Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2020 11:58 PM GMT Updated On
date_range 1 Dec 2020 11:58 PM GMTകോവിഡും പിടിമുറുക്കുന്നു; ആശങ്കയിൽ വോട്ടർമാർ
text_fieldsbookmark_border
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ ജില്ലയിൽ കോവിഡും പിടിമുറുക്കുന്നു. പലയിടത്തും സ്ഥാനാർഥികൾക്കടക്കം കോവിഡ് സ്ഥിരീകരിച്ചതോടെ വോട്ടർമാരും അങ്കലാപ്പിലാണ്. പാലാ നഗരസഭയിലെ യു.ഡി.എഫ്-എൽ.ഡി.എഫ് സ്ഥാനാർഥികൾക്ക് കോവിഡ് സംശയിച്ചതിനെ തുടർന്ന് നിർത്തിവെച്ച പ്രചാരണ പരിപാടികൾ പുനരാരംഭിച്ചതും ആശങ്ക ഇരട്ടിപ്പിക്കുന്നു. സ്ഥാനാർഥികൾക്ക് രോഗം സ്ഥിരീകരിച്ചതോടെ മുഴുവൻ സ്ഥാനാർഥികളോടും പ്രവർത്തകരോടും ക്വാറൻറീനിൽ പോകണമെന്ന് ഇരുമുന്നണിയും നിർദേശിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ല. അതിനിടെ മുണ്ടക്കയത്ത് യു.ഡി.എഫ് സ്ഥാനാർഥിക്ക് പിന്നാലെ ഇടതു സ്ഥാനാർഥിക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗവിവരം മറച്ചുെവച്ച് ചിലയിടങ്ങളിൽ സ്ഥാനാർഥികളും പ്രവർത്തകരും വീടുകയറുന്നുവെന്ന ആക്ഷേപം ശക്തമാണ്. പ്രചാരണത്തിന് ആരോഗ്യവകുപ്പ് നൽകിയ നിർദേശങ്ങൾ പലരും പാലിക്കുന്നില്ല. വീടുകയറിയുള്ള വോട്ടുപിടിത്തവും വോട്ടർമാരെ ചേർത്തുപിടിക്കലും പതിവാണ്. കോവിഡ് മാനദണ്ഡം ലംഘിച്ചുള്ള വോട്ടുപിടിത്തത്തിനെതിരെ പരാതി വ്യാപകമായതോടെ പലയിടത്തും ആരോഗ്യവകുപ്പ് മുന്നറിയിപ്പുമായി രംഗത്തുണ്ട്. പാലായിൽ യു.ഡി.എഫ് സ്ഥാനാർഥി ജോഷി ജോണിനാണ് ആദ്യം കോവിഡ് ബാധിച്ചത്. ഇതോടെ യു.ഡി.എഫ് സ്ഥാനാർഥികളെല്ലാം പൊതുപ്രചാരണം നിർത്തി. ചിലർ ക്വാറൻറീനിലുമായി. ഇടതുമുന്നണി സ്ഥാനാർഥികളും പ്രവർത്തകരും വീടുകയറിയുള്ള പ്രചാരണം തുടർന്നു. ഇതിനിടെ സി.പി.എം സ്ഥാനാർഥി ബിനു പുളിക്കകണ്ടത്തിനും പോസിറ്റിവായി. മറ്റ് ഇടതു സ്ഥാനാർഥികൾക്ക് നെഗറ്റിവാണെങ്കിലും തങ്ങളെപ്പോലെ ആരും പ്രചാരണത്തിന് ഇറങ്ങരുതെന്ന ആവശ്യവുമായി യു.ഡി.എഫ് എത്തിയതോടെയാണ് സ്ഥാനാർഥികൾ വീട് കയറി വോട്ട് അഭ്യർഥിക്കരുതെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്തുവന്നത്. രണ്ടു മീറ്റർ അകലം പാലിച്ചും മാസ്ക് താഴ്ത്താതെയും കുട്ടികളെയും പ്രായമുള്ളവരെയും ആലിംഗനമോ ഹസ്തദാനമോ നടത്തരുതെന്നും പ്രായമുള്ളവരെ ചേർത്തുപിടിച്ച് അനുഗ്രഹം വാങ്ങരുതെന്നും ആരോഗ്യവകുപ്പ് പറയുന്നു. ഹാരം, ബൊക്കെ, നോട്ടുമാല, ഷാൾ എന്നിവ ഒഴിവാക്കണമെന്ന നിർദേശവും ആവർത്തിക്കുന്നു. സ്ഥാനാർഥിയോ പ്രവർത്തകരോ കോവിഡ് ബാധിതരാണോയെന്ന് അറിയാത്തതിനാൽ വോട്ടർമാർ പലപ്പോഴും കതക് തുറക്കാറില്ല. ജനങ്ങളുടെ ഭീതി അകറ്റാൻ നെഗറ്റിവ് സർട്ടിഫിക്കറ്റുമായി ഇറങ്ങാനാണ് യു.ഡി.എഫ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story