Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2020 11:58 PM GMT Updated On
date_range 5 Nov 2020 11:58 PM GMTബൈപാസിൽ നിയന്ത്രണംവിട്ട കാറുകൾ കൂട്ടിയിടിച്ചു; മൂന്ന് പേർക്ക് പരിക്ക്
text_fieldsbookmark_border
(ചിത്രം) അഞ്ചാലുംമൂട്: ബൈപാസിൽ നിയന്ത്രണംവിട്ട കാറുകൾ കൂട്ടിയിടിച്ച് അപകടം. മൂന്ന് പേർക്ക് പരുക്കേറ്റതിൽ ഒരാളുടെ നില ഗുരുതരമാണ്. അഞ്ചൽ വടമൺ സുജാതയിൽ അനിൽകുമാർ (55), പരവൂർ കോട്ടപ്പുറം വീട്ടിൽ ഇന്ദിര (70), പ്രീത (50) എന്നിവർക്കാണ് പരിറ്റത്. അനിൽകുമാറിൻെറ പരിക്കാണ് ഗുരുതരം. പരിക്കേറ്റവരെ പാലത്തറയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം 4.30ന് നീരാവിൽ പാലത്തിലായിരുന്നു അപകടം. നീരാവിൽ പാലത്തിലൂടെ ഇടതുവശം ചേർന്ന് പോകുകയായിരുന്ന കാർ പെട്ടെന്ന് വലത് വശത്തേക്ക് നിയന്ത്രണംവിട്ട് പരവൂരിൽ നിന്ന് ചവറയിലേക്ക് കുടുംബത്തോടൊപ്പം പോകുകയായിരുന്ന കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാർ ഡ്രൈവർ അനിൽ കുമാർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പൊലീസിൻെറ പ്രാഥമിക നിഗമനം. എതിരെ വന്ന കാറിൽ രണ്ട് സ്ത്രീകളുൾപ്പെടെ അഞ്ച് പേരാണുണ്ടായിരുന്നത്. ഇതിലുള്ളവരാണ് പരിക്കേറ്റ ഇന്ദിരയും പ്രീതയും. ഇടിയുടെ ആഘാതത്തിൽ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്നാണ് പുറകേ വരുകയായിരുന്ന കാറുകൾ കൂട്ടിയിടിച്ചത്. തിരുവനന്തപുരം ആർ.സി.സിയിൽ രോഗിയെ ഇറക്കിയ ശേഷം കൊച്ചിയിലേക്ക് പോകുകയായിരുന്ന കാറും തിരുവനന്തപുരത്ത് നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോകുകയായിരുന്ന ടവേരയുമാണ് പുറകേ കൂട്ടിയിടിച്ചത്. അനിൽകുമാറിനെ നാട്ടുകാർ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയ ശേഷമാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് എത്താൻ വൈകിയത് നാട്ടുകാരുമായി വാക്കുതർക്കത്തിനിടയാക്കി. കടപ്പാക്കടയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി റോഡ് കഴുകി ഗതാഗത യോഗ്യമാക്കി. അഞ്ചാലുംമൂട് നിന്ന് കൺട്രോൾ റൂം പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. റോഡിലുടനീളം വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. വാഹനങ്ങൾ റിക്കവറി വാൻ ഉപയോഗിച്ച് സ്ഥലത്തുനിന്ന് മാറ്റി. ബൈപാസിൽ അപകടം പതിവായതോടെ ഇവിടെ സ്പീഡ് കാമറകൾ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായി. യുവതിയെ കാണാതായ സംഭവത്തിൽ അന്വേഷണം തുടങ്ങി കൊട്ടിയം: വീട്ടിൽ കിടന്നുറങ്ങിയ ഇരുപത്തിയഞ്ചുകാരിയെ കാണാതായ സംഭവത്തിൽ കൊട്ടിയം പൊലീസ് അന്വേഷണം തുടങ്ങി. ഉമയനല്ലൂർ നടുവിലക്കര സ്വദേശി കാലിന് വൈകല്യമുള്ള ഇരുപത്താറുകാരിയെ ആണ് കാണാതായത്. ബുധനാഴ്ച രാത്രിയിൽ വീടിൻെറ ഒന്നാംനിലയിലെ മുറിയിൽ സഹോദരൻെറ മകനായ മൂന്നു സ്സെുകാരനൊടൊപ്പം ഉറങ്ങാൻ പോയതാണെന്നും രാവിലെ കാണാതായെന്നും വീട്ടുകാർ നൽകിയ പരാതിയിൽ പറയുന്നു. വീടിൻെറ ഒന്നാം നിലയിലെ ഗ്ലാസ് വാതിൽ തുറന്നുകിടന്ന നിലയിലായിരുന്നു. പരസഹായമില്ലാതെ യുവതിക്ക് സഞ്ചരിക്കാൻ കഴിയില്ലെന്നാണ് വീട്ടുകാർ പറയുന്നത്. പ്രക്ഷോഭ സദസ്സ് കൊല്ലം: നവംബർ 26ലെ ദേശീയപണിമുടക്കിന് നോട്ടീസ് നൽകിയതിന് മുന്നോടിയായി ജീവനക്കാരും അധ്യാപകരും ജില്ല, താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. കൊല്ലം സിവിൽ സ്റ്റേഷന് മുന്നിൽ എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബി. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ജോയൻറ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സുകേശൻ ചൂലിക്കാട്, കെ.ജി.ഒ.എ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എ. ബിന്ദു, കെ.എസ്.ടി.എ ജില്ല സെക്രട്ടറി ജി.കെ. ഹരികുമാർ, അധ്യാപക സർവിസ് സംഘടന സമരസമിതി ജില്ല ചെയർമാൻ എൻ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലയിലെ ഓഫിസുകളും ഓഫിസ് കോംപ്ലക്സുകളും കേന്ദ്രീകരിച്ച് 942 കേന്ദ്രങ്ങളിൽ പ്രക്ഷോഭ സദസ്സും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story