സുനിൽ ബേബിക്കും രാഹുല്‍ ചന്ദ്രശേഖറിനും അച്യുതവാര്യര്‍ സ്മാരക പുരസ്‌കാരം
text_fieldsതൃശൂര്‍: പ്രശസ്ത പത്രപ്രവര്‍ത്തകനും എക്‌സ്പ്രസ് മുന്‍ പത്രാധിപരുമായിരുന്ന ടി.വി. അച്യുതവാര്യരുടെ സ്മരണക്ക് തൃശൂര്‍ പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ ഏഴാമത് അച്യുതവാര്യര്‍ സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പരിസ്ഥിതി സംബന്ധിച്ച മികച്ച വാര്‍ത്തക്ക് ദൃശ്യമാധ്യമ വിഭാഗത്തില്‍ മീഡിയവണ്‍ കോഴിക്കോട് ന്യൂസ് െഡസ്‌കിലെ സീനിയര്‍ പ്രൊഡ്യൂസർ സുനില്‍ ബേബി അർഹനായി.
ഖനി ജീവിതം വിഷയമാക്കി മീഡിയവണ്‍ സംപ്രേഷണം ചെയ്ത 'ഝാര്‍ഖണ്ഡ്: തീക്കൂനയില്‍ വസിക്കുന്ന ജനത' വാര്‍ത്തയാണ് തൃശൂര്‍ എരവിമംഗലം സ്വദേശിയായ സുനിൽ ബേബിയെ അര്‍ഹനാക്കിയതെന്ന് പുരസ്‌കാര നിർണയ സമിതി അംഗവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ സി.എ. കൃഷ്ണന്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
അച്ചടി വിഭാഗത്തില്‍ കേരള കൗമുദി കോട്ടയം ബ്യൂറോ ചീഫ് രാഹുല്‍ ചന്ദ്രശേഖര്‍ അര്‍ഹനായി. കൗമുദിയില്‍ 2018 ഫെബ്രുവരി മൂന്നിന് പ്രസിദ്ധീകരിച്ച 'മീനച്ചിലാര്‍-മീനംതറയാര്‍-കൊട്ടുരാര്‍ സംരക്ഷണം-ജനകീയ കൂട്ടായ്മ' ലേഖന പരമ്പരക്കാണിത്. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 2018 ജനുവരി ഒന്നുമുതല്‍ 2020 ഏപ്രില്‍ 30 വരെ പ്രസിദ്ധീകരിച്ചതും സംപ്രേഷണം ചെയ്തതുമായ പരിസ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്കും പരമ്പരക്കുമാണ് പുരസ്‌കാരം.
ദൃശ്യവിഭാഗത്തില്‍ 13 എന്‍ട്രികളും അച്ചടി വിഭാഗത്തില്‍ 31 പേരില്‍ നിന്നായി 45 എന്‍ട്രികളും ലഭിച്ചു. സി.എ. കൃഷ്ണന് പുറമെ ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ഡോ. സി.എസ്. ശങ്കര്‍ എന്നിവരടങ്ങുന്നതാണ് സമിതി. കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് വരുന്നതനുസരിച്ച് പുരസ്‌കാര സമര്‍പ്പണം പിന്നീട് നടക്കും. വാർത്തസമ്മേളനത്തിൽ പ്രസ് ക്ലബ് പ്രസിഡൻറ് കെ. പ്രഭാത്, െസക്രട്ടറി എം.വി. വിനീത എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.