Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2020 11:58 PM GMT Updated On
date_range 21 July 2020 11:58 PM GMTസി.പി.എമ്മിലും മുന്നണിയിലും മുഖ്യമന്ത്രിക്കെതിരെ തുടർനീക്ക സാധ്യത കുറവ്
text_fieldsbookmark_border
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൻെറ രാഷ്ട്രീയ ഉത്തരവാദിത്തം പിണറായിക്കുമേൽ ചുമത്താൻ പ്രതിപക്ഷം നീക്കം ശക്തമാക്കുേമ്പാൾ സി.പി.എമ്മിലും എൽ.ഡി.എഫിലും മുഖ്യമന്ത്രിക്കെതിരായ നീക്കങ്ങൾക്ക് സാധ്യത കുറവ്. കഴിഞ്ഞ വെള്ളിയാഴ്ചയിലെ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റിലെ വിമർശന സ്വരത്തിലുള്ള അഭിപ്രായങ്ങൾക്കപ്പുറം അത് നീങ്ങാനിടയില്ല. അതേസമയം സർക്കാറിൻെറ പരാജയത്തേക്കാൾ മുഖ്യമന്ത്രിയെ ലക്ഷ്യംവെച്ച പ്രതിപക്ഷം, സി.പി.എം കേന്ദ്ര നേതൃത്വത്തിൻെറ വിമർശന നിലപാടിനുള്ള സാധ്യത തേടുകയാണ്. കഴിഞ്ഞദിവസം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ലക്ഷ്യം മറ്റൊന്നല്ല. ജൂലൈ 25നും 26നുമാണ് സി.പി.എം കേന്ദ്ര കമ്മിറ്റി ചേരുന്നത്. മുഖ്യമന്ത്രിയുടെ ഒാഫിസിന് വീഴ്ച സംഭവിച്ചുവെന്നതിൽ സി.പി.എം, സി.പി.െഎ സംസ്ഥാന നേതൃത്വങ്ങൾക്ക് വിമർശനമുണ്ട്. അത് പാർട്ടി യോഗങ്ങളിൽ ഒതുങ്ങും. തെരഞ്ഞെടുപ്പ് വർഷത്തിലേക്ക് മുന്നണി കാലൂന്നിനിൽക്കുന്നതിനാൽ 28ന് ചേരുന്ന എൽ.ഡി.എഫ് യോഗത്തിലും കാര്യമായ വിമർശനത്തിന് സാധ്യതയില്ല. മുന്നണിയുടെ കെട്ടുറപ്പിനെക്കുറിച്ച് ഘടകകക്ഷികൾക്കെല്ലാം ബോധ്യമുണ്ട്. തൻെറ ഒാഫിസിലുണ്ടായ പ്രധാന ഉദ്യോഗസ്ഥൻെറ വീഴ്ച തിരുത്തുകയും കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിനടക്കം സഹായകരമായ നിലപാട് സ്വീകരിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്തതെന്ന അഭിപ്രായമാണ് സി.പി.എമ്മിലുള്ളത്. പി.ബി അംഗം കൂടിയായ പിണറായി വിജയൻ സർക്കാർ സ്വീകരിച്ച നിലപാട് സംസ്ഥാന ഘടകം കേന്ദ്രനേതൃത്വത്തെ ധരിപ്പിച്ചു. അതുകൊണ്ട് കേന്ദ്ര കമ്മിറ്റിയിലും വിഷയം ഉയർന്നുവരാൻ സാധ്യത കുറവാണ്. ജനുവരിയിൽ തിരുവനന്തപുരത്ത് ചേർന്നശേഷം ആദ്യമായാണ് കേന്ദ്ര കമ്മിറ്റി ചേരുന്നത്. കോവിഡ് വ്യാപന സാഹചര്യത്തിൽ വിഡിയോ കോൺഫറൻസിങ് വഴിയാണ് യോഗം. കോവിഡ് പശ്ചാത്തലത്തിൽ ദേശിയാടിസ്ഥാനത്തിലുള്ള രാഷ്ട്രീയ, സാമ്പത്തിക സംഭവവികാസങ്ങൾക്കാവും കേന്ദ്ര കമ്മിറ്റി യോഗത്തിൽ മുൻഗണന. കേരളത്തിൻെറ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ലഭിച്ച അന്തർദേശീയ, ദേശീയപ്രശംസ യോഗം പരിഗണിക്കും. ഇത് സ്വാഭാവികമായും മുഖ്യമന്ത്രിയിൽ കേന്ദ്രീകരിക്കും. കോവിഡ് വ്യാപനം, കോവിഡിൻെറ മറവിൽ കേന്ദ്ര സർക്കാർ ജനാധിപത്യ അവകാശം കവരുന്നത്, ഭാവി സമരങ്ങൾ എന്നിവയിലൂന്നിയാവും ചർച്ച. വിഡിയോ കോൺഫറൻസിങ് ആയതിനാൽ സംസാരിക്കാൻ അവസരം ലഭിക്കുന്നവരുടെ എണ്ണം കുറവായിരിക്കും. സമയവും പരിമിതമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story