Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2020 11:58 PM GMT Updated On
date_range 18 Oct 2020 11:58 PM GMTവെള്ളത്തൂവൽ പഞ്ചായത്ത് മണൽ വിൽപന നടത്തിയതിലും ക്രമക്കേട്
text_fieldsbookmark_border
അടിമാലി: വെള്ളത്തൂവൽ പഞ്ചായത്ത് മണൽ വിൽപന നടത്തിയതിലും ക്രമക്കേടെന്ന് ആരോപണം. ലൈഫ് ഭവനപദ്ധതിക്കും പഞ്ചായത്ത് പരിധിയിലെ നിർമാണ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാനെന്ന ഉപാധിയോടെ കലക്ടർ നൽകിയ അനുമതി ദുരുപയോഗം ചെയ്ത് പഞ്ചായത്ത് മണൽ വിൽപന നടത്തിയത് കൊല്ലം, കരുനാഗപ്പള്ളി, ആലപ്പുഴ എന്നിവിടങ്ങളിലേക്കാണ്. ഒരുലോഡ് പാസിൻെറ മറവിൽ നിരവധിലോഡ് മണലാണ് കടത്തിയത്. കൂടാതെ ജില്ലയിലെ റിസോർട്ട് നിർമാണ മാഫികളും വെള്ളത്തൂവലിൽനിന്ന് വൻതോതിൽ മണൽ കടത്തിയതായും വിവരമുണ്ട്. 64.61 രൂപക്കാണ് പഞ്ചായത്ത് മണൽ നൽകുന്നത്. എന്നാൽ, 40 രൂപ നിരക്കിൽ എം സാൻഡ് പാറമണൽ ലഭിക്കുമെന്നതിനാൽ പഞ്ചായത്തിൽനിന്ന് മണൽ വാങ്ങാൻ ആവശ്യക്കാർ തയാറല്ല. ഇതോടെയാണ് ഇതര പ്രദേശങ്ങളിലേക്ക് മണൽ വിൽപന നടത്താൻ കാരണം. കരാർപ്രകാരം ഡാമിൻെറ ടണൽ മുഖത്ത് അടിഞ്ഞുകൂടിയിരിക്കുന്ന ചളിയും മണ്ണും നീക്കംചെയ്യൽ തുടരുന്നുവെന്ന് രേഖയുണ്ടാക്കി ഇത്തരത്തിൽ ഇവരും വലിയ നേട്ടമുണ്ടാക്കുന്നു. ഇതിന് പഞ്ചായത്ത് ജീവനക്കാർക്കൊപ്പം വൈദ്യുതി വകുപ്പ് ജീവനക്കാരും ഒത്താശ ചെയ്യുന്നു. മണൽ വാരുേമ്പാൾ നിശ്ചിത തുക ഇവർക്കും നൽകണം. കാലവർഷത്തിൽ അടിഞ്ഞുകൂടിയ മണൽ ബൈസൺവാലി പഞ്ചായത്ത് 25 രൂപക്ക് വിൽപന നടത്തുേമ്പാഴാണ് വെള്ളത്തൂവൽ പഞ്ചായത്ത് 64.62 രൂപക്ക് വിൽക്കുന്നത്. വെള്ളത്തൂവൽ പന്നിയാർ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ റിസർവോയറിലെ മണ്ണും മണലും നീക്കം ചെയ്യുന്നതിൻെറ മറവിലാണ് സർക്കാറിന് കോടികളുടെ നഷ്ടമുണ്ടാകുന്ന മണൽക്കൊള്ള നടക്കുന്നത്. 2018ലെ പ്രളയ ദുരന്തത്തിൽ ചെക്ഡാം വൻമരങ്ങൾ ഒഴുകിവന്ന് അടഞ്ഞിരുന്നു. മരങ്ങൾ നീക്കിയാലെ ഇവിടെ അടിഞ്ഞുകൂടിയ മണൽ ഒഴുക്കിവിടാൻ സാധിക്കുകയുള്ളൂ. തുടക്കത്തിൽ 30 രൂപ നിരക്കിലാണ് പഞ്ചായത്ത് മണൽ വാരിയിരുന്നത്. ടെൻഡർ നിയമം പാലിക്കാതെ നടത്തിയ കരാർ നടപടിയിൽ ടെൻഡർ ഉറപ്പിച്ചപ്പോൾ 17 രൂപ ചെലവിലാണ് മണൽ വാരുന്നത് എന്ന് കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് വിജിലൻസ് അന്വേഷണം വേണമെന്നും മണൽകൊള്ള സംബന്ധിച്ച് യഥാർഥ വിവരങ്ങൾ പുറത്തുകൊണ്ടുവരണമെന്നും പഞ്ചാത്ത് അംഗം മുഹമ്മദ് ഷാഫി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് കമ്മിറ്റിയിൽ വിയോചനം രേഖപ്പെടുത്തിയതായും ഷാഫി പറഞ്ഞു. ആധുനിക രീതിയിൽ വള്ളങ്ങളിൽ ഘടിപ്പിച്ച മോട്ടറും എക്സ്കവറേറ്ററുകളും ഉപയോഗിച്ചാണ് മണൽ വാരുന്നത്. എന്നാൽ, ഡാമിൻെറ ടണൽ മുഖത്ത് തടസ്സമായി നിൽക്കുന്ന മരങ്ങൽ നീക്കംചെയ്യേണ്ട ഭാഗത്തുനിന്ന് മണൽ മാറ്റാതെ മറ്റിടങ്ങളിൽനിന്ന് മണൽ വാരുന്നത് വൈദ്യുതി വകുപ്പിന് ഒരു പ്രയോജനവും ചെയ്യില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story