Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sep 2020 11:58 PM GMT Updated On
date_range 28 Sep 2020 11:58 PM GMTമെഡിക്കൽ കോളജ് ബസ് വീണ്ടും റൂട്ട് മാറ്റി ഓടിക്കുന്നതായി പരാതി
text_fieldsbookmark_border
അഞ്ചൽ: ഗ്രാമപ്രദേശം വഴിയുള്ള മെഡിക്കൽ കോളജ് ബസ് വീണ്ടും റൂട്ട് മാറ്റി ഓടിക്കുന്നതായി നാട്ടുകാരുടെ പരാതി. കെ.എസ്.ആർ.ടി.സി പുനലൂർ ഡിപ്പോയിൽനിന്ന് രാവിലെ 6.30നും ഉച്ചക്ക് 1.30നും ആരംഭിക്കുന്ന അടുക്കളമൂല, വെഞ്ചേമ്പ്, കോക്കാട്, തടിക്കാട്, അറയ്ക്കൽ, പൊലിക്കോട്, വെഞ്ഞാറമൂട്, പോത്തൻകോട്, ചെമ്പഴന്തി, ശ്രീകാര്യം, മെഡിക്കൽ കോളജുവഴി തിരുവനന്തപുരത്തേക്കും ഇതുവഴി തിരിച്ചുമുള്ള രണ്ട് സർവിസുകളാണ് റൂട്ട് മാറ്റി ഓടിക്കുന്നത്. കോവിഡ് കാലമായിട്ടും സർവിസിന് മികച്ച വരുമാനവും ഏറെ ജനോപകാരവുമായിരുന്നു. പ്രദേശത്തെ സാധാരണക്കാർ മെഡിക്കൽ കോളജ്, എസ്.എ.ടി, ആർ.സി.സി മുതലായ ആശുപത്രികളിൽ പോയിവരുന്നതിന് ആശ്രയിച്ചിരുന്നത് ഈ വാഹനത്തെയാണ്. ലോക്ഡൗണിൻെറ പേരിൽ ആഴ്ചകളോളം വാഹനമോടിച്ചിരുന്നില്ല. നാട്ടുകാരുടെ നിവേദനത്തെതുടർന്നാണ് സർവിസ് പുനരാരംഭിച്ചത്. രണ്ടോ മൂന്നോ ദിവസം കൃത്യമായി ഓടിയാൽ പിന്നീട് കുറച്ച് ദിവസത്തേക്ക് തിരികെയുള്ള സർവിസ് ആയൂർ, അഞ്ചൽ വഴി പുനലൂരിലേ ക്കായിരിക്കും റൂട്ട് മാറ്റി ഓടിക്കുന്നത്. ഈ റൂട്ടിൽ ധാരാളം ബസ് സർവിസുകളാണുള്ളത്. ഇങ്ങനെ റൂട്ട് മാറ്റി ഒാടിക്കുന്നതുമൂലം വരുമാനം കുറയുന്നു. യഥാർഥ റൂട്ടിലുള്ള യാത്രക്കാർ ബസ് വരുമെന്ന് കൃത്യതയില്ലത്തതിനാൽ മറ്റ് വാഹനങ്ങളെ ആശ്രയിക്കേണ്ടിയും വരുന്നു. സർവിസ് ലാഭകരമല്ലെന്ന് വരുത്തിത്തീർത്ത് റൂട്ട് ക്യാൻസൽ ചെയ്യുന്നതിനുള്ള ബോധപൂർവമായ നീക്കമാണ് ഡിപ്പോ അധികൃതരുടെ ഭാഗത്തുള്ളതെന്നും ഇതിന് പിന്നിൽ സ്വകാര്യ സർവിസുകളെ സഹായിക്കലാണെന്നും നാട്ടുകാർ ആരോപിക്കുന്നു.ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നതിനാണ് നാട്ടുകാർ ശ്രമിക്കുന്നത്. സബ് ജോയൻറ് ആർ.ടി ഓഫിസ് ഉദ്ഘാടനം പത്തനാപുരം: പുതുതായി അനുവദിച്ച സബ് ജോയൻറ് ആര്‍.ടി ഓഫിസ് ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ നിർവഹിക്കും. കെ.എല്‍ 80 നമ്പരിലാണ് ഇവിടെ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നടക്കുക. പത്തനാപുരത്തുനിന്ന് മൂന്ന് കിലോമീറ്ററോളം അകലെ കുണ്ടയം മൂലക്കട ജങ്ഷനിലുള്ള വാടകക്കെട്ടിടത്തിലാണ് ഓഫിസ് പ്രവര്‍ത്തിക്കുക. ഫർണിഷിങ് ജോലിയിലുണ്ടായ താമസമാണ് ഉദ്ഘാടനം നീണ്ടുപോകാന്‍ കാരണം. ഒരു ജോയൻറ് ആര്‍.ടി.ഒ, ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, രണ്ട് അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, ഒരു ഹെഡ് ക്ലര്‍ക്ക്, രണ്ട് ക്ലര്‍ക്ക്, ഡ്രൈവര്‍ തുടങ്ങി താൽക്കാലിക ജീവനക്കാരടക്കം ഒമ്പതുപേരെ പത്തനാപുരം ഓഫിസിലേക്ക് നിയമിച്ചിട്ടുണ്ട്. പത്തനാപുരം മാർക്കറ്റ് ജങ്ഷനിലാണ് ഉദ്ഘാടനസമ്മേളനം നടക്കുക. മന്ത്രി എ.കെ. ശശീന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി എന്നിവരും പങ്കെടുക്കും. വനമേഖലയിൽ മാലിന്യനിക്ഷേപം പത്തനാപുരം: മാലിന്യനിക്ഷേപം വനമേഖലകളിലേക്ക് വ്യാപിക്കുന്നു. രാത്രിയുടെ മറവിൽ വാഹനങ്ങളിൽ വൻതോതിലാണ് മാലിന്യം വനാതിർത്തികളിൽ എത്തിക്കുന്നത്. ഭക്ഷണാവശിഷ്ടങ്ങൾ, കടകളിൽനിന്നുള്ള മാലിന്യങ്ങൾ, പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവയാണ് വനത്തിനുള്ളിൽ തള്ളുന്നത്. വനത്തിനുള്ളിലേക്ക് പോകുന്നതിനുള്ള പാതയിലൂടെയാണ് മാലിന്യം എത്തിക്കുന്നത്. ആനകുളം, പടയണിപ്പാറ, വെള്ളംതെറ്റി, കറവൂർ, പാടം മേഖലകളിൽ വൻതോതിൽ മാലിന്യം നിക്ഷേപിക്കുന്നുണ്ട്. സമീപത്തെ മാർക്കറ്റുകളിൽനിന്നുള്ള അവശിഷ്ടങ്ങളും വനമേഖലയിൽ തള്ളുന്നുണ്ട്. പാതയോരങ്ങളിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഉണ്ടായിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ സ്ഥലങ്ങൾ മാലിന്യനിക്ഷേപകർ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ, വനമേഖലകളിൽ മാലിന്യനിക്ഷേപം വന്യമൃഗങ്ങൾക്ക് ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് വനപാലകർ പറയുന്നു. ആഹാരമാണെന്ന് കരുതി വന്യമൃഗങ്ങൾ പ്ലാസ്റ്റിക് അടക്കം ഭക്ഷിക്കുന്നുണ്ടെന്നും അവയുടെ വിസർജ്യത്തിൽ പ്ലാസ്റ്റിക്കിൻെറ ഭാഗങ്ങളുള്ളതായും ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ഇതിനെതുടർന്ന് വനഭൂമിയിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ തയാറെടുക്കുകയാണ് വനം വകുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story