Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2020 11:58 PM GMT Updated On
date_range 1 Dec 2020 11:58 PM GMTഇനി എട്ടുനാൾ; മധ്യകേരളം ലക്ഷ്യമിട്ട് നേതാക്കൾ
text_fieldsbookmark_border
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിന് ഇനി എട്ടുനാൾ മാത്രം ശേഷിക്കെ സ്ഥാനാർഥികൾക്കും പ്രവർത്തകർക്കും ആവേശം പകരാൻ സംസ്ഥാന നേതാക്കൾ രംഗത്ത്. ഇടതുമുന്നണിയുടെ പ്രചാരണമേറെയും സമൂഹ മാധ്യമങ്ങളിലൂടെയാണ്. എന്നാൽ, കേരള കോൺഗ്രസ് ജോസ് വിഭാഗം ഇടതുമുന്നണിയുടെ ഭാഗമായതോടെ പ്രവർത്തകരിലും പ്രാദേശിക നേതൃത്വത്തിലും നിലനിൽക്കുന്ന ആശങ്കക്ക് വിരാമമിടുകയാണ് യു.ഡി.എഫ് നേതാക്കളുടെ സന്ദർശനോദ്ദേശ്യം. വിമതശല്യവും മുന്നണി സ്ഥാനാർഥികളുടെ നേരിട്ടുള്ള മത്സരവും നേതൃത്വത്തെ അേലാസരപ്പെടുത്തുന്നു. ഉമ്മൻ ചാണ്ടിയും യു.ഡി.എഫ് കൺവീനർ എം.എം. ഹസനും കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും അടക്കം നേതാക്കളുടെ വലിയൊരു നിരതന്നെ മധ്യകേരളത്തിൽ പലയിടത്തും എത്തിക്കഴിഞ്ഞു. 38 വർഷം കൂടെ നിന്ന ജോസ് വിഭാഗം മുന്നണി വിട്ടതോടെ യു.ഡി.എഫിന് ഉണ്ടായേക്കാവുന്ന തിരിച്ചടി അതിജീവിക്കലാണ് ലക്ഷ്യം. ഒപ്പം ജോസ് പക്ഷം പോയാലും യു.ഡി.എഫ് കോട്ട തകരില്ലെന്ന് തെളിയിക്കേണ്ടതുമുണ്ട്. അതിനാൽ പരമാവധി സീറ്റുകളിൽ ജയം ഉറപ്പിക്കാനുള്ള ശ്രമം അണിയറയിലുണ്ട്. എൻ.ഡി.എയുടെ ഭീഷണിയും നേതൃത്വം തള്ളുന്നില്ല. കോട്ടയം-ഇടുക്കി-പത്തനംതിട്ട ജില്ലകളുടെ പൂർണ ചുമതല ഉമ്മൻ ചാണ്ടിക്കാണ്. കോട്ടയത്ത് കെ.സി. ജോസഫും തിരുവഞ്ചൂരും കെ.പി.സി.സി സെക്രട്ടറിമാരും ചുക്കാൻ പിടിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇടുക്കിയിലായിരുന്നു നേതാക്കളൂടെ സന്ദർശനം. കോട്ടയത്തെത്തി വിവിധ തലങ്ങളിൽ ചർച്ച നടത്തിയശേഷമാണ് നേതാക്കളുടെ പടയോട്ടം. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിൽ ഉമ്മൻ ചാണ്ടി എത്തിയത് രാത്രി 10നാണ്. കോട്ടയത്ത് പാലാ, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, ചങ്ങനാശ്ശേരി, പൂഞ്ഞാർ എന്നിവിടങ്ങളിലാണ് നേതാക്കളുടെ അതിശ്രദ്ധ. പൂഞ്ഞാറിൽ പി.സി. ജോർജും കൂട്ടരും രംഗത്തുണ്ട്. ജോർജിൻെറ മകൻ പൂഞ്ഞാറിൽ സ്ഥാനാർഥിയാണ്. അതിനിടെ, യു.ഡി.എഫ് വിമതരെ നേരിട്ട് കാണാനും നേതാക്കൾ തയാറാകുന്നുണ്ട്. മത്സരരംഗത്ത് ഉറച്ചുനിൽക്കുന്ന വിമതരോട് മൃദുസമീപനത്തിലാണ് നേതാക്കൾ. തൽക്കാലം ആരെയും പാർട്ടിയിൽനിന്ന് പുറത്താക്കാനും തയാറല്ല. ഇടുക്കി-പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലകളിലും എറണാകുളത്ത് കിഴക്കൻ മേഖലയിലും യു.ഡി.എഫ് കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ട്. മധ്യകേരളത്തിൽ നേരിയ തിരിച്ചടി ഉണ്ടായേക്കുമെന്ന സൂചനകളാണ് നേതാക്കളെ ആശങ്കപ്പെടുത്തുന്നതത്രെ. കോട്ടയത്തും ഇടുക്കിയിലും പത്തനംതിട്ടയിലും ജില്ല പഞ്ചായത്ത് ഭരണമാണ് യു.ഡി.എഫിൻെറ ലക്ഷ്യം. ഇതിനുള്ള തന്ത്രങ്ങളുമായാണ് പ്രമുഖരുടെ രംഗപ്രവേശനം. കോട്ടയത്ത് 22 ഡിവിഷനിൽ ഒമ്പതിടത്ത് ജോസഫ് വിഭാഗമാണ് മത്സരിക്കുന്നത്. മിക്കയിടത്തും എതിരാളി ജോസ് പക്ഷവും. അതിനാൽ വിജയിക്കേണ്ടത് ഇരുമുന്നണിക്കും അഭിമാനപ്രശ്നമാണ്. ഇടതുമുന്നണിയും ശക്തമായ പ്രചാരണമാണ് നടത്തുന്നത്. പ്രകടന പത്രിക പുറത്തിറക്കിയും പോരായ്മകൾ അപ്പപ്പോൾ പരിഹരിച്ചും മുന്നോട്ടുപോവുകയാണ് ഇടതുമുന്നണി. സീറ്റുവിഭജനത്തിൽ നീരസമുണ്ടെങ്കിലും സി.പി.ഐയും ഒപ്പമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൻെറ ടെസ്റ്റ് ഡോസായ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിക്കേണ്ടത് ജോസ് പക്ഷത്തിനും അനിവാര്യമാണ്. അതിനാൽ നേതാക്കളെയെല്ലാം കളത്തിലിറക്കിയുള്ള പ്രചാരണമാണ് ജോസ് പക്ഷം നടത്തുന്നത്. ജോസ് കെ. മാണിയുടെ നേതൃത്വത്തിലാണ് പ്രചാരണം അരങ്ങുതകർക്കുന്നത്. ഇടതുമുന്നണിയുടെ പ്രമുഖരെല്ലം പിന്നിലുണ്ട്. സകല മേഖലയിലും വികസനം ഉറപ്പാക്കുന്ന പ്രകടന പത്രികയാണ് ഇടതുമുന്നണി ചൊവ്വാഴ്ച പുറത്തിറക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മധ്യകേരളം പിടിച്ചാൽ നിയമസഭ തെരഞ്ഞെടുപ്പിലും വിജയം സുനിശ്ചിതമെന്ന കണക്കൂകൂട്ടലിലാണ് നേതാക്കളെല്ലാം. ജോസ് പക്ഷത്തിൻെറ വരവിൽ ഇടതുമുന്നണി പുലർത്തുന്നത് വലിയ പ്രതീക്ഷയാണ്. സി.എ.എം. കരീം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story