Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Aug 2020 11:58 PM GMT Updated On
date_range 16 Aug 2020 11:58 PM GMTചിങ്ങപ്പുലരിക്കൊരു പ്രകൃതിയുടെ കൈയൊപ്പു ചാർത്തിയ ചിത്രം
text_fieldsbookmark_border
പയ്യന്നൂർ: കാൻവാസും കൃത്രിമ ചായങ്ങളുമെന്ന പതിവ് ചിത്രകലാ സമ്പ്രദായത്തിൽനിന്ന് മാറി പ്രതീക്ഷയുടെ ചിങ്ങപ്പുലരിക്കായൊരു പ്രകൃതിചിത്രം. പ്രകൃതിയിൽനിന്നുള്ള വസ്തുക്കളുമായി ശിൽപി ചിത്രനും സഹോദരി ചിത്രയുമാണ് കുഞ്ഞിമംഗലത്തെ വീട്ടുമുറ്റത്ത് വേറിട്ട സർഗസഞ്ചാരത്തിലൂടെ വ്യതിരിക്തമായത്. മലയാളിക്കു മുന്നിൽ പ്രതീക്ഷയുടെ പച്ചപ്പാണ് ഈ ചിത്രം. നെല്ലും വയ്ക്കോലും പൂക്കളുമാണ് മാധ്യമങ്ങൾ. കാൻവാസ് കുഞ്ഞിമംഗലത്തെ സ്വന്തം വീട്ടുമുറ്റവും. നെൽച്ചെടികളും സസ്യലതാദികളും പൂത്തുനിൽക്കുന്ന പാടവരമ്പിലൂടെ തലയിൽ ഞാറുമായി നടന്നുവരുന്ന മലയാളിമങ്ക കേരളത്തിൻെറ അടയാളപ്പെടുത്തലാണ്. ചിങ്ങം ഒന്ന് കർഷക ദിനമായി വർഷങ്ങളായി ആചരിക്കാറുണ്ട് കേരളത്തിൽ. എന്നാൽ, കോവിഡും കാലവർഷവും അഴിഞ്ഞാടുന്ന ഇക്കുറി ആഘോഷത്തിന് നിറപ്പൊലിമയില്ല. എന്നാൽ, അടച്ചിടലിൻെറ കാലത്ത് കേരളത്തിൽ പഴയ കാർഷികപ്രതാപം തിരിച്ചു വരുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രതീക്ഷയുടെ കതിർക്കുലകൾ ചിങ്ങപ്പുലരിക്കു ചേർന്നതാണെന്ന് ചിത്രൻ പറയുന്നു. 10 അടി നീളവും 10 അടി വീതിയുമുണ്ട് ചിത്രത്തിന്. കിഷോറും സഹായിയായി. പാർലമൻെറ് വളപ്പിൽ സ്ഥാപിച്ച എ.കെ.ജി പ്രതിമയുടെ ശിൽപിയും പ്രമുഖ ചിത്രകല അധ്യാപകനുമായ പരേതനായ കുഞ്ഞിമംഗലം നാരായണൻ മാസ്റ്ററുടെ മക്കളാണ് ചിത്രനും ചിത്രയും. ചിത്രൻ ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി ശിൽപങ്ങൾ രചിച്ചിട്ടുണ്ട്. ഇരുവരും ചിത്രകലയിലും സജീവം. മലയാളിമുറ്റത്ത് പൂവിട്ടുതുടങ്ങുന്ന ചിങ്ങപ്പുലരിയിലെ ഈ വേറിട്ട ചിത്രകാഴ്ച കാണാൻ നിരവധി പേരാണ് ചിത്രൻെറ വീട്ടുമുറ്റത്തെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story