Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sep 2020 11:58 PM GMT Updated On
date_range 21 Sep 2020 11:58 PM GMTചൂരിപ്പാറ പൊതുശ്മശാനം നവീകരണം നിലച്ചു
text_fieldsbookmark_border
നീലേശ്വരം: കിനാനൂർ-കരിന്തളം പഞ്ചായത്തിലെ ചോയ്യങ്കോട് ചൂരിപ്പാറ പൊതുശ്മശാന നവീകരണം പാതിവഴിയിൽ. പ്രധാന വഴിയിലെ വെള്ളക്കെട്ടുൾപ്പെടെയുള്ള അസൗകര്യങ്ങൾമൂലം ആധുനിക രീതിയിലുള്ള ശ്മശാന നിർമാണം ഇഴയുകയാണ്. 25 വർഷം മുമ്പാണ് ചൂരിപ്പാറയിൽ പൊതുശ്മശാനം നിർമിച്ചത്. അന്ന് ചുറ്റുമതിലടക്കമുള്ള സംവിധാനങ്ങളോടെയാണ് പ്രവർത്തിച്ചത്. രണ്ടു വർഷം മുമ്പാണ് ആധുനിക രീതിയിലുള്ള ശ്മശാനം പണിയാൻ തുടങ്ങിയത്. എന്നാൽ, ഇപ്പോഴും പണി ഇഴയുന്നതിനു പിന്നിൽ കോവിഡ് പ്രതിസന്ധിയെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. അവസാനം പുകക്കുഴൽ അവിടെ കൊണ്ടിട്ടുപോയതല്ലാതെ പ്രവൃത്തിയൊന്നും തുടങ്ങിയിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പൊതുശ്മശാനത്തിന് ചുറ്റുമതിൽ ഉണ്ടെന്നല്ലാതെ അതിന് കെട്ടുറപ്പുള്ള ഗേറ്റ് സ്ഥാപിച്ചിട്ടില്ല. മാത്രമല്ല, ശ്മശാന നടത്തിപ്പിലും താളപ്പിഴയാണ്. മതിലുകടന്ന് എത്തുന്ന പ്രധാനവഴിയിലാണ് മഴപെയ്താൽ നിറയെ വെള്ളക്കെട്ട്. ശ്മശാനത്തിനു സമീപം പലരും മാലിന്യങ്ങൾ തള്ളുന്നതു മൂലം തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. അടച്ചുറപ്പുള്ള ഗേറ്റ് സ്ഥാപിക്കാത്തതിനാൽ രാത്രികാലങ്ങളിൽ ഇതര നാടുകളിൽനിന്ന് ഇവിടെ മൃതദേഹം കൊണ്ടുവന്ന് സംസ്കരിക്കുന്നതായ പരാതിയും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്. മൃതദേഹം പൂർണമായി കത്തിത്തീരുന്നതിനുമുമ്പ് ചിലർ സ്ഥലംവിടുന്നതാണ് പ്രധാനമായും പരാതിക്കിടയാക്കുന്നത്. ഇതുമൂലം ദുർഗന്ധം സഹിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഇക്കാര്യം സമീപവാസികൾ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തുകയുമുണ്ടായി. പഞ്ചായത്ത് പ്രസിഡൻറ് എ. വിധുബാലയുടെ നിർദേശാനുസരണം വാർഡ് മെംബർ ബീനാകുമാരിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് ശ്മശാന സംരക്ഷണ സമിതി രൂപവത്കരിച്ചു. അടിയന്തരമായി താൽക്കാലിക ഗേറ്റ് പണിയാൻ തീരുമാനമുണ്ടായെങ്കിലും ഗേറ്റ് ഇനിയും സ്ഥാപിച്ചിട്ടില്ല. ചോയ്യങ്കോട് ചൂരിപ്പാറ ശ്മശാനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story