Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sep 2020 11:58 PM GMT Updated On
date_range 5 Sep 2020 11:58 PM GMTഎറണാകുളം മാർക്കറ്റ് നവീകരണം: വഖഫ് തർക്കത്തിലുള്ള ഭൂമി സി.എസ്.എം.എല്ലിന് കൈമാറണം -ഹൈകോടതി
text_fieldsbookmark_border
കൊച്ചി: എറണാകുളം മാർക്കറ്റ് നവീകരണ ഭാഗമായി നിലവിലെ കച്ചവടക്കാരെ താൽക്കാലികമായി പുനരധിവസിപ്പിക്കാൻ കണ്ടെത്തിയ വഖഫ് തർക്കം നിലനിൽക്കുന്ന സ്ഥലം ഉടൻ കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്(സി.എസ്.എം.എൽ) കൈമാറാൻ ഹൈകോടതി നിർദേശിച്ചു. വഖഫ് ഭൂമിയാണോയെന്ന തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ഭൂമി ലഭ്യമാക്കാൻ വൈകുന്നത് പദ്ധതിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി എറണാകുളം മാർക്കറ്റിലെ സ്റ്റാൾ ഒാണേഴ്സ് അസോ. പ്രസിഡൻറും ജനറൽ സെക്രട്ടറിയും നൽകിയ ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിൻെറ നിർദേശം. കേന്ദ്രസർക്കാറിൻെറ കൊച്ചിൻ സ്മാർട്ട് മിഷൻെറ ഭാഗമായി എറണാകുളം മാർക്കറ്റ് നവീകരിക്കാൻ സി.എസ്.എം.എൽ തീരുമാനിച്ചിരുന്നു. ഇതിനായി നിലവിലെ കച്ചവടക്കാരെ മാർക്കറ്റിനു തൊട്ടടുത്തുള്ള 1.25 ഏക്കർ വരുന്ന സ്ഥലത്തേക്ക് താൽക്കാലികമായി മാറ്റാനും തീരുമാനമായി. 2003വരെ ഇവിടെ സ്കൂൾ പ്രവർത്തിച്ചിരുന്നു. രണ്ടു വർഷത്തിനുള്ളിൽ പുതിയ മാർക്കറ്റ് പൂർത്തിയാക്കി കച്ചവടക്കാരെ തിരിച്ചെത്തിക്കാനും കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ തർക്കം നിലനിൽക്കുന്നതിനാലാണ് കോടതിയുടെ അനുമതി തേടിയത്. 213 കച്ചവടക്കാരെയാണ് താൽക്കാലികമായി മാറ്റേണ്ടത്. ഇവരെ തർക്കഭൂമിയിലേക്ക് രണ്ടുവർഷത്തേക്ക് മാറ്റുന്നത് ഈ ഭൂമിയുടെ കൈവശാവകാശവുമായി ബന്ധപ്പെട്ട തർക്കത്തെ ബാധിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കലക്ടർ നിശ്ചയിക്കുന്ന വാടക സി.എസ്.എം.എൽ അധികൃതർ കോടതിയിൽ കെട്ടിവെക്കാമെന്ന് സമ്മതിച്ചിട്ടുമുണ്ട്. ഭൂമിയുടെ തർക്കം പരിഹരിക്കുമ്പോൾ അവകാശികൾക്ക് ഇൗ തുക ലഭിക്കും. ആ നിലക്ക് ഭൂമി എത്രയും വേഗം സി.എസ്.എം.എല്ലിന് കൈവശക്കാർ കൈമാറണം. ഭൂമി തർക്കത്തിലെ മിക്ക കക്ഷികളും കച്ചവടക്കാരെ താൽക്കാലികമായി ഇവിടേക്ക് പുനരധിവസിപ്പിക്കുന്നതിനോടു യോജിച്ചെങ്കിലും ഒരു കക്ഷി മാത്രം എതിർത്തു. എന്നാൽ, പൊതുതാൽപര്യം പരിഗണിച്ചു ഇൗ എതിർപ്പ് തള്ളുകയാണെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ബേസ്‌മൻെറും മൂന്നു നിലയുമുള്ള കെട്ടിട സമുച്ചയമാണ് പുതിയ മാർക്കറ്റിൽ ഒരുങ്ങുക. നിലവിലുള്ള കച്ചവടക്കാരെ പുതിയ മാർക്കറ്റ് കോംപ്ലക്സിൻെറ ആദ്യ രണ്ടുനിലയിലായി പുനരധിവസിപ്പിക്കും. മറ്റു സ്ഥലങ്ങളും മൂന്നാം നിലയും വാടകക്ക് നൽകും. മാർക്കറ്റ് കോംപ്ലക്സിൻെറ ബേസ്‌മൻെറിലും സമീപത്തുമായി 150 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story