Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2020 11:58 PM GMT Updated On
date_range 29 July 2020 11:58 PM GMTകൃഷിഭൂമി വനമായി പ്രഖ്യാപിക്കൽ: നിയമലംഘനം സമ്മതിക്കുേമ്പാഴും ഉദ്യോഗസ്ഥരെ വെറുതെവിട്ട് വനംവകുപ്പ്
text_fieldsbookmark_border
പത്തനംതിട്ട: പട്ടയഭൂമി വനമായി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത് പാറമടലോബിയെ സഹായിക്കാനായിരുന്നുവെന്ന് സമ്മതിക്കുേമ്പാഴും പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥരെ വെറുതെവിട്ട് വനംവകുപ്പ്. ഉത്തരവ് നിലനിൽക്കിെല്ലന്നും പാറമട ലോബിയെ സഹായിക്കാനായിരുന്നു നീക്കമെന്നും വനംവകുപ്പ് പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ സമ്മതിക്കുന്നുണ്ട്. ഉത്തരവിറക്കിയതിനെതിരെ വനംവകുപ്പ് തെന്നയാണ് ഇത്തരം ഗുരതര ആരോപണം ഉന്നയിക്കുന്നത്. ഉത്തരവിറക്കിയത് റാന്നി ഡി.എഫ്.ഒയായിരുന്നു. ഇതിലൂടെ വെളിവാകുന്നത് വനംവകുപ്പിൽ അടിമുടി നിലനിൽക്കുന്ന അഴിമതിയുടെ കഥകളാണ്. റാന്നി ചേത്തക്കൽ വില്ലേജിലെ 1536 .82 ഹെക്ടർ കൃഷിഭൂമി വനഭൂമിയാക്കി മാറ്റുന്നതായാണ് ഡി.എഫ്.ഒ ഉത്തരവിട്ടത്. ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ കാലത്തു അയ്യപ്പൻ കോവിൽ ഡാമിൻെറ സംഭരണ മേഖലയിൽനിന്നും കുടിയൊഴിപ്പിക്കപ്പെട്ടവരെ അയ്യപ്പൻകോവിൽ സെറ്റിൽമൻെറ് എന്ന പേരിൽ പുനരധിവസിപ്പിച്ച പ്രദേശമാണ് ചേത്തക്കൽ വില്ലേജിലെ ഭൂരിഭാഗവും. 1970ൽ പ്രാബല്യത്തിൽ വന്ന ആരബിൾ ഫോറസ്റ്റ് ലാൻഡ് അസൈൻമൻെറ് റൂൾ അനുസരിച്ചു കൃഷിചെയ്തും വീട് വെച്ചും ക്രയവിക്രയം നടത്തിയും പോരുന്ന ഭൂമിയാണ് റാന്നി ഡി.എഫ്.ഒ അധികാര പരിധി ലംഘിച്ച് വനഭൂമിയാക്കി ഉത്തരവിറക്കിയത്. ഇതേ വില്ലേജിലെ വട്ടകപ്പാറമലയിലെ വനഭൂമിയിൽനിന്നും ഖനന മാഫിയക്ക് വനംകൊള്ള നടത്താൻ കൂട്ടുനിൽക്കുകയും വനഭൂമിയിൽ പാറമട നടത്താൻ പരിധിവിട്ട് സഹായം ചെയ്യുകയും ചെയ്ത സംഭവത്തിൽ വനംവകുപ്പ് വിജിലൻസ് വിഭാഗം അന്വേഷണം നടത്തുകയും കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും കൂടുതൽ അന്വേഷണത്തിന് ശിപാർശ ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് ഡി.എഫ്.ഒയുടെ വിവാദ ഉത്തരവ്. ചേത്തക്കൽ വില്ലേജിലെ പാറമട വിരുദ്ധ സമരസമിതിക്കാർക്കെതിരെ ജനരോഷം തിരിച്ചുവിടാനും വനംകൊള്ളക്കും അനധികൃത ഖനനത്തിനും കൂട്ടുനിന്ന ജനപ്രതിനിധികളെയും രാഷ്ട്രീയക്കാരെയും ചില റവന്യൂ ഉദ്യോഗസ്ഥരെയും രക്ഷിച്ചെടുക്കാനുമുള്ള തന്ത്രമായിരുന്നു ഉത്തരവെന്ന് സംശയിക്കുന്നുവെന്ന് പരിസ്ഥിതി പ്രവർത്തകനായ സി.ആർ നീലകണ്ഠൻ മാധ്യമത്തോട് പറഞ്ഞു. വനംകൊള്ള നടന്നിട്ടും പ്രതികരിക്കാതിരിക്കുകയും ജനവാസമേഖല അല്ലാതിരുന്നിട്ടുകൂടി പാറമടക്കടുത്തുവരെ എം.പി ഫണ്ടും എം.എൽ.എ ഫണ്ടും ഉപയോഗിച്ച് റോഡ് നിർമിച്ചുകൊടുത്ത രാഷ്ട്രീയക്കാരും ജനപ്രതിനിധികളും സർക്കാറിനെപ്പോലും പ്രതിസന്ധിയിലാക്കിയേക്കാവുന്ന ഡി.എഫ്.ഒയുടെ നടപടിയിലെ നിയമവശംപോലും പരിഗണിക്കാതെ പ്രത്യക്ഷ സമരത്തിന് ആവേശം കാണിച്ചതിലും ദുരൂഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 1970 ലെ ആരബിൾ ലാൻഡ് നിയമം ഭേദഗതി ചെയ്യാനുള്ള അവകാശം സർക്കാറിന് മാത്രമാണെന്നിരിക്കെ റാന്നി ഡി.എഫ്.ഒയുടെ നടപടിയിൽ ദുരൂഹതയുണ്ട്. ഇത്തരത്തിൽ ജനങ്ങൾക്ക് ലഭ്യമാക്കിയ ഭൂമിയിൽ ആക്ടിലെ വ്യവസ്ഥകൾ ലംഘിക്കുകയോ ദുർവിനിയോഗം ചെയ്യുകയോ ചെയ്താൽ അസൈൻമൻെറ് ഉത്തരവാക്കിയ അതോറിറ്റിക്കോ അതിന് മുകളിലുള്ളവർക്കോ മാത്രമാണ് നിയമഭേദഗതി ചെയ്യാൻ അവകാശം. അങ്ങനെയെങ്കിൽ പോലും കൈവശക്കാരന് നിശ്ചിത ദിവസങ്ങൾക്കു മുമ്പ് കത്ത് കൊടുക്കുകയും റവന്യൂ, വനം വകുപ്പുകൾ സംയുക്തമായി റിപ്പോർട്ട് തയാറാക്കി മുകളിലേക്ക് നൽകുകയും ചെയ്യാനുള്ള അധികാരം മാത്രമാണ് ജില്ലയിലെ വനംവകുപ്പ് മേധാവിക്കുള്ളത്. കൈവശ ഭൂമിയുടെ ഉടമസ്ഥനെ കേൾക്കാതെ ഒരു അസൈൻമൻെറും റദ്ദാക്കാൻ കഴിയില്ലെന്നും ആരബിൾ ലാൻഡ് ആക്ടിൽ പറയുന്നുണ്ട്. സർക്കാർ തലത്തിൽ മാത്രം ഭേദഗതി സാധ്യമാകുന്ന നിയമപരിഷ്കരമാണെന്നതും സംരക്ഷിത വന പ്രദേശമാണെങ്കിൽ കേന്ദ്ര സർക്കാറിന് കൂടി ഇടപെടൽ ആവശ്യമാണ് എന്നുള്ളതും കണക്കിലെടുക്കാതെ അധികാര ദുർവിനിയോഗം ചെയ്യുന്നതായിരുന്നു ഡി.എഫ്.ഒയുടെ ഉത്തരവ്. കുറ്റവാളികളെ രക്ഷപ്പെടുത്താനും നാട്ടുകാരിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിച്ച റാന്നി ഡി.എഫ്.ഒക്കെതിരെ സമഗ്ര അന്വേഷണം നടത്തി നടപടിയെടുക്കാൻ വനംവകുപ്പ് തയാറാകണമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി സംസ്‌ഥാന സമിതി കൺവീനർ ഇ.പി. അനിൽ മാധ്യമത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story