Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 11:58 PM GMT Updated On
date_range 6 Jan 2021 11:58 PM GMTതെരഞ്ഞെടുപ്പ് തോൽവി: സി.പി.എം പന്തളം ഏരിയ സെക്രട്ടറിയെ നീക്കി
text_fieldsbookmark_border
ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ബി. ഹർഷകുമാറിന് ചുമതല പന്തളം: തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ട പന്തളത്ത് സി.പി.എം ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ. ഫസിലിനെ നീക്കി പകരം ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ബി. ഹർഷകുമാറിന് ചുമതല കൊടുത്തു. പന്തളം ഏരിയ കമ്മിറ്റിയുടെ ചുമതലയുള്ള ജില്ല സെക്രട്ടേറിയറ്റ് അംഗം ടി.ഡി. ബൈജുവിനെയും തൽസ്ഥാനത്തുനിന്ന് നീക്കിയിരുന്നു. സി.പി.എം ഭരിച്ചിരുന്ന നഗരസഭ 18 സീറ്റുകൾ നേടി ബി.ജെ.പി പിടിക്കുകയായിരുന്നു. ഇടതുപക്ഷത്തിന് ഒമ്പത് സീറ്റുകളേ ലഭിച്ചുള്ളു. ജനുവരി നാല്, അഞ്ച് തീയതികളിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. ബുധനാഴ്ച കൂടിയ ജില്ല കമ്മിറ്റിയിലാണ് തീരുമാനം അറിയിച്ചത്. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ സമുദായ ധ്രൂവീകരണം മുൻകൂട്ടി കാണുന്നതിൽ ഏരിയ നേതൃത്വം പരാജയപ്പെട്ടതായി സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ക്രിസ്ത്യൻ സമുദായ ധ്രുവീകരണവും ബി.ജെ.പിക്ക് അനുകൂലമായി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രക്ഷോഭം ഉണ്ടായപ്പോൾ പാർട്ടി ഓഫിസിൽനിന്ന് ഉണ്ടായ കല്ലേറിൽ ബി.ജെ.പി പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു. സി.പി.എം പ്രവർത്തകരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്ക് എതിരെ പാർട്ടി നടപടി സ്വീകരിക്കുന്നതിൽ താൽപര്യം കാണിച്ചില്ല. ചെയർമാൻ സ്ഥാനാർഥികളായി രണ്ടുപേരെ പ്രഖ്യാപിച്ചതും തിരിച്ചടിയായി. പാർട്ടിയുടെ മുതിർന്ന നേതാക്കളായ ആർ. ജ്യോതികുമാറിനെയും കെ.പി. ചന്ദ്രശേഖര കുറുപ്പിനെയും ആണ് സ്ഥാനാർഥികൾ ആക്കിയിരുന്നത്. ഇവർ രണ്ടുപേരും പരാജയപ്പെട്ടു. ഏരിയ കമ്മിറ്റിയിലെ വിഭാഗീയത പരാജയത്തിൻെറ ആക്കം കൂട്ടിയതായി സംസ്ഥാന കമ്മിറ്റി വിലയിരുത്തി. അതുകൊണ്ടാണ് ഏരിയ കമ്മിറ്റിക്ക് പുറത്തുള്ള അടൂർ സ്വദേശിയായ പി.ബി. ഹർഷകുമാറിന് ചുമതല കൊടുത്തത്. വോട്ട് ചോർച്ചയുമായി ബന്ധപ്പെട്ട് കടുത്ത നടപടി ആവശ്യവുമായി സി.പി.ഐ പന്തളം മണ്ഡലം കമ്മിറ്റി സി.പി.ഐ സംസ്ഥാന കമ്മിറ്റിയെ സമീപിച്ചിട്ടുണ്ട്. ഏഴ് സീറ്റിൽ മത്സരിച്ച സി.പി.ഐ ഒരു സീറ്റിൽ മാത്രമേ വിജയിച്ചുള്ളു. സി.പി.എമ്മിൻെറ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർക്കും ഏരിയ കമ്മിറ്റി അംഗങ്ങൾക്കും എതിരായ നടപടി ഈ ആഴ്ച കൂടുന്ന ഏരിയ കമ്മിറ്റി തീരുമാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story