Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2020 11:58 PM GMT Updated On
date_range 29 Oct 2020 11:58 PM GMTമധ്യകേരളം പിടിക്കാൻ രാഷ്ട്രീയ കരുനീക്കങ്ങളുമായി എൽ.ഡി.എഫും യു.ഡി.എഫും
text_fieldsbookmark_border
കോട്ടയം: കേരള കോൺഗ്രസ് ജോസ് വിഭാഗത്തിൻെറ വരവോടെ മധ്യകേരളത്തിലെ ബഹുഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളിലും ഭരണം പിടിച്ചെടുക്കാൻ ഇടതുമുന്നണിയും നിലനിർത്താൻ യു.ഡി.എഫും രാഷ്ട്രീയ കരുനീക്കങ്ങൾ ഊർജിതമാക്കി രംഗത്ത്. ജോസ് വിഭാഗത്തിൻെറ കൊഴിഞ്ഞുപോക്ക് മധ്യകേരളത്തിൽ യു.ഡി.എഫിനു തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലിൻെറ അടിസ്ഥാനത്തിൽ പുതിയതന്ത്രങ്ങൾ മെനയാൻ ഉമ്മൻ ചാണ്ടിയെ തന്നെ കോൺഗ്രസ് നേതൃത്വം നിയോഗിച്ചു കഴിഞ്ഞു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം അടക്കം യു.ഡി.എഫ് കക്ഷികളെയെല്ലാം ഏകോപിപ്പിച്ചുള്ള നീക്കങ്ങളാണ് ഉമ്മൻ ചാണ്ടി നടത്തുന്നത്. പി.ജെ. ജോസഫിൻെറ കോൺഗ്രസുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ആദ്യദൗത്യം. ജോസ് വിഭാഗം മത്സരിച്ച സീറ്റുകൾ വിട്ടുതരണമെന്നാണ് ജോസഫ് വിഭാഗത്തിൻെറ ആവശ്യം. എന്നാൽ, കോൺഗ്രസ് നേതൃത്വം അതിനു തയാറല്ല. കുറഞ്ഞത് 10 സീറ്റെങ്കിലും വേണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്. നവംബർ രണ്ടിന് ഉമ്മൻ ചാണ്ടിയും പി.ജെ. ജോസഫും കോട്ടയത്ത് നടത്തുന്ന ചർച്ചയിൽ ഇക്കാര്യം പ്രധാന വിഷയമാകും. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ടെസ്റ്റ് ഡോസായ തദ്ദേശ തെരഞ്ഞെടുപ്പിൽ പരമാവധി വിജയം നേടുകയെന്നതാണ് യു.ഡി.എഫ് ലക്ഷ്യം. അതുകൊണ്ടുതന്നെ കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലപഞ്ചായത്തുകളിൽ ജയസാധ്യതയുള്ളവരെ തന്നെ കളത്തിലിറക്കാനാണ് ധാരണ. യു.ഡി.എഫ് ജില്ല കമ്മിറ്റികളുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സ്ഥാനാർഥി നിർണയമെന്നതും പ്രത്യേകതയാണ്. വിവിധ തലങ്ങളിൽ ചർച്ച നടത്തിയ ശേഷമാകും അന്തിമ സ്ഥാനാർഥി പട്ടിക തയാറാക്കുക. സ്ഥാനാർഥി നിർണയത്തിൽ മറ്റ് പരിഗണനകൾ എല്ലാം പൂർണമായും തള്ളാനും നിർദേശമുണ്ട്. കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം കോൺഗ്രസിനും പകരം ഇടുക്കി ജോസഫ് വിഭാഗത്തിനും നൽകാനാണ് പ്രാഥമിക ധാരണ. ഗ്രാമ-ബ്ലോക്ക് -നഗരസഭകളിലെ സ്ഥാനാർഥി നിർണയ ചുമതല യു.ഡി.എഫ് പ്രദേശിക നേതൃത്വം പൂർത്തിയാക്കി വരുകയാണ്. തർക്കമുള്ള സീറ്റുകളിൽ മാത്രം യു.ഡി.എഫ് ജില്ല നേതൃത്വം തീരുമാനമെടുക്കും. ജോസ് വിഭാഗത്തിൻെറ വരവോടെ ജില്ല പഞ്ചായത്തുകളിലും താഴെ തലങ്ങളിലും ഭരണം ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. ജോസ് വിഭാഗംകൂടി പങ്കെടുക്കുന്ന ആദ്യ ഇടതുമുന്നണി യോഗം വെള്ളിയാഴ്ച നടക്കും. പ്രധാനമായും ജില്ല പഞ്ചായത്ത് സീറ്റ് വിഭജനമാണ് ചർച്ച ചെയ്യുക. ജയസാധ്യതയുള്ള സീറ്റുകൾ പരമാവധി ജോസ് പക്ഷത്തിന് നൽകാനും ധാരണയുണ്ട്. സി.എ.എം. കരീം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story