Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2020 11:58 PM GMT Updated On
date_range 11 Sep 2020 11:58 PM GMTഅതിർത്തി ഗ്രാമങ്ങളിൽ കോവിഡ് വർധിക്കുന്നു; ആശങ്കയിൽ ജനം
text_fieldsbookmark_border
കട്ടപ്പന: കേരള-തമിഴ്‌നാട് അതിർത്തി ഗ്രാമങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. ജില്ലയിലെ അതിർത്തി മേഖലകളായ കരുണാപുരം, നെടുങ്കണ്ടം, പാമ്പാടുംപാറ, വണ്ടന്മേട്, കട്ടപ്പന, കാഞ്ചിയാർ, ഉപ്പുതറ, ചക്കുപള്ളം, കുമളി ഗ്രാമപഞ്ചായത്തുകളില്‍ ദിവസവും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. നെടുങ്കണ്ടം, കരുണാപുരം പഞ്ചായത്തുകളിൽ മാത്രം മുപ്പതിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവിടെ മുന്നൂറിലേറെ പേര്‍ നിരീക്ഷണത്തിലാണ്. കോവിഡ് ബാധിതരുടെ സമ്പര്‍ക്കപ്പട്ടികയില്‍ നിരവധിപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. തമിഴ്നാട്ടിലെ കമ്പം, ഗൂഡല്ലൂര്‍, തേനി പ്രദേശത്ത് കോവിഡ് സമ്പർക്ക വ്യാപനം രൂക്ഷമാണ്. അതിര്‍ത്തി മേഖലകളിലെ സമാന്തര പാതകള്‍ തുറന്നിട്ടതോടെ ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും ഭീഷണിയാണ്. തമിഴ്‌നാട്ടില്‍നിന്ന് വന്നുപോകുന്നവരിൽനിന്നാണ് അതിര്‍ത്തി ഗ്രാമങ്ങളില്‍ കോവിഡ് പകരുന്നതെന്നാണ് ആരോഗ്യവകുപ്പിൻെറ സംശയം. ലോക്ഡൗണിൻെറ തുടക്കത്തിൽ കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ നിരീക്ഷണം കര്‍ശനമാക്കിയിരുന്നു. എന്നാല്‍, പിന്നീട് നിരീക്ഷണത്തിൽ ഇളവ് വന്നതോടെയാണ് അതിർത്തി മേഖലയിലെ സമാന്തര പാതകൾ ഉണര്‍ന്നത്. കാട്ടുവഴികളിലൂടെ നിരവധിപേരാണ് അതിര്‍ത്തി കടന്ന് എത്തുന്നത്. ഇവരിൽ ഏറെയും ഏലത്തോട്ടങ്ങളിൽ പണിക്കെത്തുന്ന തൊഴിലാളികളാണ്. കമ്പം, തേനി, ഗൂഡല്ലൂര്‍ പ്രദേശത്ത് കോവിഡ് വ്യാപനം രൂക്ഷമാണ്. ഇവിടങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് ആളുകള്‍ കൂടതലായും വന്നുപോകുന്നത്. ജീപ്പുകളിലും ചെറിയ വാനുകളിലുമാണ് തമിഴ്‌നാട്ടില്‍നിന്നും തൊഴിലാളികളെ കുത്തിനിറച്ച് കൊണ്ടുവരുന്നത്. അതിര്‍ത്തിയില്‍ മതിയായ പരിശോധനയില്ലാത്തതാണ് ഇതിന് കാരണം. കാട്ടുപാതകളിലൂടെ എത്തുന്നവരെ കണ്ടെത്താൻ കഴിയാത്തത് ആരോഗ്യവകുപ്പിനും പൊലീസിനും തിരിച്ചടിയാണ്. ഇതിനിടെ, തമിഴ്നാട്ടിൽ നടക്കുന്ന ഏലം ഓൺലൈൻ ലേലത്തിൽ കേരളത്തിൽനിന്നുള്ള വ്യാപാരികളെ പങ്കെടുപ്പിക്കാത്തത് പ്രതിഷേധത്തിനും ഇടയാക്കി. എന്നാൽ, പുറ്റടിയിൽ നടക്കുന്ന ലേലത്തിന് തമിഴ്നാട്ടിൽനിന്നുള്ള വ്യാപാരികൾ പങ്കെടുക്കുന്നതിന് തടസ്സമില്ല. തൂക്കൂപാലം ടൗണ്‍ അടയ്ക്കുന്നത് സാമ്പത്തിക പ്രതിസന്ധി -വ്യാപാരികൾ കട്ടപ്പന: കോവിഡിൻെറ പേരില്‍ തുടര്‍ച്ചയായി തൂക്കുപാലം ടൗണ്‍ അടച്ചിടുന്നത് വ്യാപാരികള്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കെ.വി.വി.ഇ.എസ് യൂനിറ്റ് കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നെടുങ്കണ്ടം പുഷ്പക്കണ്ടത്ത് രോഗം സ്ഥിരീകരിച്ചതിന് 15 ദിവസവും കരുണാപുരം പഞ്ചായത്തിലെ ചോറ്റുപാറയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ ഇറച്ചിക്കടയില്വന്നതിൻെറ പേരില്‍ 14 ദിവസവും കോവിഡ് ബാധിച്ച് മരിച്ചയാള്‍ തൂക്കുപാലത്തെ ആശുപത്രിയില്‍ ചികിത്സ തേടിയതിൻെറപേരില് 17 ദിവസവും ടൗണ്‍ അടച്ചിട്ടു. ഇതോടെ ടൗണിലെ 300ലധികം ചെറുകിട വ്യാപാരികൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഭൂരിഭാഗംപേരും ബാങ്കുകളില്‍നിന്ന് വായ്പയെടുത്തവരാണ്. പ്രതിദിന തിരിച്ചടവ് അടക്കമുള്ളവ മുടങ്ങി. ബാങ്ക് വായ്പകള്‍ക്ക് പലിശ ഒഴിവാക്കി തിരിച്ചടവിന് കൂടുതല്‍ സമയം അനുവദിക്കണം. ഇക്കാര്യമുന്നയിച്ച് കലക്ടര്‍ക്ക് നിവേദനം നല്‍കിയാതായി പ്രസിഡൻറ് വി.എം. സാലി, സെക്രട്ടറി എന്‍. ഭദ്രന്‍, ജോയൻറ് സെക്രട്ടറി കെ. സുബൈര്‍ എന്നിവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story