Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2020 11:58 PM GMT Updated On
date_range 22 Nov 2020 11:58 PM GMTമുണ്ടക്കയം പിടിക്കാന്‍ വനിതകളുടെ പോരാട്ടം
text_fieldsbookmark_border
മുണ്ടക്കയം: ഇടത്തോട്ടും വലത്തോട്ടും ചാഞ്ഞ മുണ്ടക്കയം പിടിച്ചെടുക്കാന്‍ വനിതകളുടെ പോരാട്ടമാണ് ഇക്കുറി. പട്ടികജാതി വനിത സംവരണ മണ്ഡലം കൈക്കലാക്കാന്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ കൂട്ടിക്കല്‍ പഞ്ചായത്ത് അംഗമായിരുന്ന സുഷമ സാബു യു.ഡിഎഫ് സ്ഥാനാർഥിയായും മണ്ഡലം നിലനിര്‍ത്താന്‍ പരിസ്ഥിതി പ്രവര്‍ത്തകയായ പി.ആര്‍. അനുപമ സി.പി.എം ടിക്കറ്റില്‍ ഇടതു സ്ഥാനാർഥിയായും ബി.ജെ.പി സ്ഥാനാർഥിയായി അനുമോളുമാണ് മത്സരിക്കുന്നത്. സ്ഥാനാർഥി നിര്‍ണയത്തില്‍ എല്ലാക്കാലവും തര്‍ക്കങ്ങളും പ്രശ്‌നങ്ങളും മൂലം പ്രഖ്യാപനം വൈകിയിരുന്ന കോണ്‍ഗ്രസ് ഇക്കുറി മണ്ഡലത്തില്‍ ആദ്യം സ്ഥാനാർഥി പ്രഖ്യാപനം നടത്താനായത് അനുകൂലമാകും എന്ന പ്രതീക്ഷയിലാണ്. എന്നാല്‍, കഴിഞ്ഞ അഞ്ചു വര്‍ഷം സിറ്റിങ് അംഗം കെ. രാജേഷ് ചെയ്ത വികസന പ്രവർത്തനത്തിൻെറ തുടര്‍ച്ചക്കായി ജയിക്കാനാകുമെന്നും പ്രായംകുറഞ്ഞ സ്ഥാനാർഥിയെന്നത് പ്രയോജനപ്പെടുത്താനാവുമെന്നുമാണ് ഇടതുമുന്നണിയുടെ വിശ്വാസം. കേന്ദ്രസര്‍ക്കാറിൻെറ നേട്ടങ്ങൾ തങ്ങളുടെ വോട്ടാക്കി മാറ്റാനാകുമെന്ന് ബി.ജെ.പിയും കരുതുന്നു. കേരള കോണ്‍ഗ്രസുകള്‍ക്ക് വളക്കൂറുള്ള ഡിവിഷന്‍ കൂടിയാണ് മുണ്ടക്കയം. 64 വാര്‍ഡിലായി 128 ബൂത്താണ് ഡിവിഷനിലുള്ളത്. തീക്കോയി രണ്ട്, പൂഞ്ഞാര്‍ മൂന്ന്, പൂഞ്ഞാര്‍ തെക്കേക്കര 14, കൂട്ടിക്കല്‍ 13, മുണ്ടക്കയം 13, കോരുത്തോട് 2, പാറത്തോട് 17 എന്നീവാര്‍ഡുകളാണുള്ളത്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻറുകൂടിയായ അഡ്വ. ജോമോന്‍ ഐക്കരെയയാണ് അന്നത്തെ ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയൻറ് സെക്രട്ടറി കൂടിയായ കെ. രാജേഷ് പരാജയപ്പെടുത്തിത്. കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരാണ് പരാജയകാരണമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. മുമ്പ് കോണ്‍ഗ്രസിലെ അനിത ഷാജിയും സി.പി.ഐയിലെ ലൈല മോഹനനും ഈ ഡിവിഷനില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ മണ്ഡലം ഒരു മുന്നണിക്കും സ്വന്തമെന്ന് പറയാനാവില്ല. കേരള കോണ്‍ഗ്രസ് ഒപ്പമില്ലാത്തപ്പോഴും വിജയിക്കാന്‍ കഴിഞ്ഞ ഇടതുമുന്നണിക്ക് ജോസ് കെ. മാണിയുടെ വരവു കൂടിയായപ്പോള്‍ വിജയം സുനിശ്ചിതമെന്നാണ് അവരുടെ വിശ്വാസം. എന്നാല്‍, ജോസഫ് വിഭാഗത്തിലൂടെ യു.ഡി.എഫ് വോട്ട് നിലനിര്‍ത്താനാകുമെന്നും കഴിഞ്ഞ പ്രാവശ്യം പി.സി. ജോര്‍ജിൻെറ പിന്തുണ ഇടതുമുന്നണിക്കായിരുന്നുവെന്നും ഇന്നതില്ലാത്തതിനാലും യു.ഡി.എഫ് വിജയം ഉറപ്പിക്കുന്നു. ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളജിലെ കെ.എസ്.യു പ്രവര്‍ത്തനത്തിൻെറ പരിചയത്തിലാണ് ആദ്യം ഗ്രാമപഞ്ചായത്ത് അംഗമായി സുഷമ കടന്നുവന്നത്. കലാകായിക രംഗത്തും സുഷമ സജീവമാണ്. എഴുമറ്റൂര്‍ സ്വദേശിയായിരുന്ന കെ.എസ്.എഫ്.ഇ അസി. മാനേജര്‍ സുരേഷ്കുമാറിൻെറയും ഓമനയുടെയും മകളാണ്. മുണ്ടക്കയം സഹകരണ ബാങ്ക് ജീവനക്കാരന്‍ കൂട്ടിക്കല്‍ കരിപ്പമറ്റത്തില്‍ സാബുവാണ് ഭര്‍ത്താവ്. രണ്ടു മക്കളുണ്ട്. ബി.എ ബിരുദാരിയാണ് ഈ 38കാരി. കന്നിമത്സരമാെണങ്കിലും 25 വയസ്സില്‍ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ പി.ആര്‍. അനുപമയുടെ വരവ് ഇടതുമുന്നണിയില്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. സോഷ്യോളജിയില്‍ റാങ്കോടെ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ ഡിപ്ലോമയും നേടിയിട്ടുമുള്ള അനുപമ ഹരിതകേരളം മിഷൻെറ കോഓഡിനേറ്ററായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് നറുക്കുവീണത്. ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തക കൂടിയാണ്. മുണ്ടക്കയം ഇഞ്ചിയാനി പുളിക്കത്തടത്തില്‍ രാജപ്പന്‍- തങ്കമ്മ ദമ്പതികളുടെ മകളാണ്. കോളജ് വിദ്യാഭ്യാസ കാലത്ത് എസ്.എഫ്.ഐയില്‍ അംഗമായിരുന്നെങ്കിലും പിന്നീട് ഡി.വൈ.എഫ്.ഐയിലൂടെയാണ് സജീവമായത്. മുണ്ടക്കയം മാങ്ങാപേട്ട തോട്ടക്കറ അജീഷിൻെറ ഭാര്യ അനുമോളാണ് ബി.ജെ.പി സ്ഥാനാർഥി. മത്സരിച്ച് പരിചയമിെല്ലങ്കിലും ബി.ജെ.പി അംഗമെന്ന നിലയിലാണ് സ്ഥാനാർഥിത്വമെത്തിയത്. കോട്ടയം സി.എം.എസ് കോളില്‍നിന്ന് ചരിത്രത്തില്‍ ബിരുദമെടുത്ത ഈ 32കാരി മുണ്ടക്കയം വരിക്കാനി സ്വദേശി പരേതനായ രാജപ്പൻെറയും ഉഷയുടെയും മകളാണ്.പി.സി. ജോര്‍ജിൻെറ ജനപക്ഷം സ്ഥാനാർഥിയായി മുണ്ടക്കയം പഞ്ചായത്ത് മുന്‍ അംഗം ഒ.കെ. രാജമ്മയും മത്സരത്തിനുണ്ട്. ചിത്രങ്ങൾ- KTL ANUPAMA (LDF) അനുപമ KTL SUSHAMA SABU (UDF) സുഷമ സാബു KTL ANUMOL (NDA) അനുമോള്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story