Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2020 11:58 PM GMT Updated On
date_range 3 Aug 2020 11:58 PM GMTട്രോളിങ് നിരോധനം നീങ്ങുന്നു; പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളികൾ
text_fieldsbookmark_border
ചെറുവത്തൂർ: നീണ്ടകാലത്തെ നിരോധനങ്ങൾക്കും നിയന്ത്രണങ്ങൾക്കുംശേഷം ബുധനാഴ്ച മുതൽ ട്രോളിങ് പുനരാരംഭിക്കും. നല്ല മഴ ലഭിക്കുന്ന കാലാവസ്ഥയിൽ തന്നെയാണ് മത്സ്യബന്ധനത്തിനുള്ള നിയന്ത്രണങ്ങൾ നീങ്ങിയിട്ടുള്ളതെന്നതിൽ ഏറെ പ്രതീക്ഷയിലാണ് തീരദേശം. നിരോധനം ബാധകമല്ലാത്ത പരമ്പരാഗത വള്ളങ്ങൾക്ക് ഈ കാലയളവിൽ ചെമ്മീൻ കോള് ലഭിച്ചത് മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷ കടലോളം വളർത്തുകയാണ്. മഴ കനക്കുന്നതോടെ രൂപപ്പെടുന്ന ചേറും ചളിയും ചാകര പ്രത്യക്ഷപ്പെടാനുള്ള സാഹചര്യമൊരുക്കുമെന്നതിനാൽ ഇത്രയും കാലത്തെ മത്സ്യബന്ധന മേഖലയിലെ വറുതിക്ക് അറുതി വരുമെന്ന് പ്രത്യാശയിലാണ് തൊഴിലാളികൾ. കഴിഞ്ഞ ജൂൺ ഒമ്പതിന് അർധരാത്രി മുതൽ ജൂലൈ 31 വരെയായി 52 ദിവസമാണ് ട്രോളിങ് നിരോധനം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ, കോവിഡ് സമ്പർക്ക വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ അഞ്ചാം തീയതി വരെ നിരോധനം നീട്ടുകയായിരുന്നു. നിരോധനം നീക്കാൻ തീരുമാനിച്ചതോടെ, മടക്കര കേന്ദ്രീകരിച്ച് മത്സ്യ ബന്ധനം നടത്തുന്ന യാനങ്ങൾ ഒരുക്കിക്കൊണ്ട് കടലിൽ പോകാൻ തയാറായിരിക്കുകയാണ് ബോട്ട് തൊഴിലാളികൾ. അതോടൊപ്പം അടച്ചിട്ട മത്സ്യ മാർക്കറ്റുകളും ഉണരും. മത്സ്യ ബന്ധനം, വ്യാപാരം, വിൽപന തുടങ്ങി അനുബന്ധ മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനത്തിൻെറ വാതിലാണ് അഞ്ചാം തീയതിയോടെ തുറന്നിടുന്നത്. എന്നാൽ, ഹാർബറിലെയും വിൽപന കേന്ദ്രങ്ങളിലെയും മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ള നിയന്ത്രണാതീതമായ രീതിയിലുള്ള ഇടപെടലുകൾ കർശനമായി നിയന്ത്രിക്കപ്പെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. നിയമം പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story