Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2020 11:58 PM GMT Updated On
date_range 12 Nov 2020 11:58 PM GMTlead തലശ്ശേരി, ധർമടം മേഖലയിൽ കോവിഡ് വ്യാപിക്കുന്നു
text_fieldsbookmark_border
തലശ്ശേരി, ധർമടം മേഖലയിൽ കോവിഡ് വ്യാപിക്കുന്നു കണ്ണൂർ ജയിലിൽനിന്ന് തലശ്ശേരി സബ് ജയിലിലേക്ക് മാറ്റിയ 30 റിമാൻഡ് തടവുകാരിൽ 21 പേർക്ക് കോവിഡ് തലശ്ശേരി: തലശ്ശേരി, ധർമടം മേഖലയിൽ കോവിഡ് കേസുകൾ വീണ്ടും വ്യാപിക്കുന്നു. ധർമടം പൊലീസ് സ്റ്റേഷനിൽ എസ്.െഎമാർ ഉൾപ്പെടെ 20 പൊലീസ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ, തലശ്ശേരി സ്പെഷൽ സബ് ജയിൽ, ധർമടം ഗ്രാമപഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ദിനേനയുളള കേസുകൾ കുറഞ്ഞുവരുന്നതിനിടയിലാണ് തലശ്ശേരി, ധർമടം മേഖലയിൽ കൂട്ടത്തോടെ കോവിഡ് ഭീഷണിയുയർന്നിട്ടുള്ളത്. ആളുകൾ എറെ ആശ്രയിക്കുന്ന പ്രധാന സ്ഥാപനങ്ങളിൽ വൈറസ് ബാധയെത്തിയത് വ്യാപകമായ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. തലശ്ശേരി സബ് ജയിലിൽ സൂപ്രണ്ട് ഉൾപ്പെടെ 17 ഓളം ഉദ്യോഗസ്ഥർ ക്വാറൻറീനിൽ കഴിയുകയാണ്. കണ്ണൂർ ജയിലിൽ നിന്ന് കോവിഡ് നിരീക്ഷണത്തിനായി തലശ്ശേരി സബ് ജയിലിലേക്ക് മാറ്റിയ 30 റിമാൻഡ് തടവുകാരിൽ 21 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതാണ് സബ് ജയിലിൻെറ പ്രവർത്തനം താളം തെറ്റിച്ചത്. കഴിഞ്ഞ ദിവസമാണ് വിവിധ കേസുകളിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന 30ഒാളം പേരെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റിയത്. ഇവരെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് 21 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. എല്ലാവരെയും അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇതേ ത്തുടർന്നാണ് സൂപ്രണ്ട് ഉൾപ്പെടെയുള്ള ജയിൽ ജീവനക്കാർ ക്വാറൻറീനിൽ പ്രവേശിച്ചത്. ഏറെ കരുതലോടെ ഇവർ ജയിലിൽ തന്നെ പ്രത്യേകമായി കഴിയുകയാണ്. ധർമടം പൊലീസ് സ്റ്റേഷനിൽ സി.െഎ ശ്രീജിത്ത് കൊടേരി, പ്രിൻസിപ്പൽ എസ്.ഐ മഹേഷ് കണ്ടമ്പേത്ത് ഉൾപ്പെടെ ക്വാറൻറീനിലാണുള്ളത്. 20 ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചു. ഏതാനും പേരുടെ പരിശോധന ഫലം ഇന്ന് ലഭിക്കും. രോഗം ബാധിച്ച ഉദ്യോഗസ്ഥരുമായി ഇടപഴകിയവരാണ് ഇപ്പോൾ ഡ്യൂട്ടിക്കുള്ള മിക്കവരും. ഇതുകാരണം പൊതുജനങ്ങൾക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശനം വിലക്കിയിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ തലശ്ശേരി കൺട്രോൾ റൂം, ഹൈവേ പട്രോൾ പാർട്ടിയിൽ നിന്നും പൊലീസിനെ വിളിച്ചുവരുത്തും. ധർമടം പഞ്ചായത്ത് ഓഫിസിൽ ഒരു ജീവനക്കാരന് ഇന്നലെ കോവിഡ് പോസിറ്റിവായതിനെ തുടർന്ന് ഓഫിസ് പ്രവർത്തനത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. പുറമെ നിന്നുള്ള ആർക്കും പഞ്ചായത്ത് ഓഫിസിൽ തൽക്കാലം പ്രവേശനമില്ല. തെരഞ്ഞെടുപ്പ് സംബന്ധമായ ജോലിയുള്ളതിനാൽ സെക്രട്ടറിയും ഏതാനും ജീവനക്കാരും മാത്രമേ ജോലിക്കുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story