Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2020 11:58 PM GMT Updated On
date_range 11 Sep 2020 11:58 PM GMTഇരട്ടക്കൊല: തമ്മിലടിപ്പിക്കാൻ തന്ത്രം മെനഞ്ഞയാളെ തിരയുന്നു
text_fieldsbookmark_border
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തിന് കാരണമായ ഏറ്റുമുട്ടലില്‍ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും ഇതിനു പിന്നിൽ ഒരാൾ പ്രവർത്തിച്ചതായും പൊലീസ് നിഗമനം. ഇതുസംബന്ധിച്ച് വ്യക്തമായ ചില വിവരങ്ങൾ ലഭിച്ചെന്ന സൂചനയാണ് അന്വേഷണസംഘം നൽകുന്നത്. കൊല്ലപ്പെട്ടവരുടെയും കൊലയാളികളുടെയും സംഘങ്ങളെ തമ്മിലടിപ്പിക്കാൻ ബോധപൂര്‍വം ആരോ ശ്രമിച്ചെന്നതിൻെറ സൂചനയാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. ആക്രമണത്തിന് തൊട്ടുമുമ്പ് തേമ്പാംമൂട് ജങ്ഷനില്‍ ഇരുചക്രവാഹനത്തില്‍ രണ്ടുതവണ വന്നുപോയ വ്യക്തിയെ കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. കൊല്ലപ്പെട്ടവരുടെയും കൊലയാളി സംഘങ്ങളുടെയും കൈവശമുണ്ടായിരുന്ന ആയുധങ്ങളെ കുറിച്ച അന്വേഷണത്തിനൊടുവിലാണ് ഇരു കൂട്ടര്‍ക്കുമിടയിലെ കുടിപ്പക മുതലെടുക്കാന്‍ ആരോ ശ്രമിച്ചെന്ന നിഗമനത്തിലേക്ക് പൊലീസെത്തിയത്. കൊല്ലപ്പെട്ട മിഥിലാജും ഹഖും അടങ്ങുന്ന സംഘം കന്യാകുളങ്ങര ജങ്ഷനില്‍നിന്ന് ആക്രമിക്കാന്‍ വരുന്നുണ്ടെന്ന് ഒരാള്‍ കൊലയാളി സംഘത്തെ അറിയിച്ചിരുന്നു. ഇതറിഞ്ഞ പ്രതികളടങ്ങിയ സംഘം ആയുധങ്ങള്‍ കരുതി കാത്തിരുന്നു. ഇതേസമയം സജീവിൻെറ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കാന്‍ തയാറെടുത്തിരിക്കുകയാണെന്ന് മിഥിലാജിനും കൂട്ടര്‍ക്കും വിവരം കിട്ടി. രണ്ടു സംഘങ്ങള്‍ക്കും ഈ വിവരം കൈമാറിയത് ഒരേ ആള്‍ തന്നെയാണെന്ന് പൊലീസ് വിലയിരുത്തുന്നു. കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ആക്രമണ ഭീതിയാണ് ഇരുസംഘങ്ങളും ആയുധങ്ങള്‍ കരുതാൻ കാരണമെന്നാണ് അനുമാനം. കൊല്ലപ്പെട്ടവര്‍ക്കൊപ്പമുണ്ടായിരുന്ന ചെറുപ്പക്കാരുടെയും പ്രതികളില്‍ ചിലരുടെയും മൊഴികളില്‍നിന്നാണ് ഇങ്ങനെയൊരു സാധ്യതയിലേക്ക് പൊലീസെത്തിയത്. ഇരുകൂട്ടരെയും തമ്മില്‍തല്ലിക്കാനുള്ള ആസൂത്രിത ശ്രമം നടത്തിയത് ആരെന്ന അന്വേഷണത്തിലാണ് ഇപ്പോള്‍ പൊലീസ്. ഇതിനായി ആക്രമണ സമയത്ത് സ്ഥലത്തുണ്ടായിരുന്നവരുടെയെല്ലാം ടെലിഫോണ്‍ രേഖകള്‍ വീണ്ടും പരിശോധിക്കും. ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ടു പ്രതികളെ വീണ്ടും ചോദ്യംചെയ്യുന്നതോടെ തമ്മിലടിപ്പിച്ചയാളെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story