Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2020 11:58 PM GMT Updated On
date_range 23 Dec 2020 11:58 PM GMTചെങ്കൽ ലോറികൾ പിടിച്ചെടുത്തതിൽ വിട്ടുവീഴ്ചയില്ലാതെ കലക്ടർ; സമരവുമായി ചെങ്കൽ തൊഴിലാളികൾ
text_fieldsbookmark_border
കാസർകോട്: ചെങ്കൽ ലോറികൾ പിടിച്ചെടുത്തതിൽ വിട്ടുവീഴ്ചയില്ലാതെ കലക്ടർ മുന്നോട്ട്. ഇതോടെ സമരം ശക്തമാക്കാൻ ചെങ്കൽ തൊഴിലാളികൾ തീരുമാനിച്ചു. ഇതിനു മുന്നോടിയായി ബുധനാഴ്ച കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. ചെങ്കൽ-ക്വാറി തൊഴിലാളികളോട് റവന്യു ഉദ്യോഗസ്ഥർ തുടരുന്ന നിലപാടിനെതിരെയാണ് തൊഴിലാളികൾ കലക്ടറേറ്റിലെക്ക് മാർച്ച് സംഘടിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ചെങ്കൽ കയറ്റി പോവുകയായിരുന്ന നാല് ലോറികൾ കറന്തക്കാട് വെച്ച് റവന്യൂ വിഭാഗം പിടിച്ചെടുത്തത്. എന്നാൽ, ലോറികൾ ഇതുവരെ വിട്ടു നൽകിയിട്ടില്ല. കാസർകോട് താലൂക്കിൽ ചെങ്കൽ-ക്വാറി മേഖലയെ ആശ്രയിച്ച് 4000 തൊഴിലാളി കുടുംബങ്ങൾ ഇപ്പോൾ പട്ടിണിയിലായിരിക്കുകയാണെന്നും ഉപാധികളോടെ ഖനനം ആവാമെന്ന് പറഞ്ഞ റവന്യു ഉദ്യോഗസ്ഥർ ഇപ്പോൾ ഇതിൻെറ പേരിൽ ലോറികൾ പിടിച്ചെടുത്ത് 10,000 രൂപ മുതൽ 25,000 രൂപ വരെ പിഴ ചുമത്തി ക്രൂശിക്കുകയാണെന്നും ക്വാറി ഉടമകൾ പറയുന്നു. നടപടി തുടർന്നാൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് ഉടമകളുടെയും തൊഴിലാളികളുടെയും തീരുമാനം. മാർച്ച് ചെങ്കൽ ക്വാറി ഓണേഴ്‌സ് അസോസിയേഷൻ മുൻ ജില്ല പ്രസിഡൻറ് സുകുമാരൻ നായർ ഉദ്ഘാടനംചെയ്തു. മുനീർ ഭാരതീയൻ അധ്യക്ഷത വഹിച്ചു. ഹുസൈൻ ബേർക്ക സ്വാഗതം പറഞ്ഞു. വിനോദ് കുമാർ, ലത്തീഫ് നാരമ്പാടി, നിസാമുദ്ദീൻ, ഖാദർ, വിവിധ രാഷ്ട്രീയ പ്രതിനിധികളായ അബ്ദുല്ല കുഞ്ഞി ചെർക്കള, ജമീല ഹമീദ്, സുധാമ ഗോസാഡ എന്നിവർ സംസാരിച്ചു. കലക്ടർക്കെതിരെ ബ്ലോക്ക് പഞ്ചായത്തംഗം കാസർകോട്: ചെങ്കൽ തൊഴിലാളികൾക്കായി സംസാരിക്കാൻ ചെന്ന തന്നെ ജില്ല കലക്ടർ സംസാരിക്കാൻ കൂട്ടാക്കാതെ അപമാനിച്ചതായി കാസർകോട് ബ്ലോക്ക് പഞ്ചായത്തംഗം ജമീല അഹമ്മദ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ചൊവ്വാഴ്ച തൊഴിലാളികളാണ് ലോറികൾ പിടിച്ച വിവരം പറഞ്ഞ് വിളിച്ചത്. തഹസിൽദാറെ വിളിച്ചപ്പോൾ കലക്ടറുടെ സ്ക്വാഡ് പിടിച്ചതെന്ന് അറിയാൻകഴിഞ്ഞു. കലക്ടേററ്റിൽ ബന്ധപ്പെട്ടപ്പോൾ പിഴക്കു പുറമെ വണ്ടികൾ 50 ദിവസത്തോളം പിടിച്ചിടുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇക്കാര്യം സംസാരിക്കാനാണ് കലക്ടറെ കാണാൻ പോയത്. വീട്ടിലാണെന്നറിഞ്ഞപ്പോൾ അങ്ങോട്ടുപോയി. എന്നാൽ, ഓഫിസിൽ കാണാമെന്നുപറഞ്ഞ് ഗൺമാൻ മടക്കി. ചൊവ്വാഴ്ച വൈകീട്ട് നാലുമുതൽ 5.30 വരെ നിന്നിട്ടും കാണാനായില്ല. ബുധനാഴ്ച വീണ്ടും കലക്ടേററ്റിലെത്തി. തൊഴിലാളികൾ ലോറികളും കൊണ്ടു വന്നിരുന്നു. എന്നാൽ, യോഗത്തിലാണെന്നു പറഞ്ഞ് കലക്ടറെ കാണാനായില്ല. തുടർന്ന്, റവന്യു മന്ത്രിയെയും എം.എൽ.എയെയും ബന്ധപ്പെട്ടു. ഇതോടെ ചെങ്കൽ തൊഴിലാളി പ്രതിനിധികളെ മാത്രം കാണാമെന്നും ജനപ്രതിനിധി പാടില്ലെന്നും കലക്ടർ പറഞ്ഞതായി ജമീല കുറ്റപ്പെടുത്തി. സ്ത്രീ എന്ന പരിഗണനപോലും തരാതെ തന്നെ അപമാനിക്കുകയാണ് കലക്ടർ ചെയ്തതെന്നും ഇതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും അവർ കൂട്ടിച്ചേർത്തു. ചെങ്കൽ ലോറികൾക്ക് നിയമാനുസൃതമായി പെർമിറ്റ് നൽകാൻ അധികൃതർ തയാറാവണമെന്നും അല്ലെങ്കിൽ തൊഴിലാളികൾ നടത്തുന്ന എല്ലാ സമരത്തിലും ഒപ്പമുണ്ടാകുമെന്നും ജമീല അഹമ്മദ് വ്യക്തമാക്കി. ksd kallu: ചെങ്കൽ ക്വാറി ഓണേഴ്‌സ് അസോസിയേഷൻ കാസർകോട് ഏരിയ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ച് മുൻ ജില്ല പ്രസിഡൻറ് സുകുമാരൻ നായർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story