വ്യാജ സര്‍വേ നമ്പറില്‍ െകട്ടിടനിര്‍മാണ ശ്രമം; നികത്തിയ നിലത്തെ മണ്ണ് നീക്കാൻ ഉത്തരവ്
text_fieldsഏറ്റുമാനൂര്‍: കൃഷിഭൂമിയായിരുന്ന നിലം മണ്ണിട്ടുനികത്തിയശേഷം വീടുവെക്കുന്നതിന് വ്യാജ സർവേ നമ്പറില്‍ കെട്ടിടനിര്‍മാണ അനുമതി സ്വന്തമാക്കി. പരാതി ഉയര്‍ന്നതിനെ റവന്യൂ വകുപ്പിെൻറ അന്വേഷണത്തിനൊടുവില്‍ അനധികൃതമായി പരിവര്‍ത്തനപ്പെടുത്തിയ വസ്തുവില്നിന്ന് മണ്ണ് മുഴുവന്‍ നീക്കംചെയ്യാൻ കലക്ടറുടെ ഉത്തരവ്. ഏറ്റുമാനൂര്‍ നഗരസഭ പരിധിയില്‍ പേരൂര്‍ വില്ലേജിലെ തെള്ളകം പാടശേഖരത്തിെൻറ ഭാഗമായ കുഴിചാലില്പടി ഭാഗത്താണ് സംഭവം. റവന്യൂ രേഖകളിൽ നിലം ഇനത്തില്‍പെട്ട സ്ഥലം 1200 ഘനമീറ്റര്‍ മണ്ണ് നിക്ഷേപിച്ച് നികത്തിയെടുത്തെന്ന് കണ്ടെത്തി. ഇതിനുശേഷം സ്ഥലമുടമ നെടിയകാലായില്‍ സുനില്‍ തോമസ് ഏറ്റുമാനൂര്‍ നഗരസഭയില്‍നിന്ന് കെട്ടിട നിർമാണ അനുമതി സ്വന്തമാക്കി. എന്നാല്‍, തെറ്റായ സര്‍വേ നമ്പറിലാണ് അനുവാദം സമ്പാദിച്ചതെന്നും പിന്നീട് സെക്രട്ടറി തന്നെ പെര്‍മിറ്റില്‍ നമ്പര്‍ തിരുത്തിനല്കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
അതേസമയം, നഗരസഭ രേഖകളില്‍ ഇപ്പോഴും വ്യാജ സര്‍വേ നമ്പറില്‍ തന്നെയാണ് പെര്‍മിറ്റ് ഉള്ളതെന്നും കണ്ടെത്തിയിരുന്നു. പരാതി ഉയര്‍ന്നതിനെതുടര്‍ന്ന് 2016 ജൂണ്‍ മാസം മുതല്‍ മൂന്ന് വര്‍ഷത്തേക്കുള്ള കെട്ടിടനിര്‍മാണ പെര്‍മിറ്റ് പുതുക്കിനല്കിയിരുന്നുമില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നില്ലെങ്കിലും കുറഞ്ഞത് 400 ലോഡ് മണ്ണെങ്കിലും നിക്ഷേപിച്ച് ഈ കൃഷിഭൂമിയെ റോഡ് ലെവലില്‍ എത്തിച്ചുവെന്നായിരുന്നു പരാതിക്കാരനായ മോന്‍സി പി.തോമസ് ചൂണ്ടിക്കാട്ടിയത്.
സബ് കലക്ടറുടെയും കൃഷി ഓഫിസറുടെയും വില്ലേജ് അധികൃതരുടെയും റിപ്പോര്‍ട്ടുകള്‍, നഗരസഭ എൻജിനീയറുടെ കത്ത് എന്നിവയുടെ അടിസ്ഥാനത്തിലാണ് കലക്ടറുടെ നടപടി. 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം ലംഘിച്ച് അനധികൃതമായി പരിവര്‍ത്തനപ്പെടുത്തിയ സ്ഥലത്തുനിന്ന് മണ്ണ് മുഴുവന്‍ ഒരുമാസത്തിനുള്ളില്‍ ഉടമ സ്വന്തം ചെലവില്‍ നീക്കംചെയ്ത് പൂര്‍വസ്ഥിതിയിലാക്കണം. വീഴ്ച വരുത്തിയാല്‍ സബ് കലക്ടര്‍ ഉത്തരവ് നടപ്പാക്കി ചെലവ് ഭൂവുടമയില്‍നിന്ന് ഈടാക്കണമെന്നും കലക്ടര്‍ ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.