ബജറ്റ് അവതരിപ്പിച്ചത് പത്തുതവണ; മലപ്പുറം ജില്ല പഞ്ചായത്തിലെ 'കുഞ്ഞുമാണി'
text_fieldsമലപ്പുറം: ഒരു തെരഞ്ഞെടുപ്പുകൂടി ആസന്നമാകുമ്പോൾ കാൽനൂറ്റാണ്ടത്തെ സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് തേൻറതായ ലോകത്ത് കഴിയുകയാണ് മലപ്പുറം നഗരസഭ ചെയർമാനും ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറുമായിരുന്ന പി.കെ. കുഞ്ഞു. തുടർച്ചയായി പത്ത് പ്രാവശ്യം ജില്ല പഞ്ചായത്ത് ബജറ്റ് അവതരിപ്പിക്കാൻ അവസരം ലഭിച്ചിട്ടുണ്ട് ഇദ്ദേഹത്തിന്. സംസ്ഥാന ബജറ്റ് ഏറ്റവുമധികം തവണ അവതരിപ്പിച്ചത് കെ.എം. മാണിയാണെങ്കിൽ ജില്ലതലത്തിൽ ആ റെക്കോഡ് കുഞ്ഞുവിന് തന്നെയായിരിക്കുമെന്ന് പഴയ സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഇളയ സഹോദരനാണ്.
എൽ.ഡി.എഫ് ജയിച്ചുവന്ന കോട്ടക്കുന്ന് വാർഡിലായിരുന്നു ആദ്യ നിയോഗം. 1989ൽ കുഞ്ഞുവിലൂടെ വാർഡ് ലീഗ് പിടിച്ചു. തുടർന്ന് 1995 വരെ ചെയർമാനായി. തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ അട്ടിമറിജയത്തിലൂടെ നഗരഭരണം എൽ.ഡി.എഫ് കൈക്കലാക്കിയപ്പോൾ പ്രതിപക്ഷത്തെ നയിച്ചത് കുഞ്ഞുവായിരുന്നു.
ഇടക്ക് സ്വദേശമായ ഊരകം പഞ്ചായത്തിലെ കാരാത്തോട്ടേക്ക് താമസം മാറിയപ്പോൾ നഗരവാസിയല്ലാതായി. 2000ൽ ജില്ല പഞ്ചായത്തിലേക്ക്. 2005ലും '10ലും വിജയം ആവർത്തിച്ചു.
2000-05ൽ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനും പിന്നീട് രണ്ടുതവണ വൈസ് പ്രസിഡൻറുമായി. 2005 മുതൽ '15വരെ തുടർച്ചയായ 10 വർഷം ജില്ല പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 2015ൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് കാലാവധി കഴിഞ്ഞതോടെ രാഷ്ട്രീയം വിട്ടു.
വഴിമുടക്കിയാവാൻ ഉദ്ദേശ്യമില്ലാത്തതിനാലാണ് മാറിനിന്നതെന്ന് കുഞ്ഞു പറയുന്നു. മൂന്നുതവണ മത്സരിച്ചവർക്ക് സീറ്റില്ലെന്ന് പാർട്ടി നിലപാട് എടുക്കുന്നതിന് അഞ്ചുവർഷം മുമ്പുതന്നെ താൻ സ്വയം നടപ്പാക്കിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.