Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകൊച്ചി-കോട്ടയം...

കൊച്ചി-കോട്ടയം ജലപാത: ആഭ്യന്തര ചരക്കുനീക്കം പൂർണമായി ജലഗതാഗതത്തിലേക്ക്

text_fields
bookmark_border
കോട്ടയം: കൊച്ചി-കോട്ടയം ജലപാതയിലെ ആഭ്യന്തര ചരക്കുനീക്കത്തിന് 30 കണ്ടെയ്നർ ഉൾക്കൊള്ളുന്ന ബാർജ് രണ്ടുമാസത്തിനകം കോട്ടയം തുറമുഖത്തെത്തും. ഇതുസംബന്ധിച്ച നടപടി അവസാനഘട്ടത്തിലാണ്. ബാർജ് എത്തുന്നതോടെ ആഭ്യന്തര ചരക്കുനീക്കം പൂർണമായി ജലഗതാഗതത്തിലേക്ക് മാറുമെന്ന് മാനേജിങ് ഡയറക്ടർ അബ്രഹാം വർഗീസ് പറഞ്ഞു. എട്ട് കണ്ടെയ്നർ കൊള്ളുന്ന ബാർജാണ് നിലവിൽ കോട്ടയം പോർട്ടിനുള്ളത്. വലിയ ബാർജ് എത്തുന്നതോടെ ചരക്കുനീക്കം എളുപ്പമാവുകയും വേഗത്തിലാവുകയും ചെയ്യും. വിദേശ രാജ്യങ്ങളിലേക്കുള്ള ചരക്കുനീക്കം മാത്രമാണ് കോട്ടയം തുറമുഖം വഴി നടന്നിരുന്നത്. കഴിഞ്ഞദിവസമാണ് ആഭ്യന്തര ചരക്കുനീക്കം തുടങ്ങിയത്. റെയിൻബോ ഇൻഡസ്ട്രീസിനായി റബർ അധിഷ്ഠിത വ്യവസായത്തിനുള്ള അസംസ്കൃതവസ്തുക്കളുമായി ഗുജറാത്തിൽനിന്ന് 40 അടി നീളമുള്ള കണ്ടെയ്നറാണ് ആദ്യമായി തുറമുഖത്തെത്തിയത്. 350 കണ്ടെയ്നർകൂടി അടുത്തദിവസങ്ങളിൽ എത്തും. സംസ്ഥാനത്ത് കൊച്ചി തുറമുഖത്ത് മാത്രമാണ് ആഭ്യന്തര ചരക്കുനീക്കം ഉള്ളത്. കൊച്ചിയിലെത്തുന്ന ചരക്ക് അവിടെനിന്ന് മറ്റു സ്ഥലങ്ങളിലേക്ക് റോഡ് മാർഗം ട്രെയിലറുകളിൽ എത്തിക്കുകയാണ് ചെയ്യുന്നത്. എന്നാൽ, ബാർജ് വരുന്നതോടെ ചരക്ക് നേരിട്ട് ജലപാത വഴി കോട്ടയം തുറമുഖത്തെത്തും. ഇതുവഴി ചരക്കുകൂലിയിൽ 30ശതമാനം കുറവുവരും. ഗതാഗതക്കുരുക്കും പണച്ചെലവും കുറയും. മധ്യതിരുവിതാംകൂറിലെ വ്യവസായ-വാണിജ്യ മേഖലയുടെ വളർച്ചക്കും ഇത് ഏറെ സഹായകമാകും. കോട്ടയത്തിനുപുറമെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽനിന്ന് കൊച്ചിയിലേക്ക് ചരക്കുനീക്കം എളുപ്പമാവുകയും ചെയ്യും. തുറമുഖത്തെ കസ്റ്റംസ് പോർട്ടായി ഉയർത്തണമെന്ന അപേക്ഷ സെൻട്രൽ കസ്റ്റംസ് ബോർഡിനുമുന്നിലാണ്. ഇത് യാഥാർഥ്യമാവുന്നതോടെ എവിടെനിന്ന് ചരക്ക് എടുക്കാനാവും. ഡ്രൈ തുറമുഖമായ കോട്ടയത്തിന് കൊച്ചി, തൂത്തുക്കുടി, ചെന്നൈ എന്നിവിടങ്ങളിൽനിന്ന് ചരക്കെടുക്കാനാണ് ഇപ്പോൾ അനുമതിയുള്ളത്. ഇന്ത്യയിലെ ആദ്യ ഉൾനാടൻ തുറമുഖമാണ് കോട്ടയത്തേത്. കോട്ടയം നഗരത്തിന് അഞ്ചു കി.മീ. മാറി നാട്ടകം പഞ്ചായത്തിൽ കൊടൂരാറിന് തീരത്ത് 10 ഏക്കറിലാണ് തുറമുഖം സ്ഥിതിചെയ്യുന്നത്. 2009ൽ നാടിന് സമർപ്പിച്ചെങ്കിലും പ്രവർത്തനസജ്ജമായത് 2013 മുതലാണ്. 40,000 ചതുരശ്ര അടി ഉള്ള വെയർഹൗസും രണ്ട് യാർഡും അടക്കം സൗകര്യങ്ങൾ ഇവിടെയുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story