Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2020 11:58 PM GMT Updated On
date_range 20 Sep 2020 11:58 PM GMTഎച്ച്.എൻ.എൽ ഏറ്റെടുക്കൽ: ഇനി സർക്കാറിന് തീരുമാനിക്കാം
text_fieldsbookmark_border
കോട്ടയം: കേന്ദ്രസർക്കാർ ലേലത്തിനുവെച്ച വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിൻറ് ലിമിറ്റഡിനെ (എച്ച്.എൻ.എൽ) സ്വകാര്യമേഖലക്ക് വിട്ടുകൊടുക്കാതെ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാറിന് അവസാന അവസരം. സർക്കാറിനുവേണ്ടി കിൻഫ്ര സമർപ്പിച്ച പദ്ധതിരേഖ അംഗീകരിച്ച ക്രെഡിറ്റേഴ്സ് കമ്മിറ്റി ഒന്നാം ബിഡ്ഡറായി കിൻഫ്രയെ പരിഗണിച്ചു. എന്നാൽ, കിൻഫ്ര നൽകിയ ടെൻഡറിലെ തുക അപര്യാപ്തമായതിനാൽ കൂട്ടിനൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ചൊവ്വാഴ്ച വരെ ഇതിന് സമയം നൽകിയിട്ടുണ്ട്. സർക്കാറുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ കിൻഫ്ര മറുപടി അറിയിക്കും. ക്രെഡിറ്റേഴ്സ് കമ്മിറ്റി പ്രതീക്ഷിക്കുന്ന തുക നൽകാൻ തയാറായാൽ എച്ച്.എൻ.എൽ സർക്കാറിൻെറ കൈകളിലെത്തും. കഴിഞ്ഞ ഏഴിനാണ് കിൻഫ്രയും സ്വകാര്യകമ്പനിയായ തിരുനെൽവേലിയിലെ സൺ പേപ്പർമില്ലും ടെൻഡർ നൽകിയത്. തുടർന്ന് കഴിഞ്ഞ ദിവസം ക്രെഡിറ്റേഴ്സ് കമ്മിറ്റി യോഗം ചേർന്ന് ടെൻഡർ പരിശോധിക്കുകയായിരുന്നു. വായ്പ ബാധ്യതയുടെ 33 ശതമാനം തുകക്കാണ് കിൻഫ്ര ടെൻഡർ വെച്ചത്. സൺ പേപ്പർ മിൽ 20 ശതമാനവും. എന്നാൽ, കമ്പനിയുടെ ബാധ്യത തീർക്കാൻ ഈ തുക അപര്യാപ്തമാണ്. ക്രെഡിറ്റേഴ്സ് കമ്മിറ്റി പ്രതീക്ഷിക്കുന്ന തുക നൽകാൻ കിൻഫ്ര തയാറല്ലെങ്കിൽ ഈ അവസരം രണ്ടാം ബിഡ്ഡറായ സൺ പേപ്പർ മില്ലിന് നൽകും. എന്നാൽ, ഇവർ ഇത്രവലിയ തുക ക്വോട്ട് ചെയ്യാൻ സാധ്യത കുറവാണ്. പൊതുമേഖല സ്ഥാപനങ്ങളായ കെ.എസ്.ഐ.ഡി.സി, മലബാർ സിമൻറ്സ്, കിൻഫ്ര, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് എന്നിവയും സ്വകാര്യഗ്രൂപ്പായ സൺ പേപ്പർ മില്ലുമാണ് ടെൻഡറിൽ പങ്കെടുക്കാൻ യോഗ്യത നേടിയിരുന്നത്. മറ്റ് മൂന്ന് പൊതുമേഖല സ്ഥാപനങ്ങൾക്ക് പകരം, എച്ച്.എൻ.എൽ ഏറ്റെടുക്കുന്നതിനാവശ്യമായ പദ്ധതി തയാറാക്കി സമർപ്പിക്കാൻ സംസ്ഥാന സർക്കാർ കിൻഫ്രയോട് നിർദേശിക്കുകയായിരുന്നു. കിഫ്ബിയാണ് ഏറ്റെടുക്കാനുള്ള പണം നൽകുന്നത്. ഈ തുകയിൽനിന്ന് ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ ബാങ്കുകളുടെ ബാധ്യത തീർക്കും. കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷൻ ലിമിറ്റഡിൻെറ (എച്ച്.പി.സി.എൽ) സബ്‌സിഡിയറി കമ്പനിയാണ് വെള്ളൂരിലെ എച്ച്.എൻ.എൽ. എച്ച്.പി.സി.എൽ നഷ്ടത്തിലായതോടെയാണ് എച്ച്.എൻ.എൽ വിൽപനക്ക് കളമൊരുങ്ങിയത്. എച്ച്.പി.സി.എലിൻെറ ഓഹരിത്തുകയായ 25 കോടിയും 430 കോടിയുടെ ബാധ്യതയും ഏറ്റെടുക്കാനായിരുന്നു സർക്കാർ തീരുമാനം. ഇതിന് ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ 90 ദിവസം സമയം അനുവദിച്ചിരുന്നു. ഈ കാലാവധി കഴിഞ്ഞതോടെയാണ് ലേലനടപടിയിലേക്ക് പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story