Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2020 11:59 PM GMT Updated On
date_range 30 Nov 2020 11:59 PM GMTപഴകിയ കീടനാശിനികൾ നശിപ്പിക്കാത്തത് ഭീഷണിയാകുന്നു
text_fieldsbookmark_border
2010ലാണ് രയറോം പുഴയിൽ ലോഡുകണക്കിന് കീടനാശിനികൾ തള്ളിയത് ആലക്കോട്: 10 വർഷം മുമ്പ് രയറോം പുഴയിൽ സാമൂഹികവിരുദ്ധർ ഒഴുക്കിയ മാരകകീടനാശിനി ടിന്നുകൾ കണ്ടെടുത്തത് ഇതുവരെ നശിപ്പിക്കാത്തത് ഭീഷണിയാവുന്നു. പഞ്ചായത്ത് ബസ്സ്റ്റാൻഡിനു സമീപത്തെ കെട്ടിടത്തിലാണ് അധികൃതർ ഇവ സൂക്ഷിച്ചിരിക്കുന്നത്. 2010 ആഗസ്റ്റ് ഒന്നിനാണ് നാടിനെ നടുക്കി രയറോം പുഴയുടെ ഭാഗമായ നെടുവോട് തൂക്കുപാലത്തിനു സമീപം കാലാവധി കഴിഞ്ഞ, ലോഡുകണക്കിന് കീടനാശിനികൾ രാത്രിയുടെ മറവിൽ തള്ളിയത്. ജലനിരപ്പ് താഴ്ന്നതോടെ കീടനാശിനി ടിന്നുകളും പാക്കറ്റുകളും കരക്കടിഞ്ഞു. അന്നത്തെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന ഐ. നിസാമുദ്ദീന് രഹസ്യവിവരം ലഭിച്ചതിൻെറ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയും കീടനാശിനി നിക്ഷേപം കണ്ടെത്തുകയുമായിരുന്നു. മാരകവിഷങ്ങളായ റൗണ്ടപ്, ഫ്യൂറിഡാൻ, എക്കാലക്സ്, കുങ്ഫു, ജവാൻ തുടങ്ങി 20ലധികം വിഷവസ്തുക്കളാണ് പുഴയിൽ തള്ളിയത്. കരക്കടിഞ്ഞതിൻെറ ബാക്കി 20 കിലോമീറ്ററോളം പുഴയിലൂടെ ഒഴുകി കുപ്പം പുഴയുടെ ഭാഗമായ ചപ്പാരപ്പടവ് പുഴയുടെ ഭാഗംവരെ എത്തി. ഫയർഫോഴ്സ്, നേവി, മുങ്ങൽ വിദഗ്ധർ, ദുരന്തനിവാരണ സേന, ശാസ്ത്രജ്ഞർ എന്നിവർ ഒറ്റക്കെട്ടായി പ്രവർത്തിച്ചാണ് രയറോംപുഴ ശുചീകരിച്ച് അണുമുക്തമാക്കിയത്. രയറോം പുഴയിൽനിന്ന് ശേഖരിച്ച മാലിന്യം സംസ്കരിക്കാൻ അന്നത്തെ പ്രതിരോധമന്ത്രി എ.കെ. ആൻറണിയുടെ സഹായം തേടിയിരുന്നു. അദ്ദേഹത്തിൻെറ നിർദേശപ്രകാരം ഗ്വാളിയറിലെ ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞൻ ഡോ. എ.കെ. ഗുപ്തയുടെ നേതൃത്വത്തിൽ 15ഓളം ശാസ്ത്രജ്ഞർ, കണ്ടെടുത്ത കീടനാശിനികൾ പുഴക്കരയിൽ പ്രത്യേകം ടൻെറ് കെട്ടി അതിനുള്ളിൽെവച്ച് നിർവീര്യമാക്കി നാലു വലിയ ബാരലുകളിൽ നിറച്ച് ആലുവയിൽ എത്തിച്ച് നശിപ്പിക്കാൻ തീരുമാനിച്ചു. ജനവാസകേന്ദ്രത്തിലൂടെ വിഷവസ്തു കൊണ്ടുപോകാൻ സുരക്ഷ ഒരുക്കാൻ ഒരാഴ്ച സമയം ആവശ്യപ്പെട്ട് ജില്ല അധികൃതർ ഇവ താൽക്കാലികമായി സൂക്ഷിക്കാൻ ആലക്കോട് പഞ്ചായത്തിൻെറ സഹായം തേടി. തുടർന്ന് ബസ്സ്റ്റാൻഡിനു സമീപം മത്സ്യമാർക്കറ്റിനായി പണിത, വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്ന കെട്ടിടത്തിൽ ഒരാഴ്ചത്തേക്ക് സൂക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, വർഷം 10 കഴിഞ്ഞിട്ടും ഇന്നും ഇവ അവിടെത്തന്നെ കിടക്കുകയാണ്. ഷട്ടറിട്ട 10 മുറി കെട്ടിടം കാടുകയറി നശിക്കുന്നു. നിരവധി തവണ രാഷ്ട്രീയ പാർട്ടികളും പരിസ്ഥിതി പ്രവർത്തകരും കീടനാശിനി നിറച്ച ബാരൽ ഇവിടെനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. കീടനാശിനി നിറച്ച ബാരൽ എന്നെങ്കിലും പൊട്ടിത്തെറിക്കുമോ എന്നാണ് പരിസരവാസികളുടെ ഭയം. അടുത്ത പ്രളയത്തിന് ഈ ബാരലുകൾ എല്ലം ഒന്നിച്ച് പുഴയിൽ ഒഴുക്കുമോ എന്നും ജനങ്ങൾ ആശങ്കപ്പെടുന്നു. ഉപേക്ഷിച്ച മാരകകീടനാശിനികൾ ഒരു പ്രദേശത്തിൻെറ ഉറക്കം കെടുത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story