Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2020 11:58 PM GMT Updated On
date_range 4 Aug 2020 11:58 PM GMTകോന്നി മരുന്ന് പരിശോധന ലബോറട്ടറി: നിർമാണം ഡിസംബറിൽ പൂർത്തിയാക്കും
text_fieldsbookmark_border
കോന്നി: സംസ്ഥാന ഡ്രഗ് കൺട്രോൾ ഡിപ്പാർട്മൻെറ് കോന്നിയിൽ തുടങ്ങുന്ന ഡ്രഗ് ടെസ്റ്റിങ് ലബോറട്ടറിയുടെ നിർമാണം ഡിസംബറിൽ പൂർത്തിയാക്കാൻ തീരുമാനം. ഡ്രഗ് കൺട്രോൾ ഡിപ്പാർട്മൻെറിൻെറ സംസ്ഥാനത്തെ നാലാമത്തെ ലബോറട്ടറിയാണിത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലാണ് മറ്റുള്ളവ. കോന്നി നിയോജക മണ്ഡലത്തിൽ അരുവാപ്പുലം പഞ്ചായത്തിൽ നെടുംപാറയിൽ ഗവ. മെഡിക്കൽ കോളജിനു സമീപത്തെ ഒരേക്കർ ഭൂമിയാണ് മാറ്റിവെച്ചത്. ചീഫ് ഗവ. അനലിസ്റ്റായിരിക്കും മേലധികാരി. 3.8 കോടി മുടക്കി മൂന്നു നിലയിലായി നിർമിക്കുന്ന 16,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൻെറ നിർമാണം 2019 നവംബറിലാണ് ആരംഭിച്ചത്. 60,000 ലിറ്റർ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണിയും പൂർത്തിയായി വരുന്നു. മെഡിക്കൽ ഉപകരണങ്ങളുടെ നിലവാരം പരിശോധിക്കുന്ന കേരളത്തിലെ ആദ്യ നോട്ടിഫൈഡ് ലാബായാണ് കോന്നി മാറാൻ പോകുന്നത്. ഇൻസ്ട്രുമെേൻറഷൻ, കെമിക്കൽ വിഭാഗങ്ങളിലായി നാല് ലാബുകളാണ് പ്രവർത്തനം ആരംഭിക്കുക. ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്മൻെറിലെ എൻഫോഴ്സ്മൻെറ് വിഭാഗം വിവിധ സ്ഥലങ്ങളിൽനിന്ന് ശേഖരിക്കുന്ന അലോപ്പതി, ആയുർവേദ മരുന്നുകളും കോസ്മെറ്റിക്സ് ഉൽപന്നങ്ങളും ഈ ലാബിൽ പരിശോധിക്കും. നൂറോളം ജീവനക്കാരുണ്ടാകും. ലബോറട്ടറികൾക്ക് അക്രഡിറ്റേഷൻ നൽകുന്ന നാഷനൽ അക്രഡിറ്റേഷൻ ബോർഡിൽനിന്ന് കോന്നി ലാബിനും നിർമാണം പൂർത്തിയാക്കിയ ശേഷം അംഗീകാരം നേടിയെടുക്കേണ്ടതുണ്ട്. ഇതിനാവശ്യമായ പ്രവർത്തനം ഡ്രഗ് കൺട്രോളർ ഓഫിസ് നടത്തും. ലബോറട്ടറിയുടെ എസ്റ്റിമേറ്റ് അടിയന്തരമായി തയാറാക്കി വർക്ക് ടെൻഡർ ചെയ്യാൻ പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സി. എൻജിനീയറെ കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ചുമതലപ്പെടുത്തി. പുതിയ തസ്തിക അനുവദിക്കുന്നതിനുള്ള പ്രൊപ്പോസൽ സർക്കാറിൽ സമർപ്പിക്കാനും അഡീഷനൽ ഫണ്ടിനുള്ള പ്രൊപ്പോസൽ നൽകാനും ഡ്രഗ്സ് കൺട്രോളറെ ചുമതലപ്പെടുത്തി. ഇലക്ട്രിക്കൽ ജോലികളുടെ എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ നടത്താൻ പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗത്തെയും ചുമതലപ്പെടുത്തി. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാൻ ഉദ്യോഗസ്ഥ സമിതിയെയും ചുമതലപ്പെടുത്തി. ഡ്രഗ് കൺട്രോളർ ഡിപ്പാർട്മൻെറിലെ അനലിസ്റ്റ്, പൊതുമരാമത്ത് കെട്ടിട വിഭാഗത്തിലെയും ഇലക്ട്രിക്കൽ വിഭാഗത്തിലെയും എ.ഇമാർ, കോൺട്രാക്ടറുടെ പ്രതിനിധി എന്നിവരുൾപ്പെടുന്ന കമ്മിറ്റി രണ്ടാഴ്ചയിലൊരിക്കൽ നിർമാണ പുരോഗതി വിലയിരുത്തും. കൂടാതെ എം.എൽ.എയും ഡ്രഗ് കൺട്രോളറും മാസം തോറും പ്രവർത്തനം പരിശോധിക്കാനും തീരുമാനിച്ചു. ഡ്രഗ്സ് കൺട്രോളർ കെ.ജെ. ജോൺ, ഗവ. അനലിസ്റ്റ് ടി.എസ്. കൃഷ്ണകുമാർ, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സി. എൻജിനീയർ സി.കെ. ഹരീഷ് കുമാർ, അസി. എൻജിനീയർ കെ.യു. അഞ്ജു, കോൺട്രാക്ടർ സപ്രു കെ. ജേക്കബ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story