Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2020 11:58 PM GMT Updated On
date_range 8 Sep 2020 11:58 PM GMTഎച്ച്.എൻ.എൽ: ടെൻഡർ സമർപ്പിച്ച് കിൻഫ്രയും സ്വകാര്യകമ്പനിയും
text_fieldsbookmark_border
കോട്ടയം: കേന്ദ്ര പൊതുമേഖല സ്ഥാപനമായ വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ലിമിറ്റഡിനെ (എച്ച്.എൻ.എൽ) ഏറ്റെടുക്കാൻ കിൻഫ്രക്ക് പുറമെ പദ്ധതി രൂപരേഖയും ടെൻഡർ തുകയും സമർപ്പിച്ച് സ്വകാര്യകമ്പനിയും. തിരുനെൽവേലി ആസ്ഥാനമായ സൺ പേപ്പർ മില്ലാണ് ടെൻഡർ സമർപ്പിച്ചത്. ഈ മാസം ഏഴ് ആയിരുന്നു അവസാന തീയതി. കമ്പനികൾ നൽകിയ പദ്ധതിരൂപരേഖയും ടെൻഡർ തുകയും പരിശോധിച്ച് നാഷനൽ കമ്പനി നിയമട്രൈബ്യൂണൽ തീരുമാനമെടുക്കും. ഏറ്റവും മികച്ച പദ്ധതി സമർപ്പിക്കുന്ന കമ്പനിക്കാണ് ടെൻഡർ അനുവദിക്കുക. കിൻഫ്ര പദ്ധതി രൂപരേഖ സമർപ്പിച്ചതോടെ തൊഴിലാളികൾ പ്രതീക്ഷയിലാണ്. എച്ച്.എൻ.എലിൻെറ 692 ഏക്കർ ഭൂമിയാണ് സ്വകാര്യകമ്പനികളെ ആകർഷിക്കുന്നതെങ്കിലും ഈ സ്ഥലം സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകിയതായതിനാൽ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ട്. പൊതുമേഖല സ്ഥാപനങ്ങളായ കെ.എസ്.ഐ.ഡി.സി, മലബാർ സിമൻറ്സ്, കിൻഫ്ര, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് എന്നിവയും സ്വകാര്യഗ്രൂപ്പുകളായ സൺ പേപ്പർ മില്ലും മുംബൈ കമ്പനിയുമാണ് ടെൻഡറിൽ പങ്കെടുക്കാൻ യോഗ്യത നേടിയിരുന്നത്. മറ്റ് മൂന്ന് പൊതുമേഖല സ്ഥാപനങ്ങൾക്ക് പകരം, എച്ച്.എൻ.എൽ ഏറ്റെടുക്കുന്നതിനാവശ്യമായ പദ്ധതി തയാറാക്കി സമർപ്പിക്കാൻ സംസ്ഥാന സർക്കാർ കിൻഫ്രയോട് നിർദേശിക്കുകയായിരുന്നു. ഇതനുസരിച്ചാണ് അവസാന ദിവസമായ തിങ്കളാഴ്ച ടെൻഡർ നൽകിയത്. 692 ഏക്കർ ഭൂമിയിൽ 300 ഏക്കറിൽ മാത്രമേ പ്ലാൻറ് വരുന്നുള്ളൂ. ബാക്കി സ്ഥലത്ത് റബർ പാർക്ക് അടക്കം വിപുല പദ്ധതികളാണ് കിൻഫ്ര ആസൂത്രണം ചെയ്തിട്ടുള്ളത്. കിഫ്ബി ഇതിന് പണം നൽകും. ഈ തുകയിൽനിന്ന് ട്രൈബ്യൂണൽ ബാങ്കുകളുടെ ബാധ്യത തീർക്കും. കോവിഡ് മൂലമുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ടെൻഡർ സമർപ്പിക്കാനുള്ള കാലാവധി രണ്ടുതവണ നീട്ടിനൽകിയിരുന്നു. കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷൻ ലിമിറ്റഡിൻെറ (എച്ച്.പി.സി.എൽ) സബ്‌സിഡിയറി കമ്പനിയാണ് വെള്ളൂരിലെ എച്ച്.എൻ.എൽ. എച്ച്.പി.സി.എൽ നഷ്ടത്തിലായതോടെയാണ് എച്ച്.എൻ.എൽ വിൽപനക്ക് കളമൊരുങ്ങിയത്. എച്ച്.പി.സി.എലിൻെറ ഓഹരിത്തുകയായ 25കോടിയും 430 കോടിയുടെ ബാധ്യതയും ഏറ്റെടുക്കാനായിരുന്നു സർക്കാർ തീരുമാനം. ഇതിന് കമ്പനി നിയമ ട്രൈബ്യൂണൽ 90 ദിവസം സമയം അനുവദിച്ചിരുന്നു. ഈ കാലാവധി കഴിഞ്ഞതോടെയാണ് ലേലനടപടികളിലേക്ക് പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story