Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2020 11:58 PM GMT Updated On
date_range 4 Oct 2020 11:58 PM GMTകളിക്കളത്തിൽ പൊലിഞ്ഞ പുഞ്ചിരിക്ക് ഒരാണ്ട്
text_fieldsbookmark_border
കോട്ടയം: അച്ഛനെയും അമ്മയെയും തീരാനോവിലാഴ്ത്തി അഫീൽ ജോൺസൺ എന്ന 16കാരൻ കളിക്കളത്തിൽ പിടഞ്ഞുവീണ ഓർമകൾക്ക് ഒരാണ്ട്. ഏകമകൻെറ വിയോഗം നൽകിയ തീരാനോവിൽ ദിവസങ്ങൾ തള്ളിനീക്കുകയാണ് ഈരാറ്റുപേട്ട മൂന്നിലവ് ചൊവ്വൂർ കുറിഞ്ഞംകുളം വീട്ടിൽ ജോൺസനും ഡാർളിയും. ബ്ലാസ്റ്റേഴ്സിൻെറ മഞ്ഞക്കുപ്പായമിട്ട് മകൻ വീടിൻെറ പടി കയറിവരുന്നതായിരുന്നു ആ മാതാപിതാക്കളുടെ സ്വപ്നം. ചേതനയറ്റ അവൻെറ ദേഹം വീട്ടുമുറ്റത്തെത്തിയതിൻെറ നീറ്റലിലാണ് അവരിപ്പോഴും. കഴിഞ്ഞ വർഷം ഒക്ടോബർ നാലിനാണ് പാലാ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിനിടെ മറ്റൊരു മത്സരാർഥി എറിഞ്ഞ ഹാമർ അഫീലിൻെറ ജീവനെടുത്തത്. പാലാ സൻെറ് തോമസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ അഫീൽ മറ്റ് 12 കുട്ടികൾക്കൊപ്പമാണ് ഫീൽഡ് വളൻറിയറായി സ്റ്റേഡിയത്തിൽ എത്തിയത്. മത്സരാർഥി എറിഞ്ഞ ജാവലിൻ എടുത്തുനൽകാൻ ഫീൽഡിലിറങ്ങിയതായിരുന്നു അഫീൽ. ഇടതുകണ്ണിൻെറ മുകള്‍ഭാഗത്തായാണ് മൂന്നുകിലോ ഭാരമുള്ള ഹാമർ വന്നുെകാണ്ടത്. കോട്ടയം മെഡി. കോളജ് ആശുപത്രിയിലെ ഐ.സി.യുവിൽ ചികിത്സയിലിരിക്കെ 18 ാംദിവസം കായികകേരളത്തിൻെറ പ്രാർഥനകൾ വിഫലമാക്കി മരണത്തിന് കീഴടങ്ങി. സംഭവത്തെതുടർന്ന് കായിക വകുപ്പ് നിയോഗിച്ച അന്വേഷണ സമിതി അത്ലറ്റിക് മീറ്റിൻെറ സംഘാടനത്തിൽ വീഴ്ച വന്നതായി കണ്ടെത്തിയിരുന്നു. ലോങ് ത്രോ മത്സരങ്ങൾ ഒരേസമയം നടത്തരുതെന്ന നിബന്ധന ലംഘിച്ച് തൊട്ടടുത്തായാണ് ഹാമർ, ജാവലിൻ മത്സരങ്ങൾ നടത്തിയത്. തിരക്കിട്ട് മത്സരങ്ങൾ തീർക്കാനുള്ള അധികൃതരുടെ ശ്രമം ഒരു ജീവൻ നഷ്ടപ്പെടുത്തി. സംഘാടകരായ നാല് കായികാധ്യാപകർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കുകയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാെണന്ന് പാലാ പൊലീസ് പറഞ്ഞു. അഫീലിെന ചികിത്സിക്കുന്നതിൽ ആശുപത്രി അധികൃതർക്ക് അനാസ്ഥയുണ്ടായെന്നാരോപിച്ച് ജോൺസൻ നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണ്. അതിനുശേഷമേ കുറ്റപത്രം നൽകൂവെന്നും പൊലീസ് വ്യക്തമാക്കി. കൃഷിയും കൂലിപ്പണിയും ചെയ്ത് ജീവിക്കുന്ന കുടുംബത്തിൻെറ ഏക ആശ്രയമായിരുന്നു അഫീൽ. സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ സഹായധനം അനുവദിച്ചെങ്കിലും അതുകൊണ്ട് നികത്താനാവുന്നതല്ലല്ലോ തങ്ങളുടെ നഷ്ടമെന്ന് അഫീലിൻെറ മാതാപിതാക്കൾ കണ്ണീരോടെ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story