടാക്കിയവരെയും രാഷ്ട്രീയ ക്രിമിനലുകൾക്കെതിരെയും കരുതൽ തടങ്കൽ (സി.ആർ.പി.സി 107ാം വകുപ്പ് ) പ്രകാരം കേസെടുക്കണം. ഇവരെ സബ് ഡിവിഷൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന 10 ലക്ഷത്തിന് മുകളിലുള്ള ബോണ്ടിൽ ഒപ്പുവെപ്പിക്കും. ബോണ്ട് ലംഘിച്ചാൽ അറസ്റ്റ് ചെയ്ത് തുടർ നടപടികൾ സ്വീകരിക്കാനും സ്റ്റേഷൻ എസ്.എച്ച്.ഒമാർക്ക് നിർദേശം നൽകി. ബോണ്ടിൽ ഒപ്പ് വെക്കാൻ വിസ്സമതിച്ചാലും അറസ്റ്റ് ചെയ്യാം. സ്ഥിരംകുറ്റവാളികളെയും സാമൂഹിക വിരുദ്ധരെയും കരുതൽ തടങ്കലിൽ പാർപ്പിക്കാം. ഇതിനായി ഓരോ സ്റ്റേഷൻ പരിധിയിലും നിലവിൽ കേസുകളുള്ളവരുടെ ഫോട്ടോയും വിവരങ്ങളും ഡിവൈ.എസ്.പി മുഖേന എ.സി.പിക്ക് (ക്രമസമാധാനം) നൽകണം. എ.സി.പിയുടെ അംഗീകാരത്തോടെ സ്റ്റേഷൻ ഓഫിസർക്ക് 107ാം വകുപ്പ് ചുമത്താം. തിരുവനന്തപുരം ജില്ലയിൽ ഇതിനകം നിരവധി പേരെ ഗുണ്ട ആക്ട് പ്രകാരം നാടുകടത്തിക്കഴിഞ്ഞു. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്ലാ ജില്ലകളിലും തുടക്കത്തിൽ തന്നെ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ തല്ലിക്കെടുത്താൻ ജാഗ്രത വേണമെന്ന് ജില്ല പൊലീസ് മേധാവിമാർക്ക് ഡി.ജി.പി ലോക്നാഥ് െബഹ്റ നിർദേശം നൽകിയിട്ടുണ്ട്. - അനിരു അശോകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story