Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൊട്ടിക്കലാശം...

കൊട്ടിക്കലാശം ഒഴിവാക്കൽ: രാഷ്ട്രീയ നേതാക്കൾക്ക് കലക്ടർ കത്തയക്കും

text_fields
bookmark_border
കണ്ണൂർ: കോവിഡ് വ്യാപന സാധ്യത ഒഴിവാക്കാന്‍ തദ്ദേശ തെരഞ്ഞെടുപ്പിൻെറ ഭാഗമായി ജില്ലയില്‍ പ്രചാരണത്തിൻെറ കലാശക്കൊട്ട് ഒഴിവാക്കാന്‍ കലക്ടര്‍ ടി.വി. സുഭാഷ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ജില്ല നേതാക്കള്‍ക്ക് കത്തയക്കും. തെരഞ്ഞെടുപ്പിൻെറ ഭാഗമായുള്ള ക്രമസമാധാന വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ജെ. ദേവപ്രസാദിൻെറ സാന്നിധ്യത്തിലായിരുന്നു യോഗം. നേരത്തേ നടന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ല നേതാക്കളുടെ യോഗത്തില്‍ പ്രചാരണ കൊട്ടിക്കലാശം ഒഴിവാക്കാന്‍ ധാരണയായിരുന്നു. വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണത്തിനായി അനുമതി നല്‍കിയിട്ടുള്ള വാഹനങ്ങള്‍ വാര്‍ഡ് പരിധിയില്‍ മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളൂ. പ്രധാന ടൗണുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടുള്ള പ്രചാരണം അനുവദിക്കില്ല. പ്രചാരണത്തിൻെറ അവസാന സമയങ്ങളില്‍ എല്ലാ വാഹനങ്ങളും പ്രധാന കേന്ദ്രങ്ങളില്‍ ഒന്നിച്ച് എത്തുന്നതും പ്രവര്‍ത്തകര്‍ കൂട്ടംകൂടുന്നതും ഒഴിവാക്കണമെന്നും കോവിഡ് സാഹചര്യത്തില്‍ കൊട്ടിക്കലാശം ഒഴിവാക്കണമെന്നും അഭ്യര്‍ഥിച്ചാണ് കലക്ടര്‍ കത്തയക്കുക. ഇക്കാര്യത്തില്‍ പ്രാദേശിക തലത്തില്‍ രാഷ്ട്രീയപാര്‍ട്ടി നേതാക്കളുമായും സ്ഥാനാര്‍ഥികളുമായും ആശയവിനിമയം നടത്തി ആവശ്യമായ ക്രമീകരണങ്ങളും തീരുമാനങ്ങളും കൈക്കൊള്ളാന്‍ പൊലീസിന് കലക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലയില്‍ പ്രശ്‌ന സാധ്യത ബൂത്തുകള്‍ ഉൾപ്പെടെ ബൂത്തുകളുടെ സുരക്ഷ ക്രമീകരണങ്ങള്‍, വോട്ടെടുപ്പ് ദിവസത്തെ പൊലീസ് വിന്യാസം, പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളുടെയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെയും സുരക്ഷ സജ്ജീകരണങ്ങള്‍ എന്നീ വിഷയങ്ങള്‍ യോഗം വിലയിരുത്തി. പോളിങ് സാമഗ്രികളുടെ വിതരണകേന്ദ്രത്തില്‍ സുരക്ഷയും കോവിഡ് പ്രോട്ടോകോളും ഉറപ്പാക്കാനാവശ്യമായ പൊലീസ് സംവിധാനം ഒരുക്കിയതായി ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്ര യോഗത്തില്‍ അറിയിച്ചു. 20 കേന്ദ്രങ്ങളിലും ഒരു എസ്‌.ഐയും മൂന്ന് പൊലീസുകാരും അടങ്ങിയ സംഘമാണ് സുരക്ഷക്കായി ഉണ്ടാവുക. പോളിങ് കഴിഞ്ഞ് ഇ.വി.എം എത്തുന്നതോടെ 21 പേരടങ്ങിയ പൊലീസ് സംഘം സുരക്ഷ ചുമതല ഏറ്റെടുക്കും. മാവോവാദി സാന്നിധ്യമുള്ള ബൂത്തുകളില്‍ പോളിങ് ദിവസം തണ്ടര്‍ബോള്‍ട്ട് സംഘം ഉൾപ്പെടെ പൊലീസ് സേനയെ വിന്യസിക്കും. നാലു പേരടങ്ങിയ സായുധ പൊലീസ് ഇത്തരം ഓരോ ബൂത്തുമുള്ള കെട്ടിടത്തില്‍ ഉണ്ടാകും. പോളിങ് സാമഗ്രികള്‍ ഒരു കിറ്റായി ഓരോ ടീമിൻെറയും വാഹനത്തില്‍ എത്തിച്ച് നല്‍കും. ഇ.വി.എം ഏറ്റുവാങ്ങുന്നതിനായി ഓരോ ടീമില്‍നിന്നും രണ്ടുപേര്‍ മാത്രം വിതരണ കൗണ്ടറില്‍ ചെന്നാല്‍ മതിയെന്നും മറ്റുള്ളവര്‍ വാഹനങ്ങളില്‍തന്നെ ഇരുന്നാല്‍ മതിയെന്നും കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ ജില്ല പൊലീസ് മേധാവി യതീഷ്ചന്ദ്ര, എ.ഡി.എം ഇ.പി. മേഴ്‌സി, സബ് കലക്ടര്‍ അനുകുമാരി, അസി. കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ഡെപ്യൂട്ടി കലക്ടര്‍ കെ.എം. അബ്ദുൽ നാസര്‍ തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story