Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2020 11:58 PM GMT Updated On
date_range 21 Nov 2020 11:58 PM GMTവാശിപ്പോരിൽ പുതുപ്പള്ളി
text_fieldsbookmark_border
കോട്ടയം: സൂക്ഷമപരിശോധന പൂർത്തിയായതോടെ ജില്ല പ്രചാരണത്തിരക്കിലേക്ക് വഴിമാറുകയാണ്. പതിവിലും വാശിയിലാണ് ഇത്തവണ ജില്ല പഞ്ചായത്തിലേക്കുള്ള പോര്. അങ്കം മുറുകുന്ന ജില്ല പഞ്ചായത്ത് ഡിവിഷനുകളിലെ മത്സരചിത്രം വരച്ചുകാട്ടുകയാണ് 'മാധ്യമം'. വിവിധ ജില്ല പഞ്ചായത്ത് ഡിവിഷനുകളിലൂെട... കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ സ്വന്തം ഡിവിഷനെന്ന നിലയില്‍ പുതുപ്പള്ളിക്കെന്നും താരപരിവേഷമാണ്. 'കൂഞ്ഞൂഞ്ഞ്' എഫ്ക്ട് നിറയുന്നതിനാൽ യു.ഡി.എഫിലെ സ്ഥാനാർഥി മോഹികളുടെയെല്ലാം ഇഷ്ടയിടം. ഒാരോ തെരഞ്ഞെടുപ്പിലും പല പേരുകളും പുതുപ്പള്ളി ഡിവിഷനിലേക്ക് ഉയരുമെങ്കിലും ഉമ്മൻ ചാണ്ടിയുടേതാകും അവസാനവാക്ക്. കഴിഞ്ഞ തവണ വനിത വാര്‍ഡായിരുന്ന പുതുപ്പള്ളി ഇത്തവണ ജനറൽ ആയപ്പോള്‍ കോണ്‍ഗ്രസില്‍ ഒട്ടേറെ പേര്‍ നോട്ടമിട്ടു. ചാണ്ടി ഉമ്മൻെറ പേരും ഒരു ഘട്ടത്തില്‍ ഉയർന്നു. എന്നാൽ, ഉമ്മൻ ചാണ്ടിയുടെ കണ്ണെത്തിയത്; പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡൻറായിരുന്ന നെബു ജോണിൽ. അങ്ങനെ നെബു യു.ഡി.എഫ് സ്ഥാനാർഥിയായി. യു.ഡി.എഫിൽ സ്ഥാനാർഥി മോഹമാണ് തലവേദനയാകുന്നതെങ്കിൽ എൽ.ഡി.എഫിലേക്ക് എത്തുേമ്പാൾ ആൾ ക്ഷാമമാണ് പ്രതിസന്ധി. ഏറെ തിരച്ചിലിനൊടുവിലാണ് എൽ.ഡി.എഫ് പലപ്പോഴും സ്ഥാനാർഥികളെ കണ്ടെത്തുന്നത്. ഇത്തവണയും മറിച്ചായിരുന്നില്ല സ്ഥിതി. ഒടുവിൽ വലതുപാളയത്തിൽനിന്ന് സ്ഥാനാർഥിയെ കണ്ടെത്താൻ അവർക്കായി. കേരള കോൺഗ്രസ് ജില്ല സെക്രട്ടറിയായിരുന്ന സജി കെ. വര്‍ഗീസാണ് എൽ.ഡി.എഫ് സ്ഥാനാർഥി. മുന്നണി സീറ്റ് വിഭജനത്തിൽ സി.പി.എമ്മിനാണ് പുതുപ്പള്ളി ലഭിച്ചത്. സീറ്റ് വിഭജനഘട്ടത്തിൽ പുതുപ്പള്ളി ജോസ് വിഭാഗത്തിനു വിട്ടുനൽകി, പൂഞ്ഞാർ നേടിയെക്കാൻ സി.പി.എം ശ്രമിെച്ചങ്കിലും വിജയിച്ചിരുന്നില്ല. ഇതോടെ പുതുപ്പള്ളി ഏറ്റെടുത്ത സി.പി.എം, സജി സ്ഥാനാർഥിയായതോടെ ആവേശത്തിലാണ്. പരമ്പരാഗത ബി.ജെ.പി വോട്ടുകൾക്കൊപ്പം ന്യൂനപക്ഷങ്ങളിലും കണ്ണുവെച്ച് നിബു ജേക്കബിനെയാണ് എൻ.ഡി.എ രംഗത്തിറക്കിയിരിക്കുന്നത്. പുതുപ്പള്ളി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡും വാകത്താനം, വിജയപുരം, മണര്‍കാട്, പനച്ചിക്കാട് പഞ്ചായത്തുകളിലെ ഒരുവിഭാഗം വാർഡുകളും ഉള്‍പ്പെടുന്നതാണ് പുതുപ്പള്ളി ഡിവിഷന്‍. കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ െജസിമോള്‍ മനോജ് 10,170 വോട്ടിൻെറ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. ഡിവിഷനു കീഴിലെ പഞ്ചായത്ത് വാർഡുകളിൽ ഭൂരിഭാഗവും കോൺഗ്രസ് പ്രതിനിധികളായിരുന്നുവെന്നതാണ് യു.ഡി.എഫിന് ആത്മവിശ്വാസം നൽകുന്നത്. ഒപ്പം പ്രചാരണത്തിനായി ഉമ്മൻ ചാണ്ടി എത്തുന്നതും ഇവർക്ക് കരുത്താകും. 10 വര്‍ഷം പുതുപ്പള്ളി പഞ്ചായത്ത് അംഗവും ഏഴര വര്‍ഷം പ്രസിഡൻറുമായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി നെബു ജോണ്‍. കെ.എസ്.യുവിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയ നെബു പുതുപ്പള്ളി കേന്ദ്രീകരിച്ചുള്ള സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമാണ്. പുതുപ്പള്ളി പഞ്ചായത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാകും നെബു ജോണ്‍ വോട്ട് തേടുക. എന്നാൽ, യു.ഡി.എഫിനുള്ളില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളിലാണ് എല്‍.ഡി.എഫ് പ്രതീക്ഷ വെക്കുന്നത്. നിരവധി പേർ സീറ്റിൽ കണ്ണുവെച്ചിരുന്നതിനാൽ കോൺഗ്രസിൽ വോട്ട് ചോർച്ചയുണ്ടാകുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ. ഒപ്പം കേരള കോൺഗ്രസ് പാരമ്പര്യമുള്ള സ്ഥാനാർഥി സ്വന്തം നിലയിൽ പിടിക്കുന്ന വോട്ടുകളിലും ഇവർ അട്ടിമറി കണക്കുകൂട്ടുന്നു. കെ.എസ്.സി.എമ്മിലൂടെയാണ് സജി രാഷ്ട്രീയത്തിലെത്തിയത്. പരിയാരം സ്വദേശിയായ സജി യൂത്ത്ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡൻറും ജില്ല സെക്രട്ടറിയുമായിരുന്നു. പരിയാരം പബ്ലിക് ലൈബ്രറി, വൈ.എം.സി.എ എന്നീ സംഘടനകളുടെ പ്രസിഡൻറ്, സെക്രട്ടറി പദവികളും വഹിച്ചിട്ടുണ്ട്. പനച്ചിക്കാട് പഞ്ചായത്തിൽ ഉള്‍പ്പെടെ ശക്തമായ സ്വാധീനമായ ബി.ജെ.പി നിബു ജേക്കബിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ബിസിനസുകാരന്‍ കൂടിയായ നിബുവിലൂടെ ന്യൂനപക്ഷ വോട്ട് ബാങ്ക് വിള്ളലും വിജയവും ബി.ജെ.പി പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ വോട്ട് വിഹിതം ഉയർത്താൻ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നു. 2015ലെ വോട്ടുനില പുതുപ്പള്ളി ജെസിമോൾ മനോജ് (യു.ഡി.എഫ്) -21,103 സൂസൻ മാത്യു (എൽ.ഡി.എഫ്) -10,933 ശശികല വിനോദ് (എൻ.ഡി.എ) -7,271
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story