Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightടോപ് ഗിയറിലാവാൻ...

ടോപ് ഗിയറിലാവാൻ ആനവണ്ടി

text_fields
bookmark_border
blurb നവംബറിൽ 3.53 കോടി വരുമാനം കണ്ണൂർ: കോവിഡ് കാലത്തെ സാമ്പത്തിക ബ്രേക്ക്ഡൗണിൽനിന്ന് കരകയറുകയാണ് കെ.എസ്.ആർ.ടി.സി. കൂടുതൽ ഷെഡ്യൂളുകൾ നിരത്തിലിറങ്ങിയതോടെ വരുമാനത്തിൽ വർധനവുണ്ടായിട്ടുണ്ട്. യാത്രക്കാരുടെ എണ്ണവും വർധിച്ചു. കണ്ണൂരിൽ ബുധനാഴ്ച മുതൽ റിസർവേഷൻ കൗണ്ടർ പ്രവർത്തനം ആരംഭിച്ചത് യാത്രക്കാർക്ക് ആശ്വാസമായിട്ടുണ്ട്. കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ ഡിപ്പോകളിൽ ഭൂരിഭാഗം സർവിസുകളും പുനരാരംഭിച്ചു. നവംബർ മാസത്തിൽ 3.53 കോടി രൂപയാണ് ജില്ലയിലെ വരുമാനം. ഒക്ടോബറിൽ ഇത് 2.68 കോടിയായിരുന്നു. 85 ലക്ഷത്തിൻെറ വർധനയാണ് ഈ മാസം ഉണ്ടായത്. ലോക്ഡൗണിന് മുമ്പ് 8.73 കോടി വരെ വരുമാനം ജില്ലയിൽ ഒരുമാസമുണ്ടാകാറുണ്ട്. കണ്ണൂർ ഡിപ്പോയിലാണ് നവംബറിൽ കൂടുതൽ വരുമാനമുണ്ടായത്. 1.90 കോടിയാണ് ലഭിച്ചത്. ഒക്ടോബറിനെ അപേക്ഷിച്ച് 50 ലക്ഷത്തിൻെറ വർധനയുണ്ട്. നേരത്തെ നാലുകോടി വരെ ലഭിച്ചിരുന്നു. ബംഗളൂരുവിലേക്ക് അടക്കം കൂടുതൽ ദീർഘദൂര സർവിസുകൾ ആരംഭിക്കുന്നതോടെ വരുമാനം വർധിക്കുമെന്നാണ് കണക്കുകൂട്ടൽ. രാവിലെ 7.30, രാത്രി എട്ടിനുമായി രണ്ട് ബംഗളൂരു ബസുകൾ നിലവിൽ സർവിസ് നടത്തുന്നുണ്ട്. ആവശ്യത്തിന് യാത്രക്കാർ ഉണ്ടാവുകയാണെങ്കിൽ കൂടുതൽ സർവിസുകൾ ആരംഭിക്കും. കണ്ണൂർ -കോഴിക്കോട് റൂട്ടിൽ ഓരോ 20 മിനിറ്റിലും കണ്ണൂർ -കാസർകോട് റൂട്ടിൽ ഓരോ 10 മിനിറ്റിലും സർവിസുകളുണ്ട്. കണ്ണൂരിൽനിന്ന് മലയോര മേഖലയിലേക്കുള്ള സർവിസുകൾ യാത്രക്കാരുള്ള മുറക്ക് വർധിപ്പിക്കാനാണ് തീരുമാനം. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ റൂട്ടുകളിലും ബസുകൾ ഓടുന്നുണ്ട്. പയ്യന്നൂർ ഡിപ്പോയിൽ നവംബറിൽ 90 ലക്ഷമാണ് വരുമാനം. ഒക്ടോബറിൽ 70 ലക്ഷമായിരുന്നു. 2.60 കോടി വരെ സാധാരണ വരുമാനമുണ്ടാകാറുണ്ട്. ആകെ 70 ഷെഡ്യൂളുകളിൽ 52 എണ്ണം ഇപ്പോൾ സർവിസ് നടത്തുന്നുണ്ട്. വരും ദിവസങ്ങളിൽ ഇത് 60ലേക്ക് ഉയർത്താനാണ് തീരുമാനം. പയ്യന്നൂരിൽനിന്ന് കാസർകോട് ഭാഗത്തേക്ക് ടി.ടി അടക്കം എല്ലാ സർവിസുകളും ഓടുന്നുണ്ട്. ചീമേനി, ചെറുപുഴ അടക്കം മലയോര മേഖലകളിലേക്കും സർവിസുകൾ പുനരാരംഭിച്ചു. തലശ്ശേരിയിൽ ഒക്ടോബർ മാസത്തെ അപേക്ഷിച്ച് നവംബറിൽ വരുമാനത്തിൽ 15 ലക്ഷത്തിൻെറ വർധനയുണ്ടായിട്ടുണ്ട്. 1.80 കോടി മുതൽ 2.13 വരെ പ്രതിമാസ വരുമാനം ലഭിച്ച സ്ഥാനത്താണ് നവംബറിൽ 73 ലക്ഷം ലഭിച്ചത്. മാനന്തവാടി റൂട്ടിൽ യാത്രക്കാരുടെ എണ്ണമനുസരിച്ച് വണ്ടികളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. അഞ്ച് സർവിസുകൾ നിലവിൽ ഓടുന്നുണ്ട്. വിവിധ റൂട്ടുകളിൽ രാത്രി എട്ടുവരെ കൂടുതൽ സർവിസുകൾ ലഭിക്കുന്ന തരത്തിൽ ഓട്ടം ക്രമീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. കണ്ണൂർ, വടകര, കോഴിക്കോട് ഭാഗത്തേക്കുള്ള സർവിസുകൾ സാധാരണ നിലയിലായിട്ടുണ്ട്. മലയോര മേഖലകളായ ഇരിട്ടിയിലും കൊട്ടിയൂരിലും ഓട്ടം അവസാനിക്കുന്ന തരത്തിൽ സ്റ്റേ സർവിസുകൾ മൂന്നെണ്ണം തുടങ്ങിയിട്ടുണ്ട്. പ്രാദേശിക റൂട്ടുകളിൽ യാത്രക്കാരുടെ തിരക്കിനനുസരിച്ച് ബസുകൾ വർധിപ്പിക്കും. ഇന്ധന വില വർധിച്ചതടക്കം വലിയ ബാധ്യത കെ.എസ്.ആർ.ടി.സി നേരിടുന്നുണ്ടെങ്കിലും യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ സർവിസുകൾ നടത്താനാണ് തീരുമാനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story