കലക്ടറേറ്റിൽ 'ഫയൽ സ്തംഭനം'
text_fieldsമലപ്പുറം: ജില്ല ഭരണകൂടത്തിന്റെ ആസ്ഥാനമായ മലപ്പുറം കലക്ടറേറ്റിൽ ഫയലുകൾ തീർപ്പാക്കുന്നതിൽ കാലതാമസം. ഫയലുകളിൽ നടപടി നീളുന്നത് ജില്ലയുടെ വികസന പ്രവർത്തനങ്ങളെയും ബാധിക്കുന്നെന്നാണ് ആക്ഷേപം. എം.എൽ.എ ഫണ്ടുകളിൽ അടക്കം യഥാസമയം നടപടി സ്വീകരിക്കാതെ കാലതാമസം വരുത്തുന്നതിനെതിരെ വ്യാപകമായ വിമർശനവും ഉയർന്നിട്ടുണ്ട്.
ജീവനക്കാരുടെ അച്ചടക്ക നടപടികള്‍, അര്‍ഹമായ ആനുകൂല്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളില്‍ യഥാസമയം നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. റവന്യൂ വകുപ്പിലെ സ്പെഷല്‍ ഓഫിസര്‍മാര്‍ പോലെയുള്ള തസ്തികകളിൽ യഥാസമയം നിയമനം നല്‍കാതെയും കാലതാമസമുണ്ടായി.
എം.എൽ.എമാർക്ക് മണ്ഡലത്തിലെ വികസനവുമായി ബന്ധപ്പെട്ട് രണ്ട് ഫണ്ടുകളാണുള്ളത്. ഇത് രണ്ടും കൈകാര്യം ചെയ്യുന്നത് മലപ്പുറം കലക്ടറേറ്റിൽ നിന്നാണ്. ആസ്തി വികസന ഫണ്ടും പ്രാദേശിക വികസന ഫണ്ടും. ആസ്തി വികസന ഫണ്ട് അസി. ഡവലപ്പ്മെന്റ് കമീഷണറുടെ ഓഫിസും പ്രാദേശിക വികസന ഫണ്ട് ജി സെക്ഷനുമാണ് കൈകാര്യം ചെയ്യുന്നത്. ഫയലുകളിൽ അന്തിമമായി ഒപ്പിടേണ്ടത് കലക്ടറാണ്.
നടപടികളിൽ കാലതാമസം വരുന്നതോടെ വികസനപ്രവർത്തനങ്ങളെ ബാധിക്കുന്നതായി ജനപ്രതിനിധികൾ പരാതിപ്പെടുന്നു. വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയുടെ കാര്യത്തിലും സമാനമായ താമസം വരുന്നുണ്ട്. ഇതിന് നിർവഹണാനുമതി നൽകേണ്ടത് കലക്ടറാണ്.
നടപടികളിൽ കാലതാമസമുണ്ടായാൽ സാമ്പത്തിക വർഷത്തിൽ പ്രവൃത്തി പൂർത്തീകരിക്കാൻ സാധിക്കാതെ ഫണ്ട് പാഴായി പോകുന്ന സാഹചര്യമുണ്ടാകും. പല കമ്മിറ്റികളുടെയും ഫയലുകൾ കലക്ടറേറ്റിലേക്ക് സമർപ്പിച്ചാൽ അവ വീണ്ടും സമർപ്പിക്കാനാണ് ആവശ്യപ്പെടുന്നത്. ഫയലുകളിൽ കാലതാമസം ഉണ്ടാകുന്നത് ഉദ്യോഗസ്ഥരുടെ ജോലിയെയും ബാധിക്കുന്നുണ്ട്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മാത്രം ജില്ലയില്‍ നിരവധി അപ്പീല്‍ അപേക്ഷകളാണ് ലഭിച്ചത്. അത് തീര്‍പ്പാക്കുന്നതിന് ഇതുവരെ ആര്‍ബിട്രേറ്ററെ നിയമിക്കുകയോ അതിന് വേണ്ട നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.