Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2020 11:58 PM GMT Updated On
date_range 23 July 2020 11:58 PM GMTടി.എസ്. തിരുമുമ്പ് സാംസ്‌കാരിക സമുച്ചയം: നിർമാണ പ്രവൃത്തി ഉദ്ഘാടനം മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിച്ചു
text_fieldsbookmark_border
കാസർകോട്: കിഫ്ബി ധനസഹായത്തോടെ ഒരുങ്ങുന്ന ടി.എസ്. തിരുമുമ്പ് സാംസ്‌കാരിക സമുച്ചയത്തിൻെറ നിർമാണ പ്രവൃത്തി ഉദ്ഘാടനം പട്ടികജാതി -പട്ടികവര്‍ഗ വികസന മന്ത്രി എ.കെ. ബാലന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. സാംസ്‌കാരിക മേഖലക്കായി വിവിധ ജില്ലകളില്‍ സാംസ്‌കാരിക സമുച്ചയങ്ങള്‍ ഒരുക്കുകയെന്നത് സര്‍ക്കാറിൻെറ സ്വപ്നപദ്ധതിയുടെ ഭാഗമായാണ് സാംസ്‌കാരിക സമുച്ചയം ജില്ലയില്‍ ഒരുങ്ങുന്നത്. മടിക്കൈ പഞ്ചായത്തിലെ അമ്പലത്തറയിലെ 3.77 ഏക്കര്‍ ഭൂമിയില്‍ 41.95 കോടി രൂപയില്‍ പണികഴിപ്പിക്കുന്ന സമുച്ചയം കാസര്‍കോടിൻെറ സമ്പന്നമായ കലാസാംസ്‌കാരിക പാരമ്പര്യത്തെ ലോകത്തിന് പരിചയപ്പെടുത്തും. 69,250 ചതുരശ്ര അടി വിസ്തൃതിയില്‍ നിർമിക്കുന്ന കെട്ടിടത്തില്‍ 14750 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വിവര വിതരണ കേന്ദ്രം, സ്മാരക ഹാള്‍, ഗ്രന്ഥശാല, ഭരണനിര്‍വഹണ കേന്ദ്രം എന്നിവ ഉള്‍പ്പെടുന്ന പ്രവേശന ബ്ലോക്ക്, 29,750 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പ്രദര്‍ശന ശാല, സെമിനാര്‍ ഹാള്‍, പഠനമുറികള്‍, കലാകാരന്മാര്‍ക്കുള്ള പണിശാലകള്‍ എന്നിവ ഉള്‍പ്പെടുന്ന പ്രദര്‍ശന ബ്ലോക്ക്, 10,750 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഓഡിറ്റോറിയം, പതിനാലായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഗോത്രകല മ്യൂസിയം, ഫോക്‌ലോര്‍ സൻെറര്‍, കഫ്റ്റീരിയ എന്നിവ അടങ്ങിയ കഫ്റ്റീരിയ ബ്ലോക്ക്, 650 പേര്‍ക്ക് സുഗമമായി പരിപാടികള്‍ വീക്ഷിക്കാന്‍ സാധിക്കുന്ന ഓപണ്‍ എയര്‍ മ്യൂസിയം എന്നിവയും സാംസ്‌കാരിക സമുച്ചയത്തിൻെറ ഭാഗമാകും. 2021 ഫെബ്രുവരിയോടെ സമുച്ചയം യാഥാർഥ്യമാകും. മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. ജില്ല കലക്ടര്‍ ഡോ.ഡി. സജിത് ബാബു, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം. ഗൗരി, മടിക്കൈ പഞ്ചായത്ത് പ്രസിഡൻറ് സി. പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. കെ.എസ്.എഫ്.ഡി.സി മാനേജിങ് ഡയറക്ടര്‍ എന്‍. മായ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് സ്വാഗതവും ഡയറക്ടര്‍ ടി.ആര്‍. സദാശിവന്‍ നായര്‍ നന്ദിയും പറഞ്ഞു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ മത്സ്യ ഉൽപാദന രംഗത്ത് വിപുലമായ പദ്ധതികള്‍ എല്ലാ പൊതുകുളങ്ങളിലും മത്സ്യവിത്ത് നിക്ഷേപിക്കും കാസർകോട്: ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ മത്സ്യ ഉൽപാദന രംഗത്ത് ഫിഷറീസ് വകുപ്പിൻെറ നേതൃത്വത്തില്‍ വ്യത്യസ്തമായ പദ്ധതികള്‍ നടപ്പാക്കും. ഇതിൻെറ ഭാഗമായി ജൂലൈ 30 ന് ജില്ലയിലെ എല്ലാ പൊതുകുളങ്ങളിലും കാര്‍പ്പ് മത്സ്യവിത്ത് നിക്ഷേപിക്കും. ജില്ലയിൽ ആകെ 253 പൊതുകുളങ്ങളാണുള്ളത്. ജൂലൈ 31ന് കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ പുലിയന്നൂരില്‍ തേജസ്വിനി പുഴയിലും ബേഡഡുക്ക പഞ്ചായത്തിലെ പയസ്വിനി പുഴയില്‍ പാണ്ടിക്കണ്ടത്തും 2.5 ലക്ഷം കാര്‍പ്പ് മത്സ്യവിത്ത് വീതം നിക്ഷേപിക്കും. ജില്ലയില്‍ മത്സ്യ ഉൽപാദന രംഗത്ത് 438 പദ്ധതികളാണ് നടപ്പിലാക്കുന്നത്. പടുത കുളങ്ങള്‍ (310 എണ്ണം), ബയോഫ്ലോക്ക് യൂനിറ്റുകള്‍(140 എണ്ണം), നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ രണ്ടിടങ്ങളിലെ കരിമീന്‍ കൃഷി എന്നിവയാണ് പദ്ധതികള്‍. പടുത കുളങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട 10 ഗുണഭോക്താക്കള്‍ക്ക് കാഞ്ഞങ്ങാട്ട് ഓണ്‍ലൈന്‍ പരിശീലനം നല്‍കും. ബാക്കിയുള്ളവര്‍ക്ക് ഫേസ്ബുക്ക് പേജ് വഴിയാണ് പരിശീലനം. ജില്ലയില്‍ സുഭിക്ഷ കേരളം പദ്ധതിയിലേക്ക് 2953.12 ഏക്കര്‍ ഭൂമി കാസർകോട്: ജില്ലയില്‍ സുഭിക്ഷ കേരളം പദ്ധതിയിലേക്ക് 2953.12 ഏക്കര്‍ ഭൂമി കണ്ടെത്തി. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തിയ ഭൂമിയുടെ വിശദാംശങ്ങള്‍ സുഭിക്ഷ കേരളം ആപ് വഴിയാണ് അപ്ലോഡ് ചെയ്യുന്നത്. ജില്ലയില്‍ ബേഡഡുക്ക പഞ്ചായത്താണ് ഏറ്റവും കൂടുതല്‍ ഭൂമി കണ്ടെത്തിയത് (316.516 ഏക്കര്‍ ഭൂമി). 231 ഏക്കര്‍ ഭൂമി കണ്ടെത്തിയ കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്താണ് രണ്ടാംസ്ഥാനത്ത്. ഇതില്‍ 356.02 ഹെക്ടറില്‍ നെല്‍കൃഷി, 335 ഹെക്ടറില്‍ കിഴങ്ങുവര്‍ഗ കൃഷി, 41 ഹെക്ടറില്‍ പച്ചക്കറി, എട്ട് ഹെക്ടറില്‍ പയര്‍, ആറ് ഹെക്ടറില്‍ ചെറുധാന്യം, 36 ഹെക്ടറില്‍ വാഴകൃഷി എന്നിങ്ങനെയാണ് ഹെക്ടര്‍ തിരിച്ച് കൃഷി ചെയ്യുന്നതിൻെറ പ്രാഥമിക കണക്ക്. തരിശുഭൂമിയിലെ പച്ചക്കറി കൃഷി ആഗസ്റ്റ് രണ്ടാംവാരത്തോടെ പൂര്‍ത്തീകരിക്കാന്‍ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story