Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2020 12:01 AM GMT Updated On
date_range 18 Dec 2020 12:01 AM GMTതിരിച്ചടി; പാലക്കാട്ടെ കോൺഗ്രസ് നേതൃത്വം വെട്ടിൽ
text_fieldsbookmark_border
പാലക്കാട്: അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയിൽ പ്രതിരോധത്തിലായി പാലക്കാട് ജില്ലയിലെ കോൺഗ്രസ് നേതൃത്വം. 73 വർഷമായി പാർട്ടി കുത്തകയാക്കിയിരുന്ന ചിറ്റൂർ-തത്തമംഗലം നഗരസഭക്കൊപ്പം ചെർപ്പുളശ്ശേരി, പട്ടാമ്പി നഗരസഭകളടക്കം കൈയിൽ നിന്ന് വഴുതി. മിക്ക തദ്ദേശ സ്ഥാപനങ്ങളിലെയും മോശം പ്രകടനവും നേതൃത്വത്തെ വേട്ടയാടും. കോൺഗ്രസ് വിമതർ ജില്ലയിൽ വലിയ മുന്നേറ്റമാണുണ്ടാക്കിയത്. വിമതരുടെ കൂടെച്ചേർന്നാണ് എൽ.ഡി.എഫ് പട്ടാമ്പി നഗരസഭ പിടിച്ചത്. ടി.പി. ഷാജിയുടെ നേതൃത്വത്തിലുളള വിമതർ മത്സരിച്ച ആറ് സീറ്റിലും വിജയിച്ചു. കോൺഗ്രസിന് ആധിപത്യമുണ്ടായിരുന്ന പട്ടാമ്പി, ചിറ്റൂർ നഗരസഭകളാണ് നഷ്ടമായത്. കെ.പി.സി.സി സെക്രട്ടറി പി. ബാലഗോപാൽ മത്സരിച്ച പാലക്കാട് നഗരസഭ 24ാം ഡിവിഷനിൽ വിമതൻ ബഷീർ 231 വോട്ടിന് വിജയിച്ചു. സെക്രട്ടറി ബി.ജെ.പിക്കും എൽ.ഡി.എഫിനും പിന്നിൽ നാലാം സ്ഥാനത്തേക്കെത്തി. ഡി.സി.സി ജനറൽ സെക്രട്ടറിയായിരുന്ന കെ. ഭവദാസ് വിമതനായി രംഗത്തിറങ്ങിയതിനെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇദ്ദേഹം 572 വോട്ടിൻെറ ഭൂരിപക്ഷത്തിനാണ് നഗരസഭയിലെ 11ാം ഡിവിഷനിൽ വിജയിച്ചത്. അധികാരത്തിലെത്താൻ ജില്ലയിലെവിടെയും വിമതരുടെ സഹായം വേണ്ടെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. കഴിഞ്ഞതവണ ജില്ല പഞ്ചായത്തിൽ കോൺഗ്രസിന് മൂന്നംഗങ്ങൾ ഉണ്ടായിരുന്നു. ഇത്തവണ യു.ഡി.എഫിന് മൂന്ന് സീറ്റ് ലഭിച്ചെങ്കിലും രണ്ടെണ്ണത്തിൽ ലീഗാണ് വിജയിച്ചത്. ഭരണം ലഭിച്ച മണ്ണാർക്കാട് നഗരസഭയിൽ 14 സീറ്റിൽ 11ഉം ലീഗാണ് വിജയിച്ചത്. നേതൃമാറ്റം അനിവാര്യം -ഡി.സി.സി വൈസ് പ്രസിഡൻറ് പാലക്കാട്: പരാജയത്തിൻെറ ഉത്തരവാദിത്തമേറ്റെടുത്ത് വി.കെ. ശ്രീകണ്ഠൻ ഡി.സി.സി പ്രസിഡൻറ് സ്ഥാനം ഒഴിയണമെന്ന് വൈസ് പ്രസിഡൻറ് സുമേഷ് അച്യുതൻ. പട്ടാമ്പിയിൽ സീറ്റ് നൽകാത്തതിനെ തുടർന്ന് വിമതരായി മത്സരിച്ചവർ ആറ് സീറ്റ് നേടി. ഷൊർണൂർ നഗരസഭയിൽ മൂന്നാമതായി. പാലക്കാട് നഗരസഭയിൽ ചെയർമാൻ സ്ഥാനാർഥി നാലാം സ്ഥാനത്തായതും നാല് തവണ മത്സരിച്ചെന്ന കാരണത്താൽ സീറ്റ് നിഷേധിച്ച മുൻ ഡി.സി.സി സെക്രട്ടറി 60 ശതമാനം വോട്ടുമായി വിജയിച്ചതും ചിറ്റൂർ നഗരസഭ മുൻ ചെയർമാന് കൈപ്പത്തി അനുവദിക്കാൻ അവസാന നിമിഷം വരെ കാത്തിരുന്നതും പരിശോധിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സിക്ക് കത്ത് നൽകിയിട്ടുണ്ട്. ഒരാൾക്ക് ഒരു പദവിയെന്ന കെ.പി.സി.സി മാനദണ്ഡം നടപ്പാക്കാൻ നേതൃത്വം തയാറാവണമെന്നും സുമേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story