Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2020 11:58 PM GMT Updated On
date_range 24 Nov 2020 11:58 PM GMTകോൺഗ്രസ് സ്ഥാനാർഥിയാകാൻ പോസ്റ്ററടിച്ചു; സീറ്റ് നിഷേധിച്ചപ്പോൾ റോഡിലിട്ട് കത്തിച്ചു
text_fieldsbookmark_border
കുട്ടനാട്: പഞ്ചായത്ത് വാർഡിൽ കോൺഗ്രസിൻെറ ഒൗദ്യോഗിക സ്ഥാനാർഥിയാകാൻ പോസ്റ്റർ അടിച്ചു. നാമനിർദേശ പത്രികയും നൽകി. പ്രചാരണവും തുടങ്ങി. നാമനിർദേശ പത്രിക പിൻവലിക്കേണ്ട അവസാന ദിവസമാണ് സ്ഥാനാർഥി മറ്റൊരാളാണെന്ന് അറിയുന്നത്. ഇതോടെ അച്ചടിച്ച പോസ്റ്ററുകളെല്ലാം റോഡിലിട്ട് കത്തിച്ചായിരുന്നു പ്രതിഷേധം. ചൊവ്വാഴ്ച വൈകീട്ട് പോസ്റ്ററുകൾ കത്തിച്ചശേഷം ഇത് ചിലർക്കുള്ള നിവേദ്യമായിരിക്കട്ടെയെന്നും കൈനകരി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ സുമ നിറകണ്ണോടെ പറഞ്ഞു. പാർട്ടി നേതൃത്വത്തിൻെറ നിലപാടിനെതിരെ സ്വതന്ത്രയായി മത്സരരംഗത്തുണ്ട്. ദലിത് വനിതയായതിൻെറ പേരിലാണ് ജില്ല കോൺഗ്രസ് നേതൃത്വം സീറ്റ് നിഷേധിച്ചെതന്ന് സുമ പറയുന്നു. വോട്ടർമാരോടും മാധ്യമപ്രവർത്തകരോടും തൻെറ പരാതി ഉറക്കെ വിളിച്ചുപറയുന്നുമുണ്ട്. കോൺഗ്രസ് നേതാവും കെ.പി.എം.എസ് ശാഖ സെക്രട്ടറിയുമാണ് സുമ. ഇനി ഒരു പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പെണ്ണിനും ഈ ഗതി വരരുത്. കോൺഗ്രസിലെ പിന്നാക്ക വിഭാഗ വനിതകളെല്ലാം ഇത് തിരിച്ചറിയണം. കോൺഗ്രസ് ബ്ലോക്ക് നേതൃത്വവും ജില്ല നേതൃത്വവും സീറ്റ് ഉറപ്പ് നൽകിയതിൻെറ പേരിൽ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും പ്രിൻറ് ചെയ്ത് പ്രചാരണവും തുടങ്ങിയിരുന്നു. ഈയിനത്തിൽ മാത്രം 18,000 രൂപക്ക് അടുത്ത് ചെലവായി. കെ.പി.സി.സി നിർദേശം കാറ്റിൽപറത്തിയാണ് സ്ഥാനാർഥിയെ നിർണയിച്ചതെന്ന് സുമ പറയുന്നു. വാർഡ് കമ്മിറ്റി ഒന്നാമത്തെ പേരായി തന്നെയാണ് അവതരിപ്പിച്ചത്. മറ്റൊരു വനിതയും കോൺഗ്രസിന് വേണ്ടി പ്രചാരണം ആരംഭിച്ചതോടെ വിവരം ഡി.സി.സി പ്രസിഡൻറിനെ ധരിപ്പിച്ചു. നാമനിർദേശ പത്രിക പിൻവലിക്കേണ്ട അവസാനദിവസത്തിൻെറ തലേന്നും ഡി.സി.സി പ്രസിഡൻറിൻെറ വീട്ടിൽ പോയി സംസാരിച്ചു. സീറ്റ് ഉറപ്പാണെന്ന് പറഞ്ഞാണ് മടക്കിവിട്ടത്. എന്തെങ്കിലും ആശങ്കയുണ്ടെങ്കിൽ ഡി.സി.സി ഓഫിസിൽ ബന്ധപ്പെടാനും നിർദേശിച്ചു. അവിടെയെത്തിയപ്പോൾ കെ.പി.സി.സി ജനറൽ സെക്രട്ടറിയായ ബി. ബാബുപ്രസാദാണ് സീറ്റില്ലെന്ന് പറഞ്ഞത്. മുൻ എം.എൽ.എയായ ദലിത് കോൺഗ്രസ് നേതാവിനെ വിളിച്ചപ്പോൾ പരിഹാസമായിരുന്നു. ദലിത് സമുദായത്തിൽപ്പെട്ട നിനക്ക് ജനറൽ സീറ്റ് ആവശ്യപ്പെടാൻ നാണമില്ലേയെന്നായിരുന്നു ചോദ്യം. ഇപ്പോൾ കാമറ ചിഹ്നത്തിലാണ് സുമയുടെ മത്സരം. പുതിയ പോസ്റ്ററുകളടിക്കാൻ പണമില്ല. ' എന്നെ കൈനകരിയിലെ വോട്ടർമാർക്ക് അറിയാം. ആണും പെണ്ണുമെന്ന ജാതിയേ തനിക്കറിയു. എല്ലാവരും ഒന്നാണ്. ഞാൻ ആ രീതിയിലാണ് ഇവിടെ പ്രവർത്തിക്കുന്നത് -സുമ വ്യക്തമാക്കി. പ്രത്യക്ഷമായി ഇറങ്ങിയില്ലെങ്കിലും കോൺഗ്രസ് പ്രവർത്തകർ പിന്തുണക്കുന്നുണ്ട്. ----ദീപു സുധാകരൻ ചിത്രം: APG50 Suma കോൺഗ്രസ് സ്ഥാനാർഥിയായുള്ള പ്രചാരണ പോസ്റ്ററുമായി സുമ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story