Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2021 12:08 AM GMT Updated On
date_range 26 Nov 2021 12:08 AM GMTമാവോവാദി നേതാവ് സാവിത്രിയുടെ തെളിവെടുപ്പ് പൂർത്തിയായി
text_fieldsbookmark_border
തലശ്ശേരി: മാവോവാദി നേതാവ് ചിക്കമഗളൂരുവിലെ സാവിത്രി എന്ന രജിതെയ (33) ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കിയ ശേഷം തീവ്രവാദ വിരുദ്ധസേന വ്യാഴാഴ്ച തലശ്ശേരി ജില്ല കോടതിയിൽ തിരിച്ചേൽപിച്ചു. ജില്ല സെഷൻസ് കോടതി രണ്ട് ഘട്ടമായി പത്ത് ദിവസത്തേക്കാണ് സാവിത്രിയെ എ.ടി.എസ് അന്വേഷണ സംഘത്തിന് കസ്റ്റഡിയിൽ നൽകിയത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് സാവിത്രിയെ തിരികെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. ജില്ല കോടതി പ്രവർത്തിച്ചിട്ടില്ലാത്തതിനാൽ അഡീഷനൽ ജില്ല കോടതി ഒന്നിൽ ഹാജരാക്കിയ സാവിത്രിയെ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് വിയ്യൂർ ജയിലിലേക്കയച്ചു. എ.ടി.എസ് കസ്റ്റഡിയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ചോദ്യംചെയ്യലിൽ സാവിത്രിയിൽ നിന്നും ലഭിച്ച സൂചനയെത്തുടർന്ന്, ഇവർ വയനാടൻ കാടിനുള്ളിൽ കുഴിച്ചിട്ട ഡിറ്റനേറ്ററുകൾ കണ്ടെടുത്തിട്ടുണ്ട്. ഏറെ മാരകശേഷിയുള്ള ഡിറ്റനേറ്ററുകൾ നിർവീര്യമാക്കാൻ ഉദ്യോഗസ്ഥർ അപേക്ഷിച്ചതിനെ തുടർന്ന് കോടതി അനുമതി നൽകി. ആറളം പൊലീസ് സ്റ്റേഷൻ പരിധിയിൽ ആറളം ഫാം ബ്ലോക്ക് 12ൽ 2020 ഫെബ്രുവരി 24ന് രാത്രി അതിക്രമിച്ചുകയറി മാവോവാദിയാണെന്ന് പരിചയപ്പെടുത്തി വീട്ടുകാരെ ഭീഷണിപ്പെടുത്തി ഭക്ഷണ സാധനങ്ങൾ വാങ്ങുകയും മൊബൈൽ റീചാർജ് ചെയ്യുകയുമുണ്ടായെന്നും ഇവിടെ നിന്നും അഞ്ച് കിലോ അരിയും മറ്റ് സാധനങ്ങളും കൈക്കലാക്കിയെന്നുമാണ് സാവിത്രിയടക്കം നാലുപേർക്കെതിരെയുള്ള കുറ്റം. കേസിൽ നാലാം പ്രതിയാണ് സാവിത്രി. വ്യാഴാഴ്ച രാവിലെ കനത്ത പൊലീസ് സുരക്ഷയിലാണ് സാവിത്രിയെ കോടതിയിൽ എത്തിച്ചത്. പബ്ലിക്ക് പ്രോസിക്യൂട്ടർ ഇൻചാർജ് അഡ്വ. സി.കെ. രാമചന്ദ്രനാണ് പൊലീസിനുവേണ്ടി ഹാജരായത്. മാവോവാദി പ്രവർത്തകരുടെ ഗ്രൂപ്പായ കബനീദളത്തിൻെറ കമാൻഡറാണ് സാവിത്രി. കഴിഞ്ഞ ഒമ്പതിനാണ് വയനാട് അതിർത്തിയോടുചേർന്ന കർണാടക ചെക്ക്പോസ്റ്റിന് സമീപത്തുനിന്നും സാവിത്രിയെ ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തത്. മാവോവാദി സംഘടനയുടെ കേന്ദ്ര കമ്മിറ്റിയംഗവും പശ്ചിമഘട്ട സോണൽ കമ്മിറ്റി സെക്രട്ടറിയുമായ ബി.ജി. കൃഷ്ണമൂർത്തിയും കൂടെ അറസ്റ്റിലായിരുന്നു. ഈയിടെ കണ്ണൂരിൽ പിടിയിലായ മാവോവാദി ഗൗതം എന്ന രാഘവേന്ദ്രയിലൂടെയാണ് ഭീകരവിരുദ്ധസേന കൃഷ്ണമൂർത്തിയിലും സാവിത്രിയിലുമെത്തിയത്. റിമാൻഡിലായ കൃഷ്ണമൂർത്തിയും 29വരെ എ.ടി.എസ് കസ്റ്റഡിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story