Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2020 11:58 PM GMT Updated On
date_range 17 July 2020 11:58 PM GMTചെങ്ങോടുമലയിലെ കുടിവെള്ള ടാങ്ക് പൊളിച്ചതിന് തെളിവില്ലെന്ന് പൊലീസ്
text_fieldsbookmark_border
പേരാമ്പ്ര: കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ചെങ്ങോടുമലയിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച കുടിവെള്ള ടാങ്ക് പൊളിച്ചതിന് തെളിവില്ലെന്ന് കാണിച്ച് കൂരാച്ചുണ്ട് പൊലീസ് പേരാമ്പ്ര കോടതിയിൽ റിപ്പോർട്ട് നൽകി. 2011 മുതൽ ഇവിടെ ടാങ്ക് ഉണ്ടായിരുന്നില്ലെന്നാണ് റിമോട്ട് സെൻസറിങ് സൻെററിൽ നിന്ന് ലഭിച്ച ചിത്രങ്ങളിൽ വ്യക്തമാവുന്നതെന്ന് പൊലീസ് പറയുന്നു. നേരത്തേ കേസ് അന്വേഷിച്ച കൂരാച്ചുണ്ട് എസ്.ഐ റോയിച്ചൻ പരാതി കളവാണെന്ന് റിപ്പോർട്ട് നൽകിയപ്പോൾ വടകര എസ്.പിക്ക് സമരസമിതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് പുനരന്വേഷിക്കാൻ എസ്.ഐ സൂരജിന് ചുമതല നൽകി. ഇദ്ദേഹത്തിൻെറ അന്വേഷണത്തിൽ കളവായ പരാതി എന്നതിനു പകരം തുമ്പില്ലാത്തത് എന്ന ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ടാങ്ക് നിർമിച്ചതായും 2006ൽ ജലവിതരണം നടത്തിയതായും പൊലീസ് റിപ്പോർട്ടിലുണ്ട്. ഡെൽറ്റ ക്വാറി കമ്പനിയുടെ ആളുകൾ ടാങ്ക് പൊളിക്കുന്നത് കണ്ടതായി മൂന്നുപേർ മൊഴി നൽകിയിട്ടും ടാങ്കിൻെറ അവശിഷ്ടങ്ങൾ ഉൾപ്പെടെ സ്ഥലത്തു നിന്നും പൊലീസ് കണ്ടെടുത്തിട്ടും തെളിവില്ലാത്ത വിഭാഗത്തിൽ ഉൾപ്പെടുത്തിയത് ദുരൂഹമാണെന്ന് സമരസമിതി ചൂണ്ടിക്കാട്ടുന്നു. 2006ൽ കമീഷൻ ചെയ്ത ചെങ്ങോടുമല കുടിവെള്ള പദ്ധതി സാങ്കേതിക പ്രശ്നങ്ങളാൽ പ്രവർത്തനം നിലച്ചു. ടാങ്ക് നിലനിന്ന മുക്കാൽ സൻെറ് സ്ഥലമുൾപ്പെടെ ഡെൽറ്റ റോക്സ് പ്രൊഡക്ട് എന്ന ക്വാറി കമ്പനി 2016ൽ വാങ്ങി. 2017ൽ കുടിവെള്ള ടാങ്ക് തേങ്ങാകൂടയാക്കി രൂപഭേദം വരുത്തി പഞ്ചായത്തിൽനിന്ന് നമ്പറും സംഘടിപ്പിച്ചു. ഇതിനെതിരെ പ്രതിഷേധമുയർന്നപ്പോൾ 2018 മാർച്ച് 28ന് ടാങ്ക് പൂർണമായും പൊളിച്ചെന്നാണ് സമരസമിതി പറയുന്നത്. 2019ൽ സമരസമിതി പ്രവർത്തകർ വടകര എസ്.പിക്ക് പരാതി നൽകിയെങ്കിലും കേസെടുത്തില്ല. തുടർന്ന് സമരസമിതി ഹൈകോടതിയിൽ നൽകിയ റിട്ടിനെ തുടർന്ന് ബാലുശ്ശേരി പൊലീസിനോട് കേസ് അന്വേഷിക്കാൻ നിർദേശം നൽകി. ടാങ്ക് പൊളിച്ചതു കൂടാതെ കെ.എസ്.ഇ.ബിയുടെ വൈദ്യുതി തൂൺ ഉൾപ്പെടെ കടത്തിയതിനും പി.ഡി.പി.പി പ്രകാരം കേസെടുത്തു. ടാങ്ക് പൊളിച്ചതിന് ക്വാറി മുതലാളി തോമസ് ഫിലിപ്പിനും രണ്ട് മാനേജർമാർക്കെതിരെയും ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. എന്നാൽ, ടാങ്ക് നിലനിൽക്കുന്ന സ്ഥലം കൂരാച്ചുണ്ട് സ്റ്റേഷൻ പരിധിയിലാണെന്ന് കാണിച്ച് കേസ് കൂരാച്ചുണ്ട് പൊലീസിനു കൈമാറി. ടാങ്ക് പൊളിച്ച് രണ്ടു ദിവസം കഴിഞ്ഞതിനു ശേഷം സി.പി.എം നേതൃത്വത്തിൽ ഈ ഭൂമിയിലേക്ക് മാർച്ച് നടത്തി ഈ ഭൂമി പിടിച്ചെടുത്ത് കൊടി നാട്ടിയിരുന്നു. കുടിവെള്ള പദ്ധതിയുടെ ഗുണഭോക്താക്കൾ ഉൾപ്പെടെ നിരവധി പേർ 2018 വരെ ടാങ്ക് അവിടെ ഉള്ളതിന് തെളിവ് നൽകുമ്പോഴാണ് 2011 ശേഷം ടാങ്കില്ലെന്ന വിചിത്ര വാദവുമായി പൊലീസ് എത്തിയത്. ക്വാറിക്ക് വേണ്ടി അനുമതി തേടിയ 12 ഏക്കർ സ്ഥലത്ത് ഉൾപ്പെടുന്നതാണ് ടാങ്ക്. ടാങ്ക് ഉണ്ടെങ്കിൽ ക്വാറിക്ക് അനുമതി ലഭിക്കില്ലെന്നു കണ്ടാണ് പൊളിച്ചുമാറ്റിയത്. ടാങ്ക് പൊളിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story