Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2022 11:59 PM GMT Updated On
date_range 5 Feb 2022 11:59 PM GMTനടുവിൽ പഞ്ചായത്ത്: സി.പി.എമ്മിനൊപ്പം ഭരണം പങ്കിട്ടവർക്ക് സ്ഥാനം നൽകരുതെന്ന്
text_fieldsbookmark_border
ശ്രീകണ്ഠപുരം: ഫെബ്രുവരി 10ന് നടുവില്‍ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിവാദക്കുരുക്കഴിക്കാനാവാതെ കോൺഗ്രസ്. മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ഓടംപള്ളിയെ വീണ്ടും പ്രസിഡന്‍റാക്കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസിലെ ഒരുവിഭാഗം ഐ ഗ്രൂപ് നേതാക്കള്‍ രംഗത്തുവന്നതോടെയാണ് പ്രശ്ന പരിഹാരം നീളുന്നത്. കോണ്‍ഗ്രസ് ആലക്കോട് ബ്ലോക്ക്, നടുവില്‍, കരുവഞ്ചാല്‍ മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ഐ ഗ്രൂപ്പിലെ ടി.എന്‍. ബാലകൃഷ്ണന്‍, വി.കെ. കൃഷ്ണന്‍, ബിജു പുതുപ്പറമ്പില്‍, വര്‍ഗീസ് ഇരിക്കമംഗലം, പി.പി. രാഘവന്‍, ടി. ബാലകൃഷ്ണന്‍, അനൂപ് മാത്യു, ബാബു ആക്കാട്ടയില്‍, തോമസ് പുന്നോത്ത്, എം.പി. മൊയ്തീന്‍, എ.വി. അച്യുതന്‍, സി.എച്ച്. മമ്മദ് എന്നിവരാണ്, കോണ്‍ഗ്രസില്‍ വിമത പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ സംയുക്ത പ്രസ്താവനയുമായി രംഗത്തുവന്നിട്ടുള്ളത്. സി.പി.എം പിന്തുണയോടെ നടുവില്‍ പഞ്ചായത്തിന്റെ പ്രസിഡന്‍റ്, സ്ഥിരം സമിതി ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചവരെ അതേ സ്ഥാനങ്ങള്‍ നല്‍കി വീണ്ടും കോണ്‍ഗ്രസിലേക്ക് തിരിച്ചെടുക്കുന്നത് അണികള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും കോണ്‍ഗ്രസിലേക്ക് തിരിച്ചെടുക്കുന്നവരെ അധികാര സ്ഥാനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അതിനിടെ പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കുന്നതിനായി, യു.ഡി.എഫ് ബാനറില്‍ വിജയിച്ച 12 പഞ്ചായത്തംഗങ്ങളെയും തിങ്കളാഴ്ച പത്തരമണിക്ക് ഡി.സി.സി പ്രസിഡന്‍റ് കണ്ണൂരിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍റെ തീരുമാനമാണ് നടുവിലിൽ അന്തിമമായി നടപ്പാവുക. അങ്ങനെ വന്നാൽ ബേബിക്കുതന്നെ ഒരവസരം കൂടി പ്രസിഡന്‍റ് പദം ലഭിച്ചേക്കും. ഒമ്പതിന് നടക്കുന്ന വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലേക്ക് മുസ്ലിം ലീഗിലെ സി.എച്ച്. സീനത്തിനെ മത്സരിപ്പിക്കാന്‍ ധാരണയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story